തൃശൂര്‍: ശബരിമലയെ തകര്‍ക്കാനാണ് ബോണ്‍ ക്രിമിനലുകളായ ഐജി വിജയ് സാഖറെയും എസ്പി യതീഷ് ചന്ദ്രയേയും എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമിച്ചതെന്നും ഇവരെ സംരക്ഷിക്കാന്‍ കച്ചക്കെട്ടി ഇറങ്ങിയിരിക്കുകയാണ് ബോണ്‍ ക്രിമിനലായ മുഖ്യമന്ത്രി പിണറായി വിജയനെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്.
ശബരിമലയില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് ഭീകരാവസ്ഥയുണ്ടാക്കി അയ്യപ്പന്മാരെ അകറ്റി ശ്മശാന മൂകത സൃഷ്ടിച്ചിരിക്കുകയാണിപ്പോള്‍ പിണറായി സര്‍ക്കാര്‍. കേന്ദ്രമന്ത്രിയോട് ധിക്കാരമായി സംസാരിച്ച യതീഷ്ചന്ദ്രക്കെതിരെയുള്ള ബിജെപിയുടെ നടപടി കാത്തിരുന്ന് കാണാം. കേന്ദ്രമന്ത്രിയോടൊപ്പമുണ്ടായിരുന്ന ക്രിമിനലുകളാരൊക്കെയാണെന്ന് മന്ത്രി ഇ.പി. ജയരാജന് വെളിപെടുത്തണമെന്ന് രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കെ. സുരേന്ദ്രനെ അപകടപ്പെടുത്താനുള്ള ഗുഢാലോചനയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിനുള്ള ശ്രമമാണ് ക്രിമിനലുകളുള്ള കണ്ണൂര്‍ ജയിലേക്കുള്ള മാറ്റം. 11 കള്ളക്കേസുകളുണ്ടാക്കി സുരേന്ദ്രനെ സ്ഥിരമായി ജയിലടയ്ക്കാനുള്ള പിണറായി സര്‍ക്കാരിന്റെ അപകടകരമായ ശ്രമത്തെ ബിജെപി ചെറുത്തു തോല്‍പ്പിക്കും. ആഴ്ചയില്‍ രണ്ടു ദിവസം സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം നല്‍കാമെന്ന് പറയുന്ന പിണറായി എന്തുകൊണ്ടാണ് തന്റെ വീട്ടില്‍ നിന്ന് സ്ത്രീകളെ അയയ്ക്കാത്തതെന്നും രാധാകൃഷ്ണന് ചോദിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് സര്‍ക്കാരിനെ പിരിച്ചു വിടുവിച്ച് രക്ഷപ്പെടാനുള്ള നീക്കമാണ് പിണറായി നടത്തുന്നത്. എന്നാല്‍, എല്‍ഡിഎഫ് സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടില്ല. ജനരോഷത്താല്‍ പിണറായി സര്‍ക്കാര്‍ അടുത്ത ആറു മാസത്തിനുള്ളില്‍ താഴെയിറങ്ങും. കേന്ദ്ര സര്‍ക്കാരിന്റെ 1,100 കോടി രൂപയുടെ പദ്ധതികളൊന്നും തന്നെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല.
പ്രളയദുരിതാശ്വാസ ഫണ്ടുകള്‍ എവിടെ പോയെന്ന് വിവരമില്ലെന്നും പ്രളയത്തിനു ശേഷമുള്ള ധവളപത്രം ഇറക്കാന്‍ മുഖ്യമന്ത്രി തയാറുണ്ടോയെന്നും രാധാകൃഷ്ണന് ചോദിച്ചു. ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ. നാഗേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി. ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: