തിരുവനന്തപുരം: ശബരിമലയില്‍ രണ്ട് ദിവസം യുവതീ പ്രവേശനമാകാമെന്ന് ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് ജനറല്‍ പറഞ്ഞ അഭിപ്രായം സര്‍ക്കാരിലും ബോര്‍ഡിലും ആശയക്കുഴപ്പം രൂക്ഷമാക്കി. സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് എജി പറഞ്ഞതെങ്കിലും അനവസരത്തിലെ ഈ നടപടി സ്ഥിതി സങ്കീര്‍ണമാക്കുമെന്ന് സര്‍ക്കാരിലെയും ബോര്‍ഡിലെയും വലിയൊരു വിഭാഗം കണക്കുകൂട്ടുന്നു.
കോടതിയുടെ ചോദ്യത്തിന്, വേണ്ട കൂടിയാലോചനകളില്ലാതെയാണ് എജി മറുപടി നല്‍കിയതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്കുമാര്‍ നിലപാടെടുത്തു. വിവാദങ്ങള്‍ ഒതുങ്ങുന്നുവെന്ന പ്രതീതിക്കിടെ ഇത്തരം അഭിപ്രായങ്ങള്‍ സ്ഥിതി ആളിക്കത്തിക്കുമെന്നും ഇവര്‍ വിലയിരുത്തുന്നു. ശബരിമല ദര്‍ശനത്തിന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നാല് യുവതികള്‍ ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയാണ് സര്‍ക്കാരിനെയും ദേവസ്വം ബോര്‍ഡിനെയും വീണ്ടും കുഴക്കിയത്.
യുവതികള്‍ക്ക് രണ്ടു ദിവസം പ്രവേശനം എന്നുമുതല്‍, എങ്ങനെയൊക്കെ എന്നെല്ലാം ബോര്‍ഡാണ് ഇനി കോടതിയില്‍ സത്യവാങ്മൂലം നല്‍കേണ്ടത്. ഇതോടെ, ബോര്‍ഡ് വിഷമസന്ധിയിലായി. യുവതീപ്രവേശനത്തില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന് ആവര്‍ത്തിക്കുന്നതും കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി. സത്യവാങ്മൂലം ഇതനുസരിച്ച് നല്‍കണമെന്ന് ബോര്‍ഡിനോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രസിഡന്റ് പദ്മകുമാറിന് ഇതില്‍ വിയോജിപ്പാണ്. ഇതോടെ, പതിവുപോലെ പദ്മകുമാറും ബോര്‍ഡംഗം ശങ്കരദാസും ഇതിലും വിരുദ്ധ അഭിപ്രായങ്ങള്‍ പറഞ്ഞു. ആലോചിച്ച് തീരുമാനമെടുക്കാമെന്ന് പ്രസിഡന്റ് അറിയിച്ചപ്പോള്‍ രണ്ടു ദിവസം പ്രവേശനത്തിന് സൗകര്യങ്ങള്‍ ഒരുക്കാമെന്ന നിലപാടിലാണ് ബോര്‍ഡംഗം.
അഭിപ്രായഭിന്നത സര്‍ക്കാരിലും സിപിഎമ്മിലുമുണ്ട്. യുവതീപ്രവേശനത്തിന് തിടുക്കം വേണ്ടെന്ന് സിപിഎമ്മിനുള്ളില്‍ അഭിപ്രായമുയര്‍ന്നു. സുപ്രീംകോടതിയില്‍ ദേവസ്വം ബോര്‍ഡ് സാവകാശഹര്‍ജി നല്കിയതിനാല് അതുവരെ ഹൈക്കോടതി നടപടിയിലും സാവകാശം കിട്ടുന്ന നീക്കം വേണമെന്നാണ് അവര്‍ക്ക് അഭിപ്രായം. മന്ത്രിമാരില്‍ ഭൂരിപക്ഷവും ഇതിനോട് യോജിക്കുന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാട് ഇവിടെയും പ്രശ്നം. അദ്ദേഹം അനുകൂല നിലപാട് സ്വീകരിച്ചാലേ ഹൈക്കോടതിയിലും സാവകാശം ചോദിക്കാനാകൂ.
അജി ബുധനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: