തിരുവനന്തപുരം: പ്രളയദുരന്തം മറികടക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൊട്ടിഘോഷിച്ച സ്വപ്നപദ്ധതി നവകേരളം നടക്കില്ലെന്ന് ഏതാണ്ട് ഉറപ്പായി. ഇതോടെ, കുറ്റം മുഴുവന്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ കെട്ടിവച്ച് തടിയൂരാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം തുടങ്ങി.
കേന്ദ്രം ആവശ്യത്തിന് പണം നല്‍കുന്നില്ലെന്ന പരാതി ഉയര്‍ത്തിയാണ് സംസ്ഥാനത്തിന്റെ നീക്കം. എന്നാല്‍, പ്രളയ ദുരന്തത്തില്‍ നിന്ന് കരകയറാന്‍ സാധ്യമായതെല്ലാം ചെയ്യാമെന്ന് കേന്ദ്രം അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാരിനു വേണ്ടത് പണം.
വേണ്ടത്ര കൂടിയാലോചനകളോ, ചര്‍ച്ചകളോ ഇല്ലാതെയാണ് മുഖ്യമന്ത്രി നവകേരളം പ്രഖ്യാപിച്ചത്. ദുരന്തം കഴിഞ്ഞ് നൂറ് ദിവസം പിന്നിട്ടിട്ടും ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ഇതുവരെയും സാധിച്ചിട്ടില്ല. പദ്ധതി രൂപരേഖയും എങ്ങുമെത്തിയില്ല. അതിനാല്‍, നവകേരളം സര്‍ക്കാരിന് സ്വപ്നം കാണാനേ സാധിക്കൂ എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, നവകേരളത്തെക്കുറിച്ച് ലക്ഷങ്ങള്‍ ചെലവഴിച്ച് സെമിനാറുകളും ശില്‍പ്പശാലകളും മുടക്കമില്ലാതെ നടക്കുന്നു.
നവകേരളം കര്‍മപദ്ധതി സംബന്ധിച്ച് നാളെ തിരുവനന്തപുരത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷരുടെയും മിഷന് വകുപ്പുതല ചുമതലക്കാരുടെയും രണ്ടു ദിവസത്തെ സംഗമം നടക്കുന്നുണ്ട്. സംഗമത്തിലെ പ്രധാന കാര്യപാടികള് ലൈഫ് മിഷന്, ഹരിത കേരളം, പൊതുവിദ്യാഭ്യാസ സംരക്ഷണം, ആര്‍ദ്രം മിഷന്, ജനകീയ ആസൂത്രണം തുടങ്ങിയവ. നവകേരളം പദ്ധതി ഇല്ലെങ്കിലും ഇവയെല്ലം അതാത് വകുപ്പുകള്‍ വാര്‍ഷിക അവലോകനം നടത്തേണ്ടവയാണ്. എന്നാല്‍, അടിയന്തരപ്രധാന്യം നല്‍കേണ്ട പൊതുമരാമത്ത് വിഭാഗത്തെ സംഗമത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
നാശനഷ്ടത്തിന്റെ കണക്കുകളില്‍ അവ്യക്തത
പ്രളയദുരന്തത്തിലെ നാശനഷ്ടത്തിന്റെ കണക്ക് പൂര്‍ത്തിയാക്കാന്‍ ഇനിയും സര്‍ക്കാരിന് സാധിച്ചിട്ടില്ല. ഓരോ വകുപ്പും ഓരോ കണക്കാണ് പറയുന്നത്. ദുരന്തത്തിന്റ മറവില്‍ തങ്ങളുടെ വകുപ്പിന് കിട്ടാവുന്നത്ര വാങ്ങിക്കൂട്ടുക എന്നതാണ് ലക്ഷ്യം. കാര്‍ഷിക മേഖല, തകര്‍ന്ന വീടുകള്‍, പാലങ്ങള്‍, റോഡുകള്‍ തുടങ്ങിയവയുടെ കണക്കെടുപ്പിലെല്ലാം പൊരുത്തക്കേടുകള്‍.
ഇതിനെക്കാള്‍ വിരുദ്ധമാണ് ഓരോ ഏജന്‍സിയും നടത്തിയ കണക്കെടുപ്പ്. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്മെന്റ് അനുസരിച്ച് ആകെ നഷ്ടം 26,996 കോടി. ലോക ബാങ്ക്, എഡിബി എന്നിവയുടെ കണക്ക് 31,000 കോടി. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിനു നല്കിയ മെമ്മോറാണ്ടം അനുസരിച്ചുള്ള നഷ്ടം 40,000 കോടി. പ്രളയദുരന്തം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ ലോകബാങ്ക് സംഘത്തെ നയിച്ചത് സിപിഎം അനുഭാവമുള്ള യൂണിയന് നേതാക്കളും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുമാണ്. ദുരന്തത്തില്‍പ്പെടാത്ത സ്ഥലങ്ങളിലെ പാലങ്ങളും റോഡുകളും വരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം.
കേന്ദ്രം വാഗ്ദാനം നല്കി; പദ്ധതി റിപ്പോര്‍ട്ട് നല്‍കുന്നില്ല
പ്രളയത്തില്‍ തകര്‍ന്ന റോഡുകളുടെ നഷ്ടം മാത്രം 13,000 കോടി. പാലങ്ങളുടെ നഷ്ടം 800 കോടി. ഇതാണ് പ്രധാനമന്ത്രിയുടെ മുന്നില്‍ വച്ച കണക്ക്. കൃഷിയുടെയും ഭവനങ്ങളുടെ കണക്ക് വേറെ. റോഡും പാലവും ദേശീയപാതാ അതോറിറ്റിയെകൊണ്ട് നിര്‍മിക്കാമെന്ന്് പ്രധാനമന്ത്രി സമ്മതിച്ചു. വൈദ്യുതി, കൃഷി, വീട് തുടങ്ങിയ നാശനഷ്ടങ്ങള്‍ക്കായി കണക്കാക്കിയത് 3,712 കോടിയാണ്. വൈദ്യുതിവിതരണം പുനഃസ്ഥാപിക്കാന്‍ കേരളത്തെ സഹായിക്കാന്‍ എന്‍ടിപിസി, പിജിസിഐഎല്‍ തുടങ്ങിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പ്രധാനമന്ത്രി നിര്‍ദേശം നല്കി. എന്നാല്‍, ഈ സ്ഥാപനങ്ങളെയൊന്നും ഇതുവരെയും സര്‍ക്കാര്‍ സമീപിച്ചിട്ടില്ല.
സംസ്ഥാനത്തിനു വേണ്ടത് പണം
പ്രളയദുരന്തത്തെതുടര്‍ന്ന് തകര്‍ന്ന റോഡുകളും പാലങ്ങളും എല്ലാം പുനര്‍നിര്‍മിച്ചു നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്നേ വ്യക്തമാക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനു വേണ്ടത് പണം. ഇതിനായാണ് ലോകബാങ്കില്‍ നിന്നു പണം വായ്പയെടുക്കുന്നതിന്റെ പരിധി കൂട്ടണമെന്നും വിദേശത്ത് പിരിവ് നടത്താന്‍ അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. കരാര്‍ പണികളെല്ലാം സംസ്ഥാന സര്‍ക്കാരിനു കീഴില്‍ നടക്കണം. എങ്കില്‍ മാത്രമെ കരാര്‍ വിഹിതത്തിലെ ശതമാനം എത്തേണ്ടിടത്ത് എത്തിക്കാനാകു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: