കൊട്ടാരക്കര: കൊട്ടാരക്കര സബ് ജയിലില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള സന്ദര്‍ശിച്ചു. സുരേന്ദ്രനോട് കാട്ടുനീതിയാണ് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നതെന്നും, അദ്ദേഹത്തിനെതിരെ കള്ളക്കേസുകള്‍ ചമച്ച് പ്രതികാര നടപടി സ്വീകരിക്കുന്നുവെന്നും സന്ദര്‍ശനത്തിന് ശേഷം ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
പ്രക്ഷോഭം നിര്‍ത്തിയാല്‍ സംവാദമെന്നത് ഒളിച്ചോട്ടമാണ്. ഏകെജി സെന്ററില്‍ പോയി കോടിയേരിയുമായി സംവാദത്തിന് തയാറെന്നും അദ്ദേഹം വ്യക്തമാക്കി. ഇരുമുടിക്കെട്ടുമായി പോകുന്നവരെ ജയിലറയ്ക്കുള്ളിലാക്കുന്ന ഭരണകൂടമാണ് ഇവിടത്തേത്. സുരേന്ദ്രനെതിരെ കള്ളക്കേസുകള്‍ ചുമത്തിയത് രാഷ്ട്രീയമായും നിയമപരമായും നേരിടും. സുരേന്ദ്രന് ഒറ്റക്കല്ല, ബിജെപിയും അയ്യപ്പഭക്തരും അദ്ദേഹത്തോടൊപ്പമുണ്ട്.
ഇപ്പോഴത്തെ സംഭവങ്ങള്‍ അടിയന്തരാവസ്ഥയില്‍ പോലും സംഭവിക്കാത്തതാണ്. സിപിഎം നേതാക്കള്‍ക്കും മക്കള്‍ക്കുമെതിരെ അഴിമതിയാരോപണം ഉന്നയിച്ചതിന്റെ പേരിലാണ് സുരേന്ദ്രനെ കള്ളക്കേസുകളില്‍ കുടുക്കുന്നത്. മദ്യക്കടത്തു പോലെയുള്ള കേസുകളും ബിജെപി നേതാവിന്റെ ഭര്‍ത്താവാണ് സുരേന്ദ്രന് എന്ന പേരിലും കള്ളക്കേസുകള്‍ എടുക്കുന്നു. ഇത് വെറും പാപ്പരത്തമാണ്. ഇതിനെ ബിജെപി രാഷ്ട്രീയമായും നിയമപരമായും നേരിടും.
സുരേന്ദ്രന് വേണ്ടി ഹൈക്കോടതിയിലേതടക്കം വിദഗ്ധ അഭിഭാഷകരുടെ സെല്‍ തന്നെ പാര്‍ട്ടി രൂപീകരിച്ചു. യതീഷ് ചന്ദ്ര കഴിഞ്ഞ ദിവസവും ഗുരുതരമായ അച്ചടക്കലംഘനം നടത്തി. ഒരു അഭിഭാഷകന് എന്ന രീതിയില്‍ പുറത്തു പറയുന്നത് ശരിയല്ലാത്തതുകൊണ്ട് അക്കാര്യങ്ങള്‍ പറയുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മിന്റെയും പിണറായിയുടെയും ലക്ഷ്യം തുല്യ നീതിയല്ലെന്ന് സുപ്രീംകോടതിയില്‍ കൊടുത്ത രേഖകള്‍ വ്യക്തമാക്കുന്നു. മനു സ്മൃതിയെ നിയമാനുസരണമുള്ള ഗ്രന്ഥമായി സിപിഎം അംഗീകരിച്ചതില്‍ സന്തോഷമുണ്ടെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, ദേശീയ സമിതിയംഗം പി.കെ. കൃഷ്ണദാസ്, മഹിളമോര്‍ച്ച സംസ്ഥാന അധ്യക്ഷ വി.ടി. രമ, ബിജെപി സംസ്ഥാന സെക്രട്ടറി ജെ.ആര്. പത്മകുമാര്‍, സംസ്ഥാന നേതാക്കളായ എം.എസ്. കുമാര്‍, ജി. രാമന്നായര്, രാജിപ്രസാദ്, ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, മണ്ഡലം പ്രസിഡന്റ് സി. വിജയകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: