കണ്ണൂര്‍: കൈപ്പാട് നിലങ്ങളില്‍ കൃഷി വ്യാപിപ്പിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികള്‍ മാഫിയകള്‍ തട്ടിയെടുത്തുവെന്നാരോപിച്ച് കണ്ണൂര്‍ പുല്ലൂപ്പിക്കടവിലെ കര്‍ഷകരും തൊഴിലാളികളും സമരത്തിനൊരുങ്ങുന്നു.
പദ്ധതി നടത്തിപ്പിനായി നീക്കിവെച്ച ലക്ഷക്കണക്കിന് രൂപയുടെ വായ്പയും സബ്സിഡിയുമാണ് മാഫിയകള്‍ തട്ടിയെടുത്തത്. കൈപ്പാട് നിലങ്ങളില്‍ ചെമ്മീന്‍ കൃഷിയിറക്കുന്നതിന് ഏഴുപേരടങ്ങുന്ന ഏഴ് സംഘങ്ങള്‍ക്കാണ് വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പയും സബ്സിഡിയും സംബന്ധിച്ച് അംഗങ്ങളില്‍ പലര്‍ക്കും അറിവില്ലെന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം.
ആദ്യഘടുവായി സംഘങ്ങള്‍ക്ക് 7.37 ലക്ഷം രൂപയും രണ്ടാം ഘടുവായി 1.82 ലക്ഷം രൂപയും മൂന്നാം ഘടുവായി 2.20 ലക്ഷം രൂപയുമാണ് ലഭിച്ചത്. വായ്പാ കുടുശ്ശിക തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നോട്ടീസ് ലഭിച്ചപ്പോള്‍ മാത്രമാണ് ഇത്തരത്തില്‍ വലിയ ബാധ്യതയുള്ളതായി കര്‍ഷകരില്‍ പലരും അറിഞ്ഞത്. സംഘങ്ങളുടെ ഭാരവാഹികളെ നേരിട്ട് കണ്ട് നോട്ടീസ് ലഭിച്ച കാര്യം അറിയിച്ചപ്പോള്‍ അത് കാര്യമാക്കേണ്ടെന്നും തങ്ങള്‍ കൈകാര്യം ചെയ്യാമെന്ന് പറഞ്ഞതായും കര്‍ഷകര്‍ പറഞ്ഞു. തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ ഭീമമായ തുക ദുരുപയോഗം ചെയ്ത് ബാധ്യത വരുത്തിയതില്‍ കര്‍ഷകര്‍ കടുത്ത ആശങ്കയിലാണ്.
സ്വകാര്യ ലോബികളുടെ ഇടപെടല്‍ കാരണം ഭൂമിയുടെ ഉടമസ്തര്‍ക്ക് ഇപ്പോള്‍ അവിടെ പ്രവേശിക്കാന്‍ സാധിക്കുന്നില്ല. സ്ത്രീകള്‍ പോയാല്‍ ഭൂമാഫിയകള്‍ ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. പുല്ലൂപ്പിക്ക് പുറത്തു നിന്നുള്ള മാഫിയകളാണ് ഇതിന് നേതൃത്വം നല്‍കുന്നത്. സര്‍ക്കാര്‍ ഫണ്ട് തട്ടിയെടുക്കുന്ന മാഫിയകളുടെ കൈകളിലായിരിക്കുകയാണ് കൈപ്പാട് നിലങ്ങള്‍. ചെമ്മീന്‍ കൃഷിയുടെ മറവില്‍ പുല്ലൂപ്പിക്കടവ് നിവാസികളെ ജനിച്ച മണ്ണില്‍ നിന്ന് അന്യവല്ക്കരിക്കുന്നതിനെതിരെ സമരത്തിന് തയ്യാറെടുക്കുകയാണ് കര്‍ഷകര്‍. ഇതിന്റെ ഭാഗമായി നാളെ രാവിലെ 9 മണിക്ക് പുല്ലൂപ്പിയില്‍ നിന്ന് ആരംഭിക്കുന്ന കര്‍ഷക മാര്‍ച്ച് കൈപ്പാട് നിലങ്ങളിലെത്തി ഭൂമിയില്‍ തങ്ങള്‍ക്കുള്ള അവകാശം പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: