ന്യൂദല്‍ഹി: കുട്ടികളുടെ അശ്ലീല വീഡിയോ കൈവശം വയ്ക്കുന്നവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇത്തരം കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവര്‍ക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനും അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ നല്‍കാനും തക്കവണ്ണം നിയമഭേദഗതികള്‍ വരുത്താനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
കുറ്റം ആവര്‍ത്തിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവിന് ശുപാര്‍ശയുണ്ട്. ഇത്തരത്തിലുള്ള വീഡിയോ വാട്സ്ആപ്പ് ഉള്‍പ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് അധികൃതരെ അറിയിക്കാതിരുന്നാലും പിഴ ഈടാക്കും. ഇത്തരത്തിലുള്ള ഗ്രൂപ്പുകളില്‍ അംഗമായിരുന്നാലും വീഡിയോ കൈവശം വയ്ക്കുന്നതിന് തുല്യമായി കണക്കാക്കുകയും ചെയ്യും. ഇതിന് വേണ്ടി കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയാനുള്ള പോക്സോ നിയമത്തില്‍ ഭേദഗതി വരുത്തും.
ഭേദഗതി ശുപാര്‍ശകള്‍ നിയമ മന്ത്രാലയത്തിന്റെയും വനിത-ശിശുക്ഷേമ മന്ത്രാലയത്തിന്റെയും പരിഗണനയിലാണ്. ഇവയ്ക്ക് അനുമതി ലഭിക്കുന്ന മുറക്ക് മന്ത്രിസഭയില്‍ അവതരിപ്പിക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: