ആലപ്പുഴ: ശബരിമലയിലെ പോലീസ് നടപടികളെത്തുടര്‍ന്നുള്ള വരുമാനക്കുറവ് ഏറെ ആശങ്കയിലാക്കുന്നത് പെന്‍ഷന്‍കാരെ. നിലവില്‍ത്തന്നെ പെന്ഷന് കുടിശികയുള്ള സാഹചര്യത്തില്‍ വരും മാസങ്ങളില്‍ പെന്ഷന് മുടങ്ങാനാണ് സാധ്യതയെന്ന് പെന്‍ഷകാര്‍ പറയുന്നു. സെപ്തംബര്‍ 30 വരെ വിരമിച്ച ജീവനക്കാരുടെ പെന്ഷന് ആനുകൂല്യ ഇനത്തില്‍ കോടിക്കണക്കിന് രൂപ കൊടുക്കാനുണ്ട്.
1250തിലേറെ ക്ഷേത്രങ്ങളാണ് ദേവസ്വം ബോര്‍ഡിന് കീഴിലുള്ളത്. 8000ത്തോളം സ്ഥിരം ജീവനക്കാരും 2000ത്തോളം പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാരും 2000 പെന്‍ഷന്‍കാരുമുണ്ട്. ശബരിമലയിലെ വരുമാനം കുറഞ്ഞ സാഹചര്യത്തില്‍ അടുത്ത മൂന്ന് മാസത്തേയ്ക്ക് പെന്ഷന് കിട്ടില്ലെന്ന് ഉറപ്പായി. ശമ്പളത്തിനും ബുദ്ധിമുട്ടാകും. ശബരിമലയിലെ വരുമാനം ഈ വര്‍ഷം കുറഞ്ഞെങ്കിലും ഡ്യൂട്ടിയിലുള്ള പോലീസുകാര്‍ക്ക് ഡിഎ ദേവസ്വം ബോര്‍ഡ് കൊടുക്കണം. തുലാം ഒന്നിനും ആട്ടവിശേഷത്തിനും അയ്യായിരം പോലീസുകാരാണ് ഉണ്ടായിരുന്നത്. ഇത്തവണ 15,000 പോലീസിനെയാണ് വിന്യസിച്ചിരിക്കുന്നത്. ശരാശരി 500 രൂപ വീതം ഇവര്‍ക്ക് ഡിഎ ഇനത്തില്‍ നല്‍കണം. 15 കോടി രൂപയാണ് ഇതിനുവേണ്ടിവരുന്നത്.
അറുപതോളം ക്ഷേത്രങ്ങള്‍ മാത്രമാണ് സ്വയംപര്യാപ്തതയിലുള്ളത്. ശമ്പളവും മറ്റ് അലവന്‍സുകളും മാത്രം, ജീവനക്കാര്‍ക്ക് പ്രതിമാസം 30 കോടി രൂപ ബോര്‍ഡ് കണ്ടെത്തണം. ഇതെല്ലാം ശബരിമലയില്‍ നിന്നു മാത്രം ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ബോര്‍ഡിന്റെ സാമ്പത്തിക നിലനില്‍പ്പു തന്നെ അവതാളത്തിലായിരിക്കുകയാണ്. ശബരിമല കൂടാതെ സീസണില്‍ ഏറ്റവുമധികം വരുമാനം ലഭിക്കുന്ന മുല്ലയ്ക്കല്, അമ്പലപ്പുഴ, വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, തിരുനക്കര, എരുമേലി ക്ഷേത്രങ്ങളിലും വരുമാനം തീരെ കുറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: