തൃശൂര്‍: ശബരിമലയില്‍ പോലീസ് അതിക്രമത്തിന് നേതൃത്വം നല്കുന്ന തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയുടെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച് നടത്തി. കെ. സുരേന്ദ്രനെതിരെ കള്ളക്കേസ് എടുത്തതിന് പിന്നിലും യതീഷ് ചന്ദ്രയെന്ന് ആരോപിച്ചായിരുന്നു മാര്‍ച്ച്.
കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ശബരിമല ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ തടഞ്ഞ യതീഷ് ചന്ദ്ര മൂന്നാംകിട ക്രിമിനലിനെ പോലെയാണ് പെരുമാറിയത്. ഈ മനോഭാവത്തോടെ സര്‍വീസില്‍ തുടരാന്‍ ജനങ്ങള്‍ അനുദിക്കില്ല, രാധാകൃഷ്ണന് പറഞ്ഞു. മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് പ്രമീള സുദര്ശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.സി. നിവേദിത, ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: