ന്യൂദല്‍ഹി: ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ളയും തന്ത്രി കണ്ഠര് രാജീവരുമടക്കം നാലു പേര്‍ക്കെതിരെ സുപ്രീം കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി. അഭിഭാഷകരായ ഗീനാകുമാരി, വര്‍ഷ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
നടന് കൊല്ലം തുളസി, പന്തളം രാജകുടുംബത്തിലെ രാമരാജ വര്‍മ്മ, ബിജെപി പത്തനംതിട്ട നേതാവ് മുരളീധരന് ഉണ്ണിത്താന് എന്നിവരെയും പ്രതിചേര്‍ത്തിട്ടുണ്ട്.
കോടതിവിധിക്കെതിരെ പ്രവര്‍ത്തിക്കുകയും സംസാരിക്കുകയും ജാഥ നടത്തുകയും ചെയ്തുവെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കോടതി അലക്ഷ്യ ഹര്‍ജികള്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ഹര്‍ജികള്‍ നല്‍കുന്നതിന് നേരത്തെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ഹര്‍ജികള്‍ രജിസ്ട്രിയുടെ അനുമതിയോടെ നേരിട്ട് ഫയല്‍ ചെയ്തത്. ഹര്‍ജി ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചുവെന്ന് രജിസ്ട്രി അറിയിച്ചതായി അഭിഭാഷകര്‍ അറിയിച്ചു.
സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ എത്തിയ യുവതികളെ തടഞ്ഞു, വിശ്വാസികളായ സ്ത്രീകളെ മര്‍ദിച്ചു. സ്ത്രീകളെ തടഞ്ഞുനിര്‍ത്തി പരിശോധിച്ചു, സുപ്രീംകോടതി വിധിക്കെതിരെ റാലി നടത്തി, കൊല്ലം തുളസിയുടെ പ്രസംഗം, യുവതികള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം അടയ്ക്കുമെന്ന തന്ത്രിയുടെ പ്രഖ്യാപനം.
യുവതികള്‍ പ്രവേശിച്ചാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറയുന്നതിന് മുമ്പേ തന്നെ തന്ത്രി വിളിച്ചിരുന്നു, താന്‍ അടയ്ക്കാന്‍ പറഞ്ഞു എന്ന ശ്രീധരന് പിള്ളയുടെ പ്രസ്താവന ഇവയൊക്കെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കേണ്ട കുറ്റമാണെന്ന് ഹര്‍ജികളില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: