കൊല്ലം: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും പ്ലാസ്റ്റിക് വാട്ടര്‍ ബോട്ടിലുകള്‍ ഒഴിവാക്കി പകരം സ്റ്റീല്‍ ബോട്ടിലുകള്‍ മാത്രമേ ഉപയോഗിക്കാവൂയെന്ന് നിര്‍ദേശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ ഇറക്കി. വിദ്യാലയങ്ങളില്‍ ഹരിത പെരുമാറ്റച്ചട്ടം കൃത്യമായി പാലിക്കപ്പെടുന്നത് സംബന്ധിച്ചാണ് സര്‍ക്കുലര്‍.
ഭക്ഷണപൊതികള്‍ക്ക് പകരം സ്റ്റീല്‍ ടിഫിന്‍ ബോക്സുകള്‍ കൊണ്ടുവരണം. ഉപയോഗിച്ചു വലിച്ചെറിയുന്ന തരം പേനകളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണം. യോഗങ്ങളില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍ കപ്പുകള്‍ എന്നിവ ഉപയോഗിക്കരുത്. പകരം സ്റ്റീല്‍ ഗ്ലാസുകളോ കുപ്പി ഗ്ലാസുകളോ ഉപയോഗിക്കണം.
പ്ലാസ്റ്റിക് റാപ്പറുകളില്‍ പൊതിഞ്ഞ ബൊക്കെകള്‍ ഒഴിവാക്കണം. പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണപദാര്‍ഥങ്ങള്‍ വിതരണം ചെയ്യാന്‍ പാടില്ല. ഫ്ളെക്സോ പ്ലാസ്റ്റിക്കോ ഉപയോഗിച്ചുള്ള ബാനറുകളും കൊടിതോരണങ്ങളും ഒഴിവാക്കണം.
വിദ്യാലയ കോമ്പൗണ്ടില്‍ പ്ലാസ്റ്റിക് ക്യാരി ബാഗുകളും പ്ലാസ്റ്റിക് കുപ്പികളും കൊണ്ടുവരരുത്. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. കൂടാതെ ടോയ്ലറ്റുകളില് എപ്പോഴും ജലലഭ്യത ഉറപ്പുവരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പ്രധാനാധ്യാപകരുടെ മേല്‍നോട്ടത്തിലാണ് ഇത് നടപ്പാക്കേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: