നീരേറ്റുപുറം ആലപ്പുഴ): ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക പൊങ്കാല അര്‍പ്പിച്ച് ഭക്തസഹസ്രങ്ങള്‍ സായൂജ്യരായി. ശരണമന്ത്രങ്ങള്‍ നിറഞ്ഞ അന്തരീക്ഷത്തില്‍ ഭക്തര്‍ പൊങ്കാല അടുപ്പില്‍ അഗ്നിപകര്‍ന്നതോടെ പ്രദേശം യാഗഭൂമിയായി മാറി. സംസ്ഥാനത്തിനകത്തും പുറത്തുമായി ലക്ഷക്കണക്കിന് തീര്‍ഥാടകരാണ് ചക്കുളത്ത്കാവില്‍ എത്തിയത്. ക്ഷേത്രത്തില്‍ നിന്ന് 70 കിലോമീറ്റര്‍ ചുറ്റളവില്‍ പൊങ്കാല അടുപ്പുകള്‍ നിരന്നു. പ്രധാന വീഥികളിലും പ്രാദേശിക റോഡുകളിലും ക്ഷേത്രത്തിന് സമീപത്തെ വീടുകളിലും പറമ്പിലും തലേദിവസം തന്നെ ഭക്തര്‍ ഇടംപിടിച്ചു.
പുലര്‍ച്ചെ നാലിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. 9ന് വിളിച്ചുചൊല്ലി പ്രാര്‍ഥനയ്ക്കുശേഷം 9.30ന് ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാര പൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന് നമ്പൂതിരി അഗ്നി പകര്‍ന്നു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന് നമ്പൂതിരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി. ഗോകുലം ഗ്രൂപ്പ് ചെയര്മാന് ഗോകുലം ഗോപാലന് ഉദ്ഘാടനം ചെയ്തു.
പണ്ടാര അടുപ്പില്‍ തെളിച്ച അഗ്നി ഭക്തരുടെ അടുപ്പുകളിലേക്ക് പകര്‍ന്നതോടെ പ്രദേശം യാഗഭൂമിയായി. 11.30ഓടെ വേദപണ്ഡിതരുടെ കാര്‍മികത്വത്തില്‍ ദേവിയെ 41 ജീവതകളിലായി എഴുന്നുള്ളിച്ച് ഭക്തര്‍ തയാറാക്കിയ പൊങ്കാല നേദിച്ചു. പൊങ്കാല സമര്‍പ്പണത്തിന് ശേഷം പ്രസിദ്ധമായ ദിവ്യാഭിഷേകവും, ഉച്ചദീപാരാധനയും നടന്നു. വൈകിട്ട് സാംസ്കാരിക സമ്മേളനത്തിനുശേഷം കാര്‍ത്തിക സ്തംഭത്തിന് അഗ്നി പകര്‍ന്നു. തിന്മയുടെ മേല്‍ നന്മ വിജയം നേടുന്നുവെന്ന സങ്കല്പത്തിലാണ് കാര്‍ത്തിക സ്തംഭം അഗ്നിക്കിരയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: