പോലീസിന്റെ ലാത്തിക്ക് പരിചയമില്ലാത്ത ഒരു ഭാഗവും പിണറായി വിജയന്റെ ശരീരത്തിലില്ല. അടിയന്തിരാവസ്ഥക്കാലത്ത് പിണറായിയെ പോലീസ് നന്നായി പെരുമാറി. അതിന്റെ വേദനയും പീഡനകഥയുമെല്ലാം ജയില്‍മോചിതനായ ശേഷം വികാരഭരിതനായി വിവരിച്ചത് നിയമസഭാ രേഖയിലുണ്ട്. പോലീസ് അറസ്റ്റും ജയില്‍ വാസവും മര്‍ദ്ദനങ്ങളുമൊന്നും നിശ്ചയ ദാര്‍ഢ്യമുള്ള ഒരു പൊതുപ്രവര്‍ത്തകനെ തളര്‍ത്തിയില്ല. അതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിക്കസേരയിലെ പിണറായി വിജയന്റെ സ്ഥാനം.
ഇന്ന് പിണറായി വിജയന് പോലീസിന്റെ നിന്ദ്യവും നീചവുമായ പെരുമാറ്റങ്ങളെ കണ്ണുമടച്ച് ന്യായീകരിക്കുകയാണ്. നിലയ്ക്കലിലും പമ്പയിലുമെല്ലാം പോലീസ് ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണ് മുഖ്യമന്ത്രി. സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കട്ടെ എന്ന് പറയാനുള്ള മനസ്സുപോലും പിണറായി വിജയനുണ്ടായില്ല. കെ. കരുണാകരന്റെ പോലീസ് പിണറായി വിജയന് ഉള്‍പ്പെടെ സിപിഎമ്മിന്റെയും ജനസംഘത്തിന്റെയും നേതാക്കളെ എങ്ങിനെയാണോ വേട്ടയാടിയത് അതുപോലെയാണ് പിണറായി വിജയന് നയിക്കുന്ന പോലീസ് കെ. സുരേന്ദ്രനടക്കമുള്ള ആര്‍എസ്എസ്-ബിജെപി നേതാക്കളോടും ശബരിമല ഭക്തരോടും പെരുമാറുന്നത്. ഇരുമുടിക്കെട്ട് വലിച്ചിറക്കുക, ശശികല ടീച്ചറടക്കം, പൊതുസമൂഹം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന വ്യക്തികളെ ചവിട്ടിക്കൂട്ടി വണ്ടിയിലേക്ക് വലിച്ചെറിയാന്‍ നിര്‍ദ്ദേശിക്കുക, ഇരുമുടിക്കെട്ടുമായി മലചവിട്ടാനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ താനെന്ന് വിളിച്ച് അവഹേളിക്കുക. ഇതിനെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞപ്പോഴാണ് നികൃഷ്ടജീവികളായ പോലീസുകാരെ മുഖ്യമന്ത്രി ‘ഒക്കച്ചങ്ങാതി’യെപ്പോലെ തോളില്‍ തട്ടി ന്യായീകരിച്ചത്.
രാഷ്ട്രീയ ജീവിതത്തില്‍ മുമ്പെങ്ങുമില്ലാത്ത പ്രതിസന്ധിയാണ് പിണറായി വിജയന് നേരിടുന്നത്. മുഖ്യമന്ത്രിയായി ആഭ്യന്തരം ഭരിക്കുമ്പോഴും കാല് ലക്ഷത്തോളം സായുധസേനയെ വിന്യസിച്ചിട്ടും ശബരിമലയില്‍ യുവതീപ്രവേശനമെന്ന ലക്ഷ്യം സാധിക്കാന്‍ പിണറായിക്കായില്ല. അതിനു തടയിടാന്‍ സ്ത്രീകളടക്കമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങളെ ഒരുക്കിനിര്‍ത്തിയത് സംഘപരിവാര്‍ സംഘടനകളും അതിന്റെ നേതാക്കളുമാണെന്നാണ് പിണറായി കരുതുന്നത്. അല്ലെങ്കില്‍ അദ്ദേഹത്തെ ധരിപ്പിച്ചുവച്ചിരിക്കുന്നത്.
സുപ്രീംകോടതി വിധി വന്നപ്പോള്‍ ആഹ്ലാദത്തോടെയും ആവേശത്തോടെയും അതിനെ സ്വാഗതം ചെയ്യുകയും യുവതികളെ പ്രവേശിപ്പിക്കാന്‍ 500 വനിതാ പോലീസുകാരെ സന്നിധാനത്ത് വിന്യസിക്കുമെന്നൊക്കെ വീമ്പടിക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ ശരീരഭാഷയല്ല ഇപ്പോള്‍ കാണുന്നത്. അന്തംവിട്ട ഒരു വ്യക്തിയുടെ നിലയും നിലപാടുമാണ് അദ്ദേഹത്തിനിപ്പോള്‍.
സന്നിധാനത്ത് 500 പോയിട്ട് 15 വനിതാ പോലീസുകാരെ തികച്ച് വിന്യസിക്കാനായില്ല. കേരളത്തിലെ വനിതാ പോലീസുകാര്‍ പോരാതെ അന്യസംസ്ഥാനത്തുനിന്നും ഇറക്കുമതി ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയതാണ്. എന്നിട്ടും മലകയറാന്‍ ഒരുങ്ങിപ്പുറപ്പെട്ട് ആചാരലംഘനം നടത്തുമെന്ന് വീമ്പടിച്ചവര്‍ക്ക് ലക്ഷ്യസ്ഥാനത്തെത്താനായില്ല. അതിന്റെ ജാള്യതയില്‍ മുഖ്യമന്ത്രി സംഘപരിവാറിനെ പൂട്ടിയേ അടങ്ങൂ എന്ന വാശിയിലാണ്. അന്തംവിട്ട പ്രതി എന്തും ചെയ്യുമെന്നുണ്ടല്ലൊ. അങ്ങനെയാണ് പിണറായിയുടെ പെരുമാറ്റം. കെ. സുരേന്ദ്രനെതിരെ കള്ളക്കേസ് എടുക്കുകയും കോടതി ജാമ്യം നല്‍കിയിട്ടും പുറത്തിറങ്ങാന്‍ വിടാതെ പിന്നെയും ഇല്ലാത്തകേസുണ്ടാക്കി ജയിലില്‍ തളച്ചിടാനുള്ളശ്രമം നടത്തുകയും ചെയ്യുന്നത് അതിന്റെ ഭാഗമാണ്. ഓരോ തുള്ളിച്ചോരയില്‍നിന്നും ഒരായിരംപേര് ഉയിര്‍ക്കൊള്ളുമെന്ന് വിളിക്കുകയും വിളിപ്പിക്കുകയും ചെയ്ത കണ്ണൂര്‍ സഖാക്കള്‍ അതെല്ലാം മറന്നോ? ഒരു കെ.സുരേന്ദ്രനെ തളച്ചിട്ടാല്‍ തിളച്ചുമറിയുന്ന ആര്‍ജവത്തോടെ ആയിരങ്ങള്‍ ഉയര്‍ന്നുവരും.
അറസ്റ്റും ജയില്‍വാസവും ഭയന്ന് പി.ജയരാജനെപ്പോലുള്ളവരുടെ നെഞ്ചിടിപ്പ് കൂടിയത് മറക്കാറായിട്ടില്ലല്ലൊ. ഇല്ലാത്ത രോഗത്തിന് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ആശുപത്രിയില്‍ നടത്തിയ ജയരാജന്റെ രോഗാഭിനയം പരിഹാസ്യമാകുകയും ചെയ്തു. ഏതായാലും സുരേന്ദ്രന് പലപല രോഗങ്ങളുണ്ടെങ്കിലും ആശുപത്രിയില്‍ കിടക്കാനുള്ള അഭിനയമൊന്നും ആര്‍ക്കും കാണേണ്ടിവന്നിട്ടില്ല. ഭക്തര്‍ക്കുവേണ്ടി ആയുസ് മുഴുവന്‍ ജയിലില്‍ക്കിടക്കാമെന്ന വാഗ്ദാനമാണ് സുരേന്ദ്രന് നല്‍കിയത്.
കാര്യങ്ങളൊന്നും അത്ര എളുപ്പമല്ലെന്ന് ബോധ്യപ്പെട്ട് മുഖ്യമന്ത്രി കളംമാറ്റി ചവിട്ടുകയാണ്. ശബരിമലയിലെ ആചാരലംഘനം നവോത്ഥാന പ്രവര്‍ത്തനത്തിന്റെ തുടര്‍ച്ചയാണെന്നാണ് സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും നിലപാട്. നവോത്ഥാനത്തിന് സംഘപരിവാര്‍ അനുവദിക്കുന്നില്ല എന്ന പേരില്‍ നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍ ഒന്നിച്ചുനില്‍ക്കണമെന്നാണ് പുതിയ വാദം. ശബരിമലയില്‍ സ്ത്രീ പ്രവേശന നിരോധനമില്ലെന്നതിന്റെ ഒന്നാന്തരം തെളിവാണ് സര്‍ക്കാര്‍ സ്പോണ്സര് ചെയ്യുന്ന ചാനലുകള്‍ കാണിക്കുന്ന ദൃശ്യങ്ങള്‍. നന്നായി തൊഴാനായി. ഒരു തടസ്സവുമില്ല. ഒരു ഭീഷണിയുമില്ല. എന്നൊക്കെ നിരവധി സ്ത്രീകളെ നിരത്തിനിര്‍ത്തി പറയിക്കുന്നത് ജനങ്ങള്‍ കണ്ടു. അതുതന്നെയാണ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് വിലക്കില്ലെന്നതിന്റെ തെളിവ്. അവിടെ നിയന്ത്രണങ്ങളേയുള്ളു. സ്ത്രീകള്‍ക്ക് വിലക്കില്ല. പുരുഷന്മാര്ക്ക് വിലക്കുള്ള ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. മണ്ണാറശാലയില്‍ ചെന്ന് പുരുഷന് പൂജചെയ്യണമെന്ന് പറയാമോ?
ഓരോ ക്ഷേത്രത്തിനും ആചാരമുണ്ട്. ആചാരങ്ങള്‍ ലംഘിക്കാനുള്ളതെന്ന് പറയുന്ന മുഖ്യമന്ത്രി പാര്‍ട്ടിയിലെ ആചാരങ്ങളെന്തെങ്കിലും മാറ്റിയിട്ടുണ്ടോ? സഖാവിനെ സഖാവെന്ന് അഭിസംബോധന ചെയ്യുന്നതാണ് കമ്മ്യൂണിസ്റ്റുകാരുടെ ആചാരം. എന്തിനാണാവോ രക്തസാക്ഷി സ്തൂപങ്ങള്‍. കേരളത്തില്‍ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴെല്ലാം ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിയന്ത്രണങ്ങളുണ്ട്. നവോത്ഥാന നായകരുടെ ശ്രദ്ധയില്‍ ഇത് പെട്ടില്ലെന്നുണ്ടോ?
ആരാണ് സര് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകള്‍? കമ്മ്യൂണിസ്റ്റുകാര്‍ക്ക് നവോത്ഥാനത്തിന് എന്ത് സംഭാവനയാണ് ചെയ്യാന്‍ കഴിഞ്ഞത്? ഐക്യ കേരളത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ വരുത്തിയ നവോത്ഥാനം ഒന്നെങ്കിലും ചൂണ്ടിക്കാണിക്കാമോ? പുരോഗതിയെയും പരിഷ്കാരത്തെയും പിന്നോട്ടുവലിച്ച ചരിത്രമാണ് കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ളത്. ഗുരുവായൂര്‍ സത്യഗ്രഹവും ക്ഷേത്രപ്രവേശന സമരവുമൊന്നും കമ്മ്യൂണിസ്റ്റുകാരുടെ സൃഷ്ടിയല്ല. ഗുരുവായൂരില്‍ എകെജി സമരത്തിനുണ്ടായില്ലെ എന്ന് ചോദിച്ചേക്കാം. അന്ന് എകെജി കമ്മ്യൂണിസ്റ്റല്ല. കേളപ്പജിക്കായിരുന്നു അതിന്റെ നേതൃത്വം. കെ. കേളപ്പജി കമ്മ്യൂണിസ്റ്റായിട്ടില്ല. സംഘപരിവാറിനൊപ്പമായിരുന്നു കേളപ്പജി. മലപ്പുറം ജില്ലാ വിരുദ്ധ സമരം, അങ്ങാടിപ്പുറം തളിക്ഷേത്രമോചനം എന്നിവയിലെല്ലാം കേളപ്പജി സംഘപരിവാറിനൊപ്പമായിരുന്നു. എന്ന് കരുതി ജനസംഘമാണ് ഗുരുവായൂര്‍ സത്യഗ്രഹം നടത്തി നവോത്ഥാനം നടത്തിയതെന്ന് പറയാമോ? മന്നത്ത് പത്മാനാഭനെയും ശ്രീനാരായണ ഗുരുദേവനെയും പിന്തിരിപ്പനെന്ന് ആക്ഷേപിച്ചവര്‍ ഇപ്പോള്‍ സംഘപരിവാറിന് ആ പട്ടം ചാര്‍ത്തിക്കൊടുക്കുന്നതില്‍ അത്ഭുതമില്ല. ആര് എസ്എസ് പ്രചാരകനായിരുന്ന പി. മാധവ്ജിയായിരുന്നു പാലിയം വിളംബരത്തിന്റെ നെടുനായകത്വം വഹിച്ചത്. ജന്മംകൊണ്ടല്ല, കര്‍മംകൊണ്ടാണ് ബ്രാഹ്മണനാകുന്നതെന്നായിരുന്നു ആ വിളംബരം. അബ്രാഹ്മണനെ ശാന്തിക്കാരനാക്കാന്‍ സ്ഥാപനം തന്നെ ആരംഭിച്ച് ഭംഗിയായി അത് പാലിക്കുന്ന ആര്എസ്എസ്സുകാരന് പിന്തിരിപ്പന്. പൂജാദിവിധികള്‍ നന്നായി അഭ്യസിച്ചിട്ടും ജാതിയില്‍ താഴെ എന്നുപറഞ്ഞ് അകറ്റിനിര്‍ത്തുന്ന ദേവസ്വം ബോര്‍ഡും സര്‍ക്കാരുകളും മുന്തിരിപ്പന്. ഇനി ഈ പരിപ്പ് വേവാന്‍ പോകുന്നില്ല. എല്ലാവരും ഒറ്റക്കെട്ടായി ഭക്തിക്കായി ശക്തമായ നിലപാപെടുക്കും. സര്‍ക്കാര്‍ അത് കാണാനിരിക്കുന്നതെയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: