റാന്നി: ശബരിമല ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റ്ചെയ്ത ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ഗൂഢാലോചനയായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാം നിഷേധിച്ചത്.
റാന്നി ജുഡീഷല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യപേക്ഷ പരിഗണിച്ചത്. സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന പ്രൊസിക്യൂഷന്റെ ആവശ്യവും കോടതി അംഗീകരിച്ചു. ഒരു മണിക്കൂര്‍ പോലീസിന് ചോദ്യം ചെയ്യാനും കോടതി അനുവദിച്ചു. ഇതിനുശേഷം സുരേന്ദ്രന് ബന്ധുകളോട് സംസാരിക്കാമെന്നും കോടതി ഉത്തരവിട്ടു.
നിരോധനാജ്ഞ ലംഘിച്ചതിന്റെ പേരില്‍ ജയിലിലായ സുരേന്ദ്രന് പത്തനംതിട്ട മുന്‍സിഫ് കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അമ്പത്തിരണ്ടുകാരിയായ ഭക്തയെ തടഞ്ഞെന്ന ആരോപണമടക്കം ഒമ്പത് കേസുകളാണ് സുരേന്ദ്രനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
സന്നിധാനത്തെ കേസില്‍ സെക്ഷന്‍ 120 ബി പ്രകാരം ഗൂഢാലോചനക്കുറ്റവും സെക്ഷന്‍ 308 പ്രകാരം മനഃപൂര്‍വമല്ലാത്ത വധശ്രമത്തിനുമാണ് കേസ്സെടുത്തിട്ടുള്ളത്. കേസില്‍ നേരത്തേ അറസ്റ്റിലായ ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ഫേസ്ബുക്ക് പോസ്റ്റും സംഭവദിവസം സന്നിധാനത്തെ സുരേന്ദ്രന്റെ സാന്നിധ്യവും കണക്കിലെടുത്താണ് കേസ്. വന്‍സന്നാഹം ഒരുക്കിയാണ് പോലീസ് സുരേന്ദ്രനെ കൊട്ടാരക്കരയില്‍ നിന്നും കോടതിയില്‍ എത്തിച്ചത്. സുരേന്ദ്രന് വേണ്ടി അഡ്വ. ഹരികുമാര്‍, അഡ്വ. ഷൈന്‍ ജി കുറുപ്പ്, അഡ്വ. അരുണ്‍ പ്രകാശ് എന്നിവരാണ് ഹാജരായത്.
അതേസമയം, ശബരിമല വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ സിപിഎം കള്ളക്കേസില്‍ കുടുക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. പൊതുപ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന സ്ഥിതിവിശേഷമാണ് നടക്കുന്നതെന്നും നാണംകെട്ട നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെ ജയിലിലെത്തി കണ്ട ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: