കൊച്ചി: ക്ഷീരമേഖലയില്‍ പ്രളയ ദുരിതാശ്വാസത്തിനായി മില്‍മ മൂന്ന് മേഖലാ യൂണിയനുകള്‍ വഴി നടപ്പാക്കുന്ന 44 കോടിയുടെ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. രണ്ട് വര്‍ഷംകൊണ്ട് പൂര്‍ത്തിയാക്കേണ്ട പദ്ധതിയില്‍ 33 കോടി രൂപ ഗ്രാന്റും 11 കോടി രൂപ ഉപഭോക്തൃവിഹിതവുമായാണ് ലഭിക്കുന്നതെന്ന് മില്‍മ എറണാകുളം മേഖല യൂണിയന് ചെയര്മാന് പി.എ. ബാലന് മാസ്റ്റര്‍ പറഞ്ഞു.
പ്രളയം ഏറ്റവും കൂടുതല്‍ തകര്‍ത്തത് ക്ഷീരമേഖലയെയാണ്. നിരവധി കര്‍ഷകര്‍ക്ക് കന്നുകാലിയും, തൊഴുത്തും നഷ്ടമായി. ക്ഷീര കര്‍ഷക സഹകരണ സംഘങ്ങള്‍ക്കും നഷ്ടം വരുത്തിയിരുന്നു. പാല് ഉല്‍പ്പാദനത്തിലും വലിയ കുറവാണ് ഉണ്ടായത്.
പദ്ധതി നടപ്പാക്കുന്നതോടെ എറണാകുളം, മലബാര്‍, തിരുവനന്തപുരം മേഖലാ യൂണിയനുകളിലെ ക്ഷീരകര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ക്ഷീര കര്‍ഷകര്‍ക്ക് പശുവിനെ വാങ്ങുന്നതിന് 30000 രൂപയും കിടാവിന് 15000 രൂപയും. ലഭ്യമാക്കും പരമാവധി 200 പശുക്കളെയും 140 കിടാങ്ങളെയും വാങ്ങാനാണ് ഇത്. തൊഴുത്ത് പൂര്‍ണമായും നഷ്ടപ്പെട്ട 500 പേര്‍ക്ക് 25000 രൂപയും ഭാഗികമായി നഷ്ടപ്പെട്ട 1000 പേര്‍ക്ക് 15000 രൂപയും ലഭിക്കും. തൊഴുത്തിലിടാനുള്ള 3000 റബര്‍ ഷീറ്റ് 750 രൂപ സബ്സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കും.
മുന്തിയ ഇനം പശുക്കളെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കാനുള്ള ചെലവില്‍ 2500 രൂപയും ഇന്‍ഷുറന്‍സിന് 3000 രൂപയും കര്‍ഷകര്‍ക്ക് ലഭ്യമാക്കും. ഉപകരണങ്ങള്‍ നഷ്ടപ്പെട്ട 100 ക്ഷീരകര്‍ഷക സഹകരണ സംഘങ്ങള്‍ക്ക് കമ്പ്യൂട്ടര്‍, പ്രിന്റര്‍ ഉള്‍പ്പെടെ സജ്ജീകരിക്കാന്‍ 75000 രൂപയും നല്‍കും. 32 സഹകരണ സംഘങ്ങള്‍ക്ക് കെട്ടിടവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: