നിലയ്ക്കല്‍: നിരോധനാജ്ഞ ലംഘിച്ച ബിജെപി തീര്‍ഥാടക സംഘത്തെ നിലയ്ക്കലില്‍ നിന്ന് പോലിസ് അറസ്റ്റ് ചെയ്തു. ബിജെപി സംസ്ഥാന സെക്രട്ടറി വി.കെ. സജീവന്, സംസ്ഥാന സമിതി അംഗങ്ങളായ എ.വി. ശിവപ്രസാദ്, ജയന് കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തില്‍ ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിനെത്തിയ എട്ട് അംഗ സംഘത്തെയാണ് അറസ്റ്റ് ചെയ്തത്.
നിലയ്ക്കലില്‍ ഇന്നലെ ഉച്ചയോടെ ഇവരെത്തിയ രണ്ട് കാറുകള്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് ശബരിമല ദര്‍ശനത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ നോട്ടീസ് പോലീസ് ഇവര്‍ക്ക് നല്കി. സന്നിധാനത്ത് നിന്ന് ആറ് മണിക്കൂറിനുള്ളില്‍ തിരികെ ഇറങ്ങണം എന്നതടക്കമുള്ള ഉപാധികളാണ് നോട്ടീസിലുള്ളത്.
എന്നാല്‍ ഇത് അംഗീകരിച്ച് ഒപ്പിട്ട് നല്കാന് ബിജെപി സംഘം തയ്യാറായില്ല. ശരണം വിളി വിലക്കാന്‍ പോലീസിന് അധികാരമില്ലെന്ന് പറഞ്ഞ തീര്‍ഥാടകര്‍ കാറില്‍ നിന്നുമിറങ്ങി ശരണം വിളിച്ചു. ഇതേത്തുടര്‍ന്ന് ഡിവൈഎസ്പി വി.എന്‍. സജിയുടെ നേതൃത്വത്തില്‍ പോലീസ് ഇവരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് പോലീസ് വാനില്‍ കയറ്റി.
പെരുനാട് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. ബിജെപി പ്രവര്‍ത്തകര്‍ എത്തുമെന്ന വിവരത്തെ തുടര്‍ന്ന് ഇന്നലെ രാവിലെ മുതല്‍ പതിവിലും വലിയ പോലീസ് സന്നാഹമാണ് ഇലവുങ്കല്‍ മുതല്‍ ഏര്‍പ്പെടുത്തിയിരുന്നത്. കെഎസ്ആര്‍ടിസി ബസുകളിലടക്കം പോലീസ് പരിശോധന നടത്തിയാണ് കടത്തിവിട്ടത്. നിലയ്ക്കലില്‍ വനിതാ പോലീസും കമാന്‍ഡോകളുമടക്കം വിന്യസിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: