കോഴിക്കോട്: നിപ വൈറസ് ബാധയെക്കുറിച്ചുള്ള സംസ്ഥാന സര്‍ക്കാരിന്റെ കണക്കുകള്‍ തെറ്റെന്ന് പഠന റിപ്പോര്‍ട്ട്. 23 പേര്‍ക്ക് നിപ രോഗബാധയുണ്ടായെന്നും ഇതില്‍ 21 പേര് മരിച്ചുവെന്നും വ്യക്തമാക്കുന്ന റിപ്പോര്‍ട്ട്, സര്‍ക്കാരിന്റെ പല വാദങ്ങളും തള്ളിക്കളയുന്നു.
ബ്രിട്ടീഷ് മെഡിക്കല്‍ ജേണല്‍, ദി ജേണല്‍ ഓഫ് ഇന്‍ഫക്ഷ്യസ് ഡിസീസസ് എന്നീ അന്താരാഷ്ട്ര മെഡിക്കല്‍ ജേണലുകളില്‍ പ്രസിദ്ധീകരിച്ച രണ്ട് ഗവേഷണ പഠന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഒക്ടോബര്‍ 26, നവംബര്‍ ഒമ്പത് ദിവസങ്ങളിലാണ് ഇവ പ്രസിദ്ധീകരിച്ചത്.
നിപ ബാധിച്ച ആരോഗ്യപ്രവര്‍ത്തകരില്‍ നഴ്സ് ലിനി മാത്രമാണ് മരിച്ചതെന്ന സര്‍ക്കാര്‍ വാദവും റിപ്പോര്‍ട്ട് തള്ളുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് റേഡിയോളജി വിഭാഗം എക്സ്റേ യൂണിറ്റ് നഴ്സിങ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന കോഴിക്കോട് കൊമ്മേരി സ്വദേശി സുധ മരിച്ചത് നിപ ബാധിച്ചാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. മെയ് 19നാണ് ഇവര്‍ മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായ ലിനി മെയ് 20ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചു. സര്‍ക്കാരിന്റെ കണക്കുകളില്‍ ഗുരുതര പിഴവുണ്ടെന്ന് ഈ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിയും ആരോഗ്യ വകുപ്പ് സെക്രട്ടറിയുമായ രാജീവ് സദാനന്ദന്, വൈറോളജി ശാസ്ത്രജ്ഞന് ഡോ. അരുണ്‍കുമാര്‍, അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷനിലെ കൈല ലാസേഴ്സണ്‍, സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ തന്നെ കാതറിന്, കേന്ദ്ര ആരോഗ്യവകുപ്പ്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ചെന്നൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമോളജി, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്, ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ, കോഴിക്കോട് മെഡിക്കല്‍ കോളജ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദഗ്ധര്‍ ചേര്‍ന്നാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
നിപ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിന് മുന്‍പ് കോഴിക്കോട് മെഡിക്കല്‍ കോളജ്, പേരാമ്പ്ര താലൂക്ക് ആശുപത്രി, ബാലുശേരി സര്‍ക്കാര്‍ ആശുപത്രി എന്നിവിടങ്ങളിലായി അഞ്ചു പേര് മരിച്ചു. ആറാമത്തെ രോഗിയായ പേരാമ്പ്ര സൂപ്പിക്കടയിലെ സാലിഹില്‍ എത്തിയപ്പോള്‍ മാത്രമാണ് രോഗം തിരിച്ചറിഞ്ഞത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധ കണ്ടെത്തുന്നത്. തുടര്‍ന്ന് പനി ബാധിച്ച് ചികിത്സയ്ക്കെത്തുന്ന മുഴുവന്‍ ആളുകളെയും നിരീക്ഷിച്ചു. രോഗലക്ഷണമുള്ളവരുടെ സ്രവങ്ങള്‍ പരിശോധിച്ചു. എന്നാല്‍, സുധയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.
ലിനിയുടെ കുടുംബത്തിന് സര്‍ക്കാര്‍ സാമ്പത്തിക സഹായവും ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലിയും നല്‍കിയെങ്കിലും സുധയുടെ കുടുംബത്തെ തിരിഞ്ഞുനോക്കിയില്ല. അതേസമയം, പുറത്തുവന്ന ഗവേഷണ റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ തള്ളി. 18 മരണം മാത്രമേ നിപ മരണമായി കണക്കാക്കാനാകു. മറ്റുള്ളവ സംശയാസ്പദമാണെന്നേ പറയാനാവൂ. രോഗലക്ഷണമുണ്ടായ അഞ്ചു മരണവും നിപ കാരണമായിരിക്കാം. എന്നാല്‍, അത് ശാസ്ത്രീയ പരിശോധനയിലൂടെ തെളിയിക്കാനായിട്ടില്ല, മന്ത്രി പറഞ്ഞു.
സുധയുടെ മരണം നിപ വൈറസ് ബാധമൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന് ജന്മഭൂമിയോട് പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: