പഴയങ്ങാടി: പാതി വഴിയില്‍ പണി പൂര്‍ത്തിയാക്കി കൊട്ടിഘോഷിച്ച് ഉദ്ഘാടനത്തിന് ഒരുങ്ങുന്ന പിലാത്തറ-പഴയങ്ങാടി-പാപ്പിനിശ്ശേരി കെഎസ്ടിപി റോഡിന്റ ഉദ്ഘാടനം ഇന്ന് വൈകുന്നേരം പഴയങ്ങാടിയില്‍ മന്ത്രി ജി.സുധാകരന് ഉദ്ഘാടനം ചെയ്യാനിരിക്കേ ഉദ്ഘാടന പരിപാടി ബഹിഷ്കരിക്കാന്‍ ബിജെപി കല്യശ്ശേരി മണ്ഡലം കമ്മറ്റി തിരുമാനിച്ചു.
കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് അന്താരാഷ്ട്ര നിലവാരമുള്ള നാല് വരിപ്പാതയുള്ള റോഡിനാണ് രൂപരേഖ തയ്യാറാക്കിയത്. എന്നിട്ടും നാലുവരിപ്പാത നാല് വരയുള്ള പാതയിലായി മാറുക മാത്രമാണ് ചെയ്തതെന്ന് മണ്ഡലം കമ്മറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. റോഡിലെ ഏഴോളം കയറ്റിറക്കങ്ങളും കൊടുംവളവുകളും ഇല്ലാതാക്കി സുഗമമായ യാത്രയാണ് റോഡില്‍ ഒരുക്കേണ്ടത് എന്ന നിയമവും പാലിക്കപ്പെട്ടിട്ടില്ല. കെഎസ്ടിപി റോഡില്‍ പല സ്ഥലങ്ങളിലും ഓവുചാല്‍ ഇല്ലാത്തതിനാല്‍ ശക്തമായ മഴയില്‍ റോഡ് തകരാന്‍ കാരണമാവുമെന്നും നിര്‍മ്മിച്ച ഒവുചാലുകള്ക്ക് മുകളില്‍ സ്ലാബുകളിടാത്തതും അപകടങ്ങള്‍ക്ക് ആക്കം കൂട്ടുമെന്നും ബിജെപി ആരോപിക്കുന്നു.
റോഡിനായി ഏറ്റെടുത്ത സ്ഥലങ്ങള്‍ പോലും ഭരണകക്ഷികളുടെ അനാവശ്യ ഇടപെടല്‍ മൂലം ഉപയോഗിക്കാന്‍ പറ്റാത്ത നിലയിലാണ്. പുനര്‍നിര്‍മ്മാണം നടത്തിയ റോഡിലെ കെടും വളവുകളിലെ അപകടങ്ങളില്‍പ്പെട്ട് ജീവന് പൊലിഞ്ഞവരും മൃതപ്രാണനായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവരും നിരവധിയാണ്. അപകടങ്ങള്‍ പറ്റുമ്പോള്‍ നാറ്റ് പാറ്റ് സംഘവുമായി കല്യശേരി മണ്ഡലം എംഎല്‍എ പ്രഹസനമായി എത്തുന്നതും പതിവ് കാഴ്ചയായി മാറി.
റോഡിനായി എറ്റെടുത്ത സ്ഥലത്തിനടുത്ത പല കെട്ടിടങ്ങളും ബില്‍ഡിങ്ങ് നിയമങ്ങള്‍ കാറ്റിപറത്തിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. റോഡിനായി ഏറെടുത്ത സ്ഥലത്ത് രാഷ്ട്രിയ സ്വാധീനത്തിന്റെ ഫലമായി സ്വകാര്യ വ്യക്തികള്‍ക്ക് റോഡ് നിര്‍മ്മിച്ച് നല്‍കിയതായും പരാതിയുണ്ട്. താവം മേല്‍പാലത്തിന് കുറുകെയുള്ള നടപ്പാതയുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. 118.89 കോടി ചെലവഴിച്ച് രണ്ട് മേല്‍പ്പാലങ്ങളടക്കം 20.80 കിലോമീറ്റര്‍ റോഡിന്റ പുനര്‍നിര്‍മാണമാണ് പദ്ധതി. ഇതാണ് പാതി വഴിയില്‍ ഉദ്ഘാടനം ചെയ്യുന്നത്. റോഡ് നിര്‍മാണത്തില്‍ കല്യശ്ശേരി എംഎല്‍എയും ഉദ്യോഗസ്ഥരും അട്ടിമറിക്കുകയും വ്യാപകമായ അഴിമതിയും നടത്തിയതായി ബിജെപി ആരോപിക്കുന്നു. വിജിലന്‍സിനും ലോകായുക്തയ്ക്കും പരാതി നല്‍കുമെന്നും ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും പത്രസമ്മേളനത്തില്‍ കല്യശേരി മണ്ഡലം സെക്രട്ടറി കെ.സജിവന്, എ.കെ.ഗോവിന്ദന്, എം.വി കുഞ്ഞിരാമന്, ടി.രാമകൃഷ്ണന് തുടങ്ങിയവര്‍ വിശദികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: