പഴയങ്ങാടി: ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയില്‍ വന്‍ തീപിടുത്തം. ഇന്നലെ ഉച്ചയോടെയുണ്ടായ തീപ്പിടിത്തത്തില്‍ സസ്യ ജന്തു വൈവിധ്യങ്ങള്‍ കത്തിച്ചാമ്പലായതായി സംശയിക്കുന്നു.
മാടായിപ്പാറയിലെ പിഡബ്ല്യുഡി റസ്റ്റ് ഹൗസിന് പിറകു വശത്താണ് ആദ്യം തീ പടര്‍ന്നത്. മിനിട്ടുകള്‍ക്കകം തീ ആളിക്കത്തി ഏക്കര്‍ കണക്കിന് പ്രദേശം കത്തിച്ചാമ്പലായി. മാടായിപ്പാറയിലെ അപൂര്‍വയിനം സസ്യങ്ങളും ജന്തുക്കളും കത്തിച്ചാമ്പലായി സംശയമുണ്ട്. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്നാണ് നിഗമനം. നാട്ടുകാരും പിഡബ്ല്യുഡി ജീവനക്കാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് തീയണച്ചത്. സംഭവമറിഞ്ഞ് പഴയങ്ങാടി എസ്ഐ ബിനു മോഹനും സംഘവും സ്ഥലത്തെത്തിയിരുന്നു.
ജൈവവൈവിധ്യ കേന്ദ്രമായ മാടായിപ്പാറയില്‍ ഇത് മൂന്നാം തവണയാണ് തീപിടിക്കുന്നത്. നേരത്തെ തവരത്തടം പ്രദേശത്തും മാടായിപ്പാറയിലെ കോട്ടയുടെ ഭാഗത്തും തീപിടിച്ചിരുന്നു. മാടായിപ്പാറയിലെ സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ നടപടിയില്ലാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നത്. മാടായിപ്പാറയില്‍ സാമൂഹ്യവിരുദ്ധരുടെ അക്രമങ്ങള്‍ തടയാന്‍ സിസിടിവി സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ജനങ്ങള്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും ബന്ധപ്പെട്ട ദേവസ്വം വകുപ്പ് അധികാരികള്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. വേനല്‍ ശക്തമാകുന്നതോടെ മാടായിപ്പാറയില്‍ തീപിടുത്തം വര്‍ദ്ധിക്കും. ഇത് തടയാന്‍ ആവശ്യമായ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: