അത്തോളി (കോഴിക്കോട്): ശബരിമല ക്ഷേത്രദര്‍ശന യാത്രയ്ക്കിടെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ പിണറായി വിജയന്റെ നിര്‍ദേശപ്രകാരം കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സുരേന്ദ്രന്റെ വീടിനടുത്തുള്ള കോഴിക്കോട് അത്തോളി പോലീസ് സ്റ്റേഷനു മുന്നില്‍ റിലേ നിരാഹാര സമരം തുടങ്ങി. ഇന്നലെ രാവിലെ ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനായില്ലെങ്കില് നിങ്ങളും കയറേണ്ടെന്ന സംസ്ഥാന സര്‍ക്കാരിന്റെ അഹങ്കാരത്തിനു മുന്നില്‍ ഹിന്ദുസംഘടനകള്‍ കീഴടങ്ങില്ലെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ശബരിമലയില്‍ എത്രതവണ പോകണമെന്ന് ഉന്നത പോലീസുദ്യോഗസ്ഥനും ദേവസ്വം മന്ത്രിയുമല്ല തിരുമാനിക്കേണ്ടത്. ആചാരപരമായും സംഘടനാപരമായും ശബരിമലയിലേക്ക് യാത്ര ചെയ്യേണ്ടിവരുമെന്നും തടയണമെങ്കില്‍ തടയാമെന്നും അവര്‍ പറഞ്ഞു.
പോലീസിന്റെ നാക്കും ലാത്തിയും തോക്കുമാണ് ശബരിമലയിലെ സംവിധാനം. ക്യാമറകള്‍ സ്ഥാപിച്ചതല്ലാതെ ശബരിമലയില്‍ ഭക്തര്‍ക്ക് സൗകര്യങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ല. ദേവസ്വം ബോര്‍ഡിന്റെ പണം കളയാനുള്ള ഇടപാടുകളാണ് അവിടെ പോലീസ് ഏര്‍പ്പാടാക്കിയത്. ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ പണം നല്‍കുന്നത് ഭക്തര്‍ അവസാനിപ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് മുഖ്യപ്രഭാഷണം നടത്തി.
അയ്യപ്പസേവാസമാജം ജില്ലാ അധ്യക്ഷന്‍ കണ്ണന് ഗുരുസ്വാമി അധ്യക്ഷനായി. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ . പി.എസ്. ശ്രീധരന്‍പിള്ള സമരവേദിയിലെത്തി നിരാഹാരമനുഷ്ഠിക്കുന്ന ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി ബൈജു കൂമുള്ളിയെ ഷാള്‍ അണിയിച്ചു. ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, ശബരിമല കര്‍മസമിതി ജില്ലാ സംയോജകന്‍ സി.കെ. സുഭാഷ്, സി. ലിജു എന്നിവര്‍ സംസാരിച്ചു. ബിജെപി ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജന്, ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്, സെക്രട്ടറി അഡ്വ കെ.വി. സുധീര്‍, ഹിന്ദു ഐക്യവേദി നേതാവ് ഷൈനു എന്നിവര്‍ സമരവേദിയിലെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: