പമ്പ: ശബരിമലയില്‍ ദേവസ്വം ബോര്‍ഡിന് തലവേദനയായി അരവണ പ്രതിസന്ധി.അരവണ നിറയ്ക്കുന്ന ടിന്നുകളുടെ നിര്‍മാണ വിതരണ ചുമതലയില്‍ നിന്നും കരാറുകാരന് പിന്മാറിയതിനെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥ തുടരുകയാണ്.കരാറുകാരന് വിലക്കേര്‍പ്പെടുത്തിയ ദേവസ്വം ബോര്‍ഡ് കുറഞ്ഞ തുകയ്ക്ക് കരാറെടുത്ത രണ്ടാമത്തെ കമ്പനിയെ സമീപിച്ചുവെങ്കിലും കുറഞ്ഞ സമയത്തിനകം കണ്ടെയ്നറുകള്‍ നിര്‍മിച്ചു വിതരണം ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.ഇതോടെ ടിന്നുകള്‍ നേരിട്ട് വാങ്ങാനുള്ള ഒരുക്കത്തിലാണ് ദേവസ്വം ബോര്‍ഡ്.നടവരുമാനം കുറഞ്ഞ സാഹചര്യത്തില്‍ ബോര്‍ഡിന് പ്രശ്നം അധിക ബാധ്യത വരുത്തി വച്ചിരിക്കുകയാണ്.
അരവണ പ്രതിസന്ധി ഇപ്പോള്‍ ബാധിക്കാത്തതിന്റെ കാരണം ഭക്തരുടെ എണ്ണത്തിലെ കുറവാണ്. നിരോധനാജ്ഞയും പോലീസിന്റെ വിലക്കുകളും മൂലം ഭക്തരുടെ വരവില്‍ കാര്യമായ കുറവ് വന്നപ്പോള്‍ അപ്പം, അരവണ നിര്‍മാണം താത്ക്കാലികമായി നിര്‍ത്തി. എന്നാല്‍ ശബരിമല സാധാരണ നിലയിലേക്ക് വരുമ്പോള്‍ ദേവസ്വം ബോര്‍ഡിന് അരവണ പ്രതിസന്ധി നേരിടേണ്ടി വരും.ദേവസ്വം ബോര്‍ഡിന്റെ കണക്ക് പ്രകാരം 2 കോടി ടിന്നുകള്‍ അരവണയുടെ വിതരണത്തിന് ആവശ്യമാണ്. ഈ സമയത്ത് ഇത്രയും ടിന്നുകള്‍ സമയബന്ധിതമായി നിര്‍മിക്കാന്‍ കഴിയുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.
അതേ സമയം ഡിസംബര്‍ ആദ്യം വരെ അരവണ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് കണക്കാക്കുന്നത്. അതുവരെ അരവണ വിതരണം ചെയ്യാനുള്ള ടിന്നുകളുണ്ടെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറയുന്നത്. മണ്ഡല പൂജയുടെ സമയം അടുക്കുമ്പോള്‍ തിരക്കേറിയാല്‍ സകല കണക്ക് കൂട്ടലുകളും തെറ്റും. മുമ്പ് ഇത്തരത്തില്‍ പ്രതിസന്ധി ഉണ്ടായപ്പോള്‍ ഭക്തര്‍ കൊണ്ടു വന്ന സ്റ്റീല്‍ പാത്രങ്ങളില്‍ അരവണ കോരി കൊടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: