വെല്ലിങ്ടണ്‍: ഇന്ത്യന്‍ എ ടീമിനെതിരായ രണ്ടാം ചതുര്‍ദിന ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ആതിഥേയരായ ന്യൂസിലന്‍ഡ് ഭേദപ്പെട്ട നിലയില്‍. ആദ്യ ദിവസം കളിനിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സെടുത്തിട്ടുണ്ട്. 117 റണ്‍സുമായി വില്‍ യുങും 32 റണ്‍സുമായി വാന്‍ വോര്കോമും ക്രീസില്‍.
നേരത്തെ ടോസ് നേടിയ ഇന്ത്യ എ ടീം നായകന് കരുണ്‍ നായര്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. റൂഥര്‍ഫോര്‍ഡും (9 റിട്ടയേഡ്) യങും ചേര്‍ന്ന് ഇന്നിങ്സ് തുടങ്ങിയെങ്കിലും സ്കോര്‍ബോര്‍ഡില്‍ 22 റണ്‍സായപ്പോള്‍ റൂഥര്‍ഫോര്‍ഡ് പരിക്കേറ്റ് മടങ്ങി. തുടര്‍ന്ന് സിഫര്‍ട്ടും റൂഥര്‍ഫോര്‍ഡും ചേര്‍ന്ന് സ്കോര്‍ 58-ല്‍ എത്തിച്ചു. എന്നാല്‍ 16 റണ്‍സെടുത്ത സിഫര്‍ട്ടിനെ സെയ്നിയുടെ പന്തില്‍ ശങ്കര്‍ പിടികൂടിയതോടെ ഈ കൂട്ടുകെട്ട് പിരിഞ്ഞു. പിന്നീടെത്തിയ ഫിലിപ്സ് (7), രവീന്ദ്ര (16), ഫ്ളച്ചര്‍ (0), ബ്രെയ്സ്വെല്‍ (9) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ ഒന്നിന് 75 എന്ന നിലയില്‍ നിന്ന് അഞ്ചിന് 141 എന്ന നിലയിലേക്ക് തകര്‍ന്നു. പിന്നീടാണ് കിവീസ് ഇന്നിങ്സിനെ കരകയറ്റിയ കൂട്ടുകെട്ട് ഉണ്ടായത്. അപരാജിതമായ ആറാം വിക്കറ്റില്‍ യങ്ങും വോര്കോമും ചേര്‍ന്ന് 80 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ഇതിനിടെ യങ് ശതകവും തികച്ചു. 266 പന്തില്‍ നിന്ന് 12 ഫോറും രണ്ട് സിക്സറുമടക്കമാണ് യങ് 117 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്നത്. ഇന്ത്യ എ ടീമിനായി ഗുര്‍ബാനി, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: