കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അവതരിപ്പിച്ച ‘കിതാബ്’ നാടകത്തിനെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത്. സിപിഎം നിയന്ത്രണത്തിലുള്ള ട്രസ്റ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മേമുണ്ട ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അവതരിപ്പിച്ച നാടകമാണ് വിവാദമായത്.
ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നാടകത്തിലുള്ളതെന്ന ആരോപണവുമായാണ് മുസ്ലിം വര്‍ഗീയ സംഘടനകള്‍ രംഗത്തെത്തിയത്. ഉണ്ണി. ആര് എഴുതിയ ബാങ്ക് എന്ന ചെറുകഥയെ അടിസ്ഥാനമാക്കി റഫീഖ് മംഗലശ്ശേരി രചനയും സംവിധാനവും നിര്‍വഹിച്ച നാടകമാണ് ‘കിതാബ്’. സ്ത്രീകള്‍ക്കും ബാങ്ക് വിളിക്കാനുള്ള അവകാശമുണ്ടെന്ന പ്രമേയമാണ് വിവാദമായത്. മത്സരത്തില്‍ ഒന്നാം സ്ഥാനവും എ ഗ്രേഡും കിതാബിനാണ്. ഈ നാടകത്തില്‍ വേഷമിട്ട റിയ പര്വിന് ആണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്.
സമൂഹമാധ്യമങ്ങളിലൂടെ നാടകത്തിനെതിരെയും വിദ്യാലയത്തിനെതിരെയും വന്‍ പ്രചാരണമാണ് നടക്കുന്നത്. എസ്ഡിപിഐ, സമസ്ത കേരള മദ്രസാ മാനേജ്മെന്റ് അസോസിയേഷന്, എംഎസ്എഫ്, യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
മുസ്ലിം സ്ത്രീകളെ എന്തുകൊണ്ട് പള്ളിയില്‍ ബാങ്ക് കൊടുക്കാന്‍ അനുവദിക്കുന്നില്ലെന്ന് നാടകം ചോദ്യമുയര്‍ത്തുന്നു. നാടകത്തില്‍, ജുമ അത്ത് പള്ളിയില്‍ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകള്‍ വീട്ടുകാരുമായി പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍, നമ്മുടെ വിശ്വാസങ്ങള്‍ക്ക് എതിരാണെന്നും സ്വര്‍ഗത്തില്‍ കടക്കാന്‍ കഴിയില്ലെന്നും പിതാവ് ഓര്‍മിപ്പിക്കുന്നു. അപ്പോള്‍ നിങ്ങള്‍ പുരുഷന്മാര്ക്ക് സ്വര്‍ഗത്തില്‍ ഹൂറികള്‍ ഉണ്ട്, സ്ത്രീകള്‍ക്ക് ഹൂറന്മാരില്ലല്ലോ, പിന്നെ ഞങ്ങള്‍ക്ക് എന്തിനാണ് സ്വര്‍ഗമെന്ന മകളുടെ ചോദ്യവുമാണ് മതമൗലികവാദികളെ പ്രകോപിപ്പിച്ചത്. ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നത് മകള്‍ക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തിലും തുപ്പുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിന് വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.
അന്ധവിശ്വാസങ്ങള്‍ക്കും യാഥാസ്ഥിതിക താത്പര്യങ്ങള്‍ക്കുമെതിരെ നിലപാടെടുക്കുന്ന നിരവധി പ്രമേയങ്ങള്‍ നാടകങ്ങളായി വേദിയിലെത്തിച്ച റഫീഖ് മംഗലശ്ശേരിക്കെതിരെ ഈ നാടകത്തിന്റെ പേരില്‍ സാമൂഹ്യ മാധ്യമങ്ങളിലടക്കം വന്‍ ഭീഷണിയാണുയരുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: