കോഴിക്കോട്: ഹവാല ഇടപാടില്‍ ഇടത് മുന്നണിയിലെ നാഷണല്‍ സെക്യുലര്‍ കോണ്‍ഫറന്‍സ് എംഎല്‍എ പി.ടി.എ റഹീമിന്റെ മകനും മരുമകനും സൗദി പോലീസിന്റെ പിടിയില്‍. കുന്ദമംഗലം എംഎല്‍എയായ റഹീമിന്റെ മകന് പി.ടി ഷബീര്‍, മകളുടെ ഭര്‍ത്താവ് ഷബീര്‍ വയോളി എന്നിവരാണ് അറസ്റ്റിലായത്. ഷബീര്‍ വയോളിയുടെ പിതാവ് കൊടുവള്ളി നഗരസഭയിലെ എല്‍ഡിഎഫ് കൗണ്‍സിലറാണ്. എന്നാല്‍ പിടിയിലായ വിവരം അറിയില്ലെന്നും മൂന്നുദിവസം മുമ്പ് തന്നോട് രണ്ടുപേരും ഫോണില്‍ സംസാരിച്ചെന്നും പി.ടി.എ. റഹിം ജന്മഭൂമിയോട് പറഞ്ഞു.
പി.ടി. ഷബീര്‍, ഷബീര്‍ വയോളി എന്നിവരെ ദമാമില്‍ വച്ച് അറസ്റ്റ് ചെയ്തെന്നാണ് ലഭിച്ച വിവരം. സൗദിയിലെ സാമ്പത്തിക ശുദ്ധീകരണ പരിപാടിയുടെ ഭാഗമായി മലയാളികളായ ഇരുപതോളം പേര് വിവിധ കേസുകളിലായി പിടിയിലായിട്ടുണ്ട്. എംഎല്‍എയുടെ മകനും മരുമകനുമെതിരെ നേരത്തെയും ഹവാല ഇടപാടുമായി ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച അന്വേഷണത്തിനിടെയാണ് സൗദി പോലീസ് ഇരുവരേയും ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും സൂചനയുണ്ട്. അഞ്ച് മുതല്‍ പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യത്തിന്റെ പേരിലാണ് ഇവര്‍ പിടിയിലായത്. സൗദിയിലെ പുതിയ ഭരണമാറ്റത്തിന് ശേഷം സാമ്പത്തിക ക്രമക്കേടുകള്‍ക്കെതിരെ കടുത്ത നടപടികളെടുത്തുവരികയാണ്. പിടിയിലായ മറ്റു മലയാളികളില്‍ ഏറെയും ഹവാല ഇടപാടുകളിലെ കാരിയര്‍മാര്‍ മാത്രമാണ്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്ദമംഗലം മണ്ഡലത്തില്‍ വന്‍ തോതില്‍ പണം ചെലവഴിച്ചതായി യുഡിഎഫ് ആരോപിച്ചിരുന്നു. ഹവാല ഇടപാടുമായി ബന്ധമുള്ളവര്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ യാത്രയുമായി സഹകരിച്ചെന്നും ആരോപണമുയര്‍ന്നിരുന്നു. കോടിയേരി കൂപ്പര്‍ കാറില്‍ യാത്ര ചെയ്തതും വിവാദമായി. എംഎല്‍എയുടെ കുന്ദമംഗലത്തെ ഓഫീസിലേക്ക് യുവമോര്‍ച്ച, യൂത്ത് കോണ്‍ഗ്രസ്, യൂത്ത്ലീഗ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തി.
എന്നാല്‍ സൗദിയിലെ സ്വദേശിവല്‍ക്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ മാത്രമാണുള്ളതെന്ന് എംഎല്‍എ വിശദീകരിച്ചു. മരുമകന് ഒരു കമ്പനിയുടെ ഡയറക്ടറാണ്. അതിന്റെ ഉപസ്ഥാപനത്തിലാണ് മകന് ജോലി ചെയ്യുന്നത്. ഇതിന്റെ ഒരു കേന്ദ്രം തിരുവനന്തപുരത്തും ഉണ്ട്. കേസിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അക്കാര്യം കമ്പനി വഴി തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: