കോട്ടയം: ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ഉയര്‍ന്ന് വന്ന ഹൈന്ദവ ഐക്യത്തെ തകര്‍ക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍. നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഈ ലക്ഷ്യമിട്ടാണെന്നാണ് സൂചന.
സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കപ്പെട്ട സവര്‍ണ അവര്‍ണ്ണ വ്യത്യാസം തിരികെ കൊണ്ടുവന്ന് ഹിന്ദു സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് ശബരിമലയില്‍ യുവതി പ്രവേശനം സാധ്യമാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. പ്രായഭേദമന്യേ യുവതിപ്രവേശനം അനുവദിക്കുന്നതിന് എതിരെയുള്ള പ്രതിഷേധത്തെ മുന്നാക്കക്കാരുടേയും സവര്‍ണ്ണരുടേയും സമരമായി ചിത്രീകരിക്കാനാണ് സിപിഎം ശ്രമിച്ചുവന്നത്. വിശ്വാസികളുടെ ഇടയില്‍ ഭിന്നിപ്പ് സൃഷ്ടിച്ച് ഹൈന്ദവ ഐക്യത്തെ തകര്‍ക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്.
കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ജാതിരഹിത കേരളമെന്ന മുദ്രാവാക്യവുമായി രംഗത്ത് വന്നിരുന്നു. കഴിഞ്ഞ ബജറ്റില്‍ ഈ പരിപാടിക്ക് തുക നീക്കിവച്ചിരുന്നു. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വര്‍ക്കലയിലായിരുന്നു നടത്തിയത്. ഇത്തരം പരിപാടികള്‍ ആസൂത്രണം ചെയ്ത സംസ്ഥാനസര്‍ക്കാരാണ് ഹിന്ദുസമൂഹത്തെ ജാതിയമായി വേര്‍തിരിക്കാനും സവര്‍ണ്ണ, അവര്‍ണ്ണ ഭിന്നിപ്പ് സൃഷ്ടിക്കാനും ശ്രമിക്കുന്നത്.
ഡിസംബര്‍ ഒന്നിനാണ് നവോത്ഥാന പാരമ്പര്യമുള്ള സംഘടനകളുടെ യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അഴിമതി ആരോപണങ്ങളില്‍ വിധേയരായ സമുദായ നേതാക്കളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കൂടെ നിര്‍ത്തി ശബരിമല പ്രതിഷേധം ഇല്ലാതാക്കാനാണ് സിപിഎമ്മിന്റെ പുതിയ നീക്കം.
ശബരിമല ആചാര ലംഘനത്തിന് എതിരാണ് മിക്ക സമുദായ സംഘടനകളും. എന്നാല്‍ സര്‍ക്കാറിന്റെ ഭീഷണിക്ക് വഴങ്ങി ചില സമുദായ സംഘടനകള്‍ യോഗത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ശബരിമല പ്രതിഷേധത്തെ തള്ളിപ്പറയാന്‍ സമുദായ അംഗങ്ങള്‍ തയ്യാറല്ല. ഇതിന് വിരുദ്ധമായ നടപടി സ്വീകരിച്ചാല്‍ നേതാക്കള്‍ക്ക് നേരെ പ്രതിഷേധം ഉയരാനുള്ള സാധ്യത കൂടുതലാണ്. ഈ തന്ത്രം തന്നെയാണ് സര്‍ക്കാരും പയറ്റുന്നത്. ഇത്രനാള്‍ ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെതിരെ സംസാരിച്ചവരെ ചര്‍ച്ചയ്ക്ക് വിളിച്ച് വെട്ടിലാക്കാനാണ് സര്‍ക്കാരും ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: