അയോധ്യ: മന്ദിര്‍ വഹീം ബനായേംഗേ (ക്ഷേത്രം അവിടെ തന്നെ നിര്‍മിക്കും), മന്ദിര്‍ ജല്ദീ ബനായേംഗേ (ക്ഷേത്രം വേഗത്തില്‍ നിര്‍മിക്കും)… ഹൈന്ദവ സ്വാഭിമാനത്തിന്റെ വിജയഘോഷം മുഴക്കി അയോധ്യയിലെ വീഥികള്‍ വീണ്ടും രാമഭക്തരാല്‍ നിറഞ്ഞു. വിശ്വഹിന്ദുപരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വിരാട ധര്മസഭയ്ക്കുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. മൂന്നു ലക്ഷത്തോളം പേര് വിരാട ധര്‍മസഭയില്‍ പങ്കെടുക്കും. 1992ലെ കര്‍സേവയ്ക്ക് ശേഷം ഇത്രയധികം രാമഭക്തര്‍ അയോധ്യയില്‍ എത്തുന്നത് ഇതാദ്യം.
സരയൂതീരത്തെ രാംഘട്ടിലുള്ള ബഡാ ഭക്തമാല് പരിക്രമ മാര്‍ഗിലെ മൈതാനിയിലാണ് രാമക്ഷേത്ര നിര്‍മാണത്തിന് ആഹ്വാനം മുഴക്കി ധര്‍മസഭ നടക്കുന്നത്. രാമജന്മഭൂമിയില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയുള്ള ഇവിടെ സുരക്ഷ ശക്തം. അയ്യായിരത്തോളം പോലീസ്, അര്‍ധസൈനിക വിഭാഗങ്ങളെ അയോധ്യയിലും സമീപ പ്രദേശങ്ങളിലും അധികമായി വിന്യസിച്ചു. 1,322 ബസ്സുകള്‍, 1,546 ജീപ്പുകള്‍, 15,000 ബൈക്കുകള്‍ എന്നിവയിലായാണ് പ്രവര്‍ത്തകര്‍ വിരാട ധര്‍മസഭയ്ക്ക് എത്തുന്നതെന്ന് ബിജെപി എം പി വിനയ് കത്യാര്‍ പറഞ്ഞു. 15,000 പേര് ട്രെയിനിലുമെത്തും. രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും കത്യാര്‍ പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് പുറത്തിറക്കണമെന്ന് വിഎച്ച്പി ജനറല്‍ സെക്രട്ടറി ചമ്പത് റായി ആവശ്യപ്പെട്ടു.
അയോധ്യാ ജില്ലയില്‍ നിന്നുള്ള രാമഭക്തരാണ് വിരാട ധര്‍മസഭയ്ക്ക് എത്തിയിട്ടുള്ളത്. രാമക്ഷേത്ര നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്ന ആഹ്വാനം മുഴക്കി ഇന്നു മുതല്‍ ഡിസംബര്‍ 25 വരെ രാജ്യത്തെ 543 ജില്ലകളില്‍ വിഎച്ച്പി റാലി നടത്തും. ഇതിന് ഇന്ന് അയോധ്യയില്‍ തുടക്കമാകും. ഡിസംബര്‍ ഒമ്പതിന് ദല്‍ഹിയില്‍ സന്ന്യാസിമാരുടെ റാലിയും നടക്കും.
അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണം ബിജെപിയുടെ കര്‍ത്തവ്യമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കേസ് എത്രയും വേഗം കോടതി പരിഗണിക്കണമെന്നാണ് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും നിലപാടെന്നും രാംമാധവ് കൂട്ടിച്ചേര്‍ത്തു.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: