കോഴിക്കോട്: തന്നെ അറസ്റ്റ് ചെയ്യുന്നതിന് മുമ്പേ മുഖ്യമന്ത്രിയുടെ ഓഫീസ് തിരക്കഥ തയാറാക്കിയിരുന്നുവെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് സ്പെഷ്യല്‍ സബ്ജയിലിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കുന്നതിനായി കൊണ്ടുപോകുന്നതിനിടയില്‍ സമയം വൈകിയതിനാല്‍ സുരേന്ദ്രനെ കോഴിക്കോട് സ്പെഷ്യല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപദേശകനാണ് ഉപജാപത്തിന്റെ ആസൂത്രകന്‍. ഓരോ സ്റ്റേഷനിലേക്കും വിളിച്ച് കേസുകള്‍ തയ്യാറാക്കുകയായിരുന്നു. തനിക്ക് ജാമ്യം ലഭിച്ചിട്ട് ഒന്നര ദിവസത്തോളം നിയമവിരുദ്ധമായാണ് ജയിലില്‍ പാര്‍പ്പിച്ചത്. കടുത്ത മനുഷ്യാവകാശ ലംഘനവും ഭരണഘടനാവിരുദ്ധ നടപടിയുമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ ഗൂഢാലോചനയെക്കുറിച്ചുള്ള വിവരങ്ങള്‍ തന്റെ അഭിഭാഷകന് പുറത്തുവിടും. നിയമവിരുദ്ധ നടപടികളിലൂടെ ബിജെപിയെ തകര്‍ക്കാന്‍ കഴിയില്ല, അദ്ദേഹം പറഞ്ഞു.
ഇന്നലെ വൈകിട്ട് 6.45ഓടെയാണ് ശക്തമായ പോലീസ് അകമ്പടിയില്‍ സുരേന്ദ്രനെ കോഴിക്കോട് സ്പെഷ്യല്‍ സബ്ജയിലില്‍ എത്തിച്ചത്. ജയിലിന് പുറത്ത് കാത്തുനിന്ന നൂറുകണക്കിന് പ്രവര്‍ത്തകര്‍ പുഷ്പാര്‍ച്ചനയോടെയും നാമമന്ത്രജപത്തോടെയും സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് കെ. ഗംഗാധരന്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു, വി.വി. രാജന്,ടി.പി. ജയചന്ദ്രന്, പി. രഘുനാഥ്, എന്‍.പി. രാധാകൃഷ്ണന് തുടങ്ങിയ നേതാക്കള്‍ ജയിലിന് സമീപം എത്തിയിരുന്നു. സുരേന്ദ്രന്റെ ഭാര്യ ഷീബ, മകള്‍ ഗായത്രി, സഹോദരന് കെ. ഗംഗാധരന് മറ്റ് ബന്ധുക്കളായ അനിത, ശോഭ, അമ്മിണി എന്നിവര്‍ ജയിലിന് സമീപം എത്തിയിരുന്നു.
നാളെ രാവിലെ അദ്ദേഹത്തെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലേക്ക് കൊണ്ടുപോകും. അതുവരെ ജയിലിന് പുറത്ത് നാമജപം നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: