ബെഗളൂരു: കന്നഡ നടന് അംബരീഷ്(66) അന്തരിച്ചു. കന്നഡ സിനിമയിലെ സൂപ്പര്‍ ഹീറോ ആയിരുന്നു അംബരീഷ്. പിന്നീട് രാഷ്ട്രീയത്തിലിറങ്ങുകയും എംഎല്‍എ, എംപി, കേന്ദ്രമന്ത്രി പദങ്ങള്‍ അലങ്കരിച്ചിരുന്നു. നടി സുമലതയാണ് ഭാര്യ. ഹൃദയാഘാതം മൂലം ബെംഗളുരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ ആശുപത്രിക്ക് ചുറ്റും പോലീസുകാരെ വിന്യസിച്ചിരിക്കുകയാണ്. അംബി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അദ്ദേഹത്തെ റിബല്‍ സ്റ്റാര്‍ എന്നായിരുന്നു ആരാധകര്‍ വിശേഷിപ്പിച്ചത്.
1972ലെ നഗരഹാവു എന്ന സിനിമയിലൂടെയാണ് എംഎച്ച് അംബരീഷ് സിനിമ ലോകത്തേക്ക് കടന്നത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
1994ലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയര്‍ ആരംഭിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. എന്നാല്‍ സീറ്റ് വിഷയത്തില്‍ 1996ല്‍ അദ്ദേഹം പാര്‍ട്ടി വിട്ടു. തുടര്‍ന്ന് ജനതാദളില്‍ ചേര്‍ന്നു. 1998ലെ ജനറല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും മാണ്ഡ്യയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അദ്ദേഹം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ തന്നെ തിരിച്ചെത്തി.
2006-ല്‍ ഒന്നാം യുപിഎ സര്‍ക്കാരില്‍ വാര്‍ത്തവിനിമയ വകുപ്പിന്റെ ചുമതലയുള്ള സഹമന്ത്രിയായി അദ്ദേഹം ചുമതലയേറ്റു. നാല് മാസത്തിന് ശേഷം കാവേരി ട്രിബ്യൂണലിന്റെ വിധിയില്‍ കര്‍ണാടകയോട് അനീതി കാണിച്ചെന്ന് ആരോപിച്ച് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: