ഗുവാഹത്തി: ബ്ലാസ്റ്റേഴ്സിന് തുടര്‍ച്ചയായ മൂന്നാംപരാജയം. കഴിഞ്ഞ കളികളില്‍ ബെംഗളൂരുവിനോടും എഫ്സി ഗോവയോടും തോറ്റ ബ്ലാസ്റ്റേഴ്സ് ഇന്നലെ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടത്. ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിനെ പരിക്ക് സമയത്ത് നേടിയ രണ്ട് ഗോളുകളിലൂടെയാണ് വടക്കുകിഴക്കിന്റെ പ്രതിനിധികള്‍ തകര്‍ത്തത്. 73-ാം മിനിറ്റില്‍ മാറ്റേയ് പൊപ്ലാന്റിക്കിന്റെ ഹെഡ്ഡര്‍ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തി. എന്നാല്‍ പരിക്ക് സമയത്ത് സന്ദേശ് ജിങ്കന് വഴങ്ങിയ അനാവശ്യ പെനാല്‍റ്റിയിലൂടെ നോര്‍ത്ത് ഈസ്റ്റ് സമനില പിടിച്ചു. ഒഗ്ബച്ചെയാണ് പെനാല്‍റ്റി ലക്ഷ്യത്തിലത്തിച്ചത്. കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ജുവാന്‍ മാസിയ വിജയഗോളും നേടി.
ഗോവയോട് തോറ്റ കഴിഞ്ഞ മത്സരത്തില്‍ ഇറങ്ങിയ ടീമില്‍ അടിമുടി മാറ്റങ്ങള്‍ വരുത്തിയാണ് ഡേവിഡ് ജെയിംസ് നോര്‍ത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്സിനെ അണിനിരത്തിയത്. അഞ്ച് മാറ്റങ്ങളാണ് ആദ്യ ഇലവനില്‍. ഗോള്‍പോസ്റ്റിന് മുന്നില്‍ ധീരജ് സിങ് എത്തി. പ്രതിരോധത്തില്‍ അനസിനും മുഹമ്മദ് റാകിപ്, ലാല്‍റുവാത്താര എന്നിവര്‍ക്ക് പകരം നെമന്‍ജ പെസിച്ച്, സിറില്‍ കാലി, എന്നിവര്‍ക്കൊപ്പം കെ. പ്രശാന്തും അണിനിരന്നു. മധ്യനിരയില്‍ സഹല്‍ അബ്ദുള്‍ സമദ്, ദുംഗല്‍, കെസിറ്റോ, ഹാളിചരണ്‍ നര്‍സാരി എന്നിവര്‍ എത്തിയപ്പോള്‍ സ്ലാവിസ സ്റ്റൊയാനോവിച്ചിന് പകരക്കാരുടെ ബെഞ്ചിലും ഇടമുണ്ടായില്ല.
തുല്യശക്തികളുടെ പോരാട്ടമായിരുന്നു മൈതാനത്ത്. രണ്ട് ടീമുകള്‍ക്കും നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും ആദ്യപകുതിയില്‍ ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ആറാം മിനിറ്റില്‍ പൊപ്ലാന്റിക്കിന്റെ ഷോട്ട് നോര്‍ത്ത് ഈസ്റ്റ് ഗോളി രക്ഷപ്പെടുത്തി. തൊട്ടുപിന്നാലെ നോര്‍ത്ത് ഈസ്റ്റിനും അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടര്‍ന്നും മികച്ച ഫുട്ബോള്‍ ഇരുടീമുകളും നടത്തിയെങ്കിലും ആദ്യ പകുതിയില്‍ ഗോളടിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. പ്രതിരോധത്തില്‍ വിള്ളലുണ്ടായെങ്കിലും ബ്ലാസ്റ്റേഴ്സ് ഗോളി ധീരജിന്റെ മിന്നുന്ന പ്രകടനമാണ് നോര്‍ത്ത് ഈസ്റ്റിനെ ഗോളടിക്കുന്നതില്‍ നിന്ന് തടഞ്ഞുനിര്‍ത്തിയത്.
രണ്ടാം പകുതിയിലും മികച്ച മുന്നേറ്റങ്ങളുമായി രണ്ട് ടീമുകളും കളംനിറഞ്ഞു. 60-ാം മിനിറ്റില്‍ നര്‍സാരിക്ക് പകരം ബ്ലാസ്റ്റേഴ്സ് വിനീതിനെ കളത്തലിറക്കി. 66-ാം മിനിറ്റില്‍ സഹലിന് പകരം സക്കീര്‍ ബ്ലാസ്റ്റേഴ്സിനായി കളത്തില്‍. ഇതോടെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കൃത്യത കൈവന്നു. പിന്നീട് 73-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍. സക്കീര്‍ എടുത്ത കോര്‍ണര്‍ കിക്ക് ബോക്സിനുള്ളില്‍ നില്‍ക്കുകയായിരുന്ന പൊപ്ലാന്റിക്ക് നല്ലൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ നോര്‍ത്ത് ഈസ്റ്റ് ഗോളിക്ക് മറുപടിയുണ്ടായില്ല. പിന്നീട് സമനിലക്കായി നോര്‍ത്ത് ഈസ്റ്റ് താരങ്ങള്‍ കിണഞ്ഞു പരിശ്രമിച്ചു. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ ജിങ്കന്റെ അനാവശ്യ ഫൗളില്‍ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റില്‍ നോര്‍ത്ത് ഈസ്റ്റിന് പെനാല്‍റ്റി ലഭിച്ചു. ഒഗ്ബച്ചെയുടെ കിക്ക് ധീരജിനെ മറികടന്ന് അനായാസം വലയില്‍. പിന്നീട് കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ജുവാന്‍ മാസിയയുടെ നല്ലൊരു ഷോട്ട് വലയില്‍ കയറിയതോടെ ബ്ലാസ്റ്റേഴ്സ്തുടര്ച്ചയായ മൂന്നാം പരാജയം ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: