സന്നിധാനം: ‘സ്വാമി ശരണം… ചെന്നൈയില്‍ നിന്‍ട്ര് വന്ത പളനിച്ചാമി നീങ്കെ എങ്കെയിറുക്കേ…..’ ഒരു തവണയെങ്കിലും ശബരിമലക്ക് പോയവര്‍ക്ക് ഇത്തരത്തില്‍ പല അനൗണ്‍സ്മെന്റുകളും ഓര്‍മ്മയിലുണ്ടാകും. ഭക്തരുടെ തിക്കിലും തിരക്കിലും കൂട്ടംപിരിഞ്ഞു പോയവരെ കണ്ടെത്താന്‍ മൈക്കിലൂടെ വിളിച്ചുപറയാന്‍ കാത്തുനില്‍ക്കുന്നവരേയും കാണാമായിരുന്നു.
എന്നാല്‍ ഇന്ന് സ്ഥിതിയതല്ല. മൈക്കുകള്‍ നിശ്ചലമാണ് സന്നിധാനത്ത്. നടതുറക്കുമ്പോഴുള്ള ഭക്തിഗാനം മാത്രം. സന്നിധാനത്തേക്കുള്ള ഭക്തരുടെ ഒഴുക്ക് കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് പകുതിയിലും താഴെയായതാണ് കാരണം.
യുവതീപ്രവേശന വിധിക്ക് ശേഷം മാലയിടാന്‍ പോലും ഭക്തര്‍ വിമുഖത കാട്ടുന്നുവെന്നാണ് വിവരം. പോലീസിനെ പൂര്‍ണ്ണ യൂണിഫോമില്‍ വിന്യസിച്ച് സന്നിധാനത്തിന്റെ പരിപാവനത നഷ്ടപ്പെടുത്തിയെന്നാണ് ഭക്തരുടെ പക്ഷം.
സര്‍ക്കാര്‍ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഭക്തര്‍ ഒന്നടങ്കം ആരോപിക്കുന്നു. നാമജപം നടത്തുന്നവരെപോലും പോലീസ് അറസ്റ്റുചെയ്ത വാര്‍ത്ത കണ്ട് മഹാരാഷ്ട്ര സ്വദേശികള്‍ സന്നിധാനത്തെത്താതെ മടങ്ങിയിരുന്നു. പോലീസ് നടപടി ഭയന്ന് ഭക്തര്‍ മാലയിടാന്‍ മടിക്കുന്നു.
കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവുമധികം തിരക്കനുഭപ്പെട്ട സമയമായിരുന്നു ഇത്. എന്നാല്‍ ഇന്നലെ വൈകിട്ട് നടതുറന്ന് 15 മിനിട്ടിനകം പതിനെട്ടാംപടി കാലിയായി. ക്യൂകോംപ്ലസുകളില് പന്നികള്‍ വിഹരിക്കുകയാണ്.
ഭക്തര്‍ കൂട്ടംകൂടി ശരണം വിളിച്ചിരുന്ന സന്നിധാനത്ത് ശരണം വിളി കേള്‍ക്കാനില്ല.
നെയ്യഭിഷേകത്തിന് ചീട്ടെടുക്കാത്തവരെ പോലീസ് ബലം പ്രയോഗിച്ച് സന്നിധാനത്തുനിന്ന് പുറത്താക്കുകയാണ്. ഇവയെല്ലാം ഭയന്നാണ് ഭക്തര്‍ ശബരിമലദര്‍ശനം ഒഴിവാക്കുന്നത്. വൈകുന്നേരങ്ങളില്‍ നിരവധി കലാപരിപാടികള്‍ക്കും അരങ്ങേറ്റങ്ങള്‍ക്കും വേദിയായിരുന്ന വലിയ നടപ്പന്തലില്‍ പോലീസുകാര്‍ക്ക് മാത്രമാണ് പ്രവേശനമുള്ളത്. വിജനമായിക്കിടക്കുന്ന സന്നിധാനം ഭക്തരെ സങ്കടത്തിലാഴ്ത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: