നാവില്‍ നിന്ന് വീഴുന്ന ഒരു വാചകം പിഴച്ചാല്‍ മതി, എല്ലാം തകരാന്‍; സര്‍വ്വ കണക്ക്കൂട്ടലും പിഴയ്ക്കാന്‍. രാഷ്ട്രീയ നേതാക്കള്‍ ഇക്കാര്യത്തില്‍ വേണ്ടതിലധികം ശ്രദ്ധവെക്കേണ്ടതുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവും എന്ന് തോന്നുന്നില്ല. പഴയകാലത്ത്, ടിവി ചാനലുകള്‍ രംഗം കീഴടക്കുന്നതിന് മുന്‍പ്, രാഷ്ട്രീയക്കാര്‍ക്ക് അബദ്ധം പിണഞ്ഞാലും ഒഴിഞ്ഞുമാറാന്‍ സമയവും അവസരവുമൊക്കെ ഉണ്ടായിരുന്നു. എന്നാല്‍ ഇക്കാലത്ത് അതല്ല അവസ്ഥ. ഒരു തിരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി കോണ്‍ഗ്രസിന് നേരിട്ടത് സോണിയ ഗാന്ധിയുടെ നാവില്‍ നിന്ന് പുറത്തുവന്ന ഒരു വാചകമായിരുന്നുവല്ലോ…. ‘മരണത്തിന്റെ വ്യാപാരി’ എന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ അധിക്ഷേപിച്ചത്. അതുപോലെ അനവധി സംഭവങ്ങളുണ്ട്; ചിലതൊക്കെ അതാത് തിരഞ്ഞെടുപ്പില്‍ നിര്ണ്ണായകമായിട്ടുമുണ്ട്. ഇപ്പോള്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ചില കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളും പ്രസംഗങ്ങളുമാണ് ഇത് വീണ്ടും ഓര്‍മ്മപ്പെടുത്താന്‍ കാരണം. കോണ്‍ഗ്രസിന് അതൊക്കെ വലിയ തലവേദനയായി മാറിക്കഴിഞ്ഞിരിക്കുന്നു.
സോണിയയുടെ നേരത്തെ സൂചിപ്പിച്ച പ്രസംഗമാണ് അന്ന് ഗുജറാത്തിലെ തങ്ങളുടെ കനത്ത തോല്‍വിക്ക് കാരണമെന്ന് പറഞ്ഞത് കോണ്‍ഗ്രസുകാര്‍ തന്നെയാണ്. ഒരു ഏറ്റുമുട്ടലില്‍ ഭീകരന് മരിച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദമാണ് അന്ന് ദക്ഷിണ ഗുജറാത്തിലെ ആങ്കലേശ്വറിലെ ഒരു റാലിയില്‍ ഇത്തരമൊരു കടന്നാക്രമണം മോഡിക്കെതിരെ നടത്താന്‍ സോണിയയെ പ്രേരിപ്പിച്ചത്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുവെച്ചായിരുന്നു അതെന്നും വ്യക്തം. മോദിയും ബിജെപിയും ഉടനെ പ്രതികരിച്ചു; ‘ഗുജറാത്തി അസ്മിത’യുടെ (അഭിമാനത്തിന്റെ) പ്രശ്നമായി അദ്ദേഹം അത് ഉന്നയിച്ചു; അതാണ് ബിജെപിയെ, നരേന്ദ്രമോദിയെ അവിടെ ചരിത്ര വിജയത്തിലേക്ക് നയിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ഇന്നും വിലയിരുത്തുന്നു.
ഇപ്പോള്‍ പ്രശ്നമായത് മൂന്ന് പ്രസംഗങ്ങളാണ്; ഒന്ന് രാജസ്ഥാനില്‍, പിന്നെയൊന്ന് മധ്യപ്രദേശില്‍, അടുത്തത് യു.പിയില്‍. നിസാരക്കാരല്ല അവരൊക്കെയും. വോട്ട് നേടുന്നതിനായി എന്തും ചെയ്യാം എന്ന് കരുതുന്നവര്‍ക്ക് പറ്റുന്ന അബദ്ധമാണ്. രഹസ്യമെന്ന് വിചാരിച്ചുകൊണ്ട് പറയുന്നത് മുഴുവന്‍ വെളിയിലായ ഒരു സംഭവവും അതില്‍ ഉള്‍പ്പെടുന്നു. അതൊക്കെ തിരഞ്ഞെടുപ്പിന്റെ ഭാവി നിര്‍ണ്ണയിക്കുന്ന അവസ്ഥയിലേക്ക് എത്തിനില്‍ക്കുന്നു എന്നതാണ് കാണേണ്ടത്. ഓരോന്നോരാന്നായി പരിശോധിക്കാം, വിലയിരുത്താം.
‘തെരഞ്ഞെടുപ്പില്‍ മുസ്ലിം മേഖലയില്‍ 90 ശതമാനം പോളിങ് നടക്കണം. അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണം; അല്ലെങ്കില്‍ വലിയ പ്രശ്നമാവും രാജ്യത്ത്. ഇന്ത്യയെ രക്ഷിക്കാനായി മുസ്ലിങ്ങള്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കണം. കഴിഞ്ഞകാലത്തൊക്കെ അവിടെയൊക്കെ 50- 60 ശതമാനമേ വോട്ട് ചെയ്തുള്ളു. ആര്‍എസ്എസുകാര്‍ താഴെത്തട്ടിലിറങ്ങി വോട്ടു പിടിക്കുന്നുണ്ട്; നരേന്ദ്രമോദിക്ക് വേണ്ടി. ആര്‍എസ്എസുകാര്‍ നിങ്ങളെ പ്രകോപിപ്പിക്കും; എന്നാല്‍ തിരഞ്ഞെടുപ്പ് വരെ നിങ്ങള്‍ കാത്തിരിക്കണം; അത് കഴിഞ്ഞാല്‍ ഞങ്ങള്‍ അവരെ കൈകാര്യം ചെയ്തോളാം… ഞങ്ങള്‍ ഇപ്പോള്‍ ഹിന്ദു താല്പര്യം സംരക്ഷിക്കും എന്നൊക്കെ പരസ്യമായി പറയും; തിരഞ്ഞെടുപ്പ് വരെ അങ്ങിനെ പറഞ്ഞേ തീരൂ…. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞാല്‍ ഞങ്ങള്‍, കോണ്‍ഗ്രസ് പാര്‍ട്ടി, മുസ്ലിങ്ങള്ക്കൊപ്പമുണ്ടാവും… ‘ഈയിടെ, മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ, കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി കമല്‍നാഥ് നടത്തിയ അഭിപ്രായ പ്രകടനമാണിത്; അതും മുസ്ലിം മതനേതാക്കള്‍ പങ്കെടുത്ത ഒരു യോഗത്തില്‍.
എന്തൊരു പ്രസ്താവനയാണിത് എന്നോര്ത്തുനോക്കൂ. ഈ പ്രസംഗം പുറത്തുപോവില്ല എന്ന് കോണ്‍ഗ്രസ് കരുതിയിരിക്കണം. എന്നാല്‍ അത് വെളിച്ചത്തുവന്നു. ആദ്യം കോണ്‍ഗ്രസ് നിഷേധിച്ചു; കമല്‍നാഥ് എടുത്ത നിലപാടും അതുതന്നെ. അവസാനം അവര്‍ക്ക് അത് ശരിയായിരുന്നുവെന്ന് സമ്മതിക്കേണ്ടിവന്നിരിക്കുന്നു. അന്ന് അവിടെ കമല്‍നാഥ് നടത്തിയ പ്രസംഗം മുഴുവന്‍ ഇന്ന് പൊതുമണ്ഡലത്തിലുണ്ട്. അത് മധ്യപ്രദേശിലെ ഹിന്ദു സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന ചലനങ്ങള്‍ ചിന്തിക്കാവുന്നതേയുള്ളു. ഇവിടെ രണ്ടാണ് പ്രശ്നം; ഒന്ന്: മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചു എന്നത്. അത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണ്. മറ്റൊന്ന് ഹിന്ദുക്കളെ കബളിപ്പിക്കുന്നു എന്നത്. രണ്ടും രാഹുല്‍ഗാന്ധിക്കും കൂട്ടര്‍ക്കും ചെറിയ തലവേദനയല്ല സൃഷ്ടിക്കുക.
മധ്യപ്രദേശില്‍ ഹിന്ദു വോട്ട് വീണ്ടെടുക്കാനുള്ള പദ്ധതിയുമായാണ് കോണ്‍ഗ്രസ് ആദ്യമേ രംഗത്ത് വന്നത്. കാവി വസ്ത്രമണിഞ്ഞ് നെറ്റിയില്‍ കുങ്കുമവും ഭസ്മവുമൊക്കെ പൂശിക്കൊണ്ട് രാഹുല്‍ ഗാന്ധിയും മറ്റ് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കളും ക്ഷേത്രങ്ങളും ആശ്രമങ്ങളും കയറിയിറങ്ങുന്നത് കണ്ടതാണല്ലോ. ഹിന്ദുവോട്ടിന് അതൊക്കെ മതി എന്ന് അവര്‍ കരുതുന്നുണ്ടാവണം. മുന്‍പ് ഗുജറാത്തിലും അതാണ് കണ്ടത്. ഏതാണ്ട് ഇതൊക്കെ അവിടെ ആവര്‍ത്തിച്ചു. പക്ഷെ അവര്‍ക്ക് എന്തെങ്കിലും പ്രയോജനം കിട്ടി എന്ന് കരുതുകവയ്യ. അതുകൊണ്ടാണല്ലോ അന്‍പത് ശതമാനത്തിലേറെ വോട്ട് നേടിക്കൊണ്ട് ബിജെപി അധികാരത്തിലേറിയത്. പരാജയത്തില്‍ നിന്ന് പാഠം പഠിക്കുകയല്ല, തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. ഇത്തരം രാഷ്ട്രീയ കരുനീക്കങ്ങള്‍ മൂലം, മുസ്ലിങ്ങളില്‍, കോണ്‍ഗ്രസിനെക്കുറിച്ച് ചില സംശയങ്ങള്‍ ഉടലെടുത്തു എന്നുവേണം കരുതാന്‍. അതുകൊണ്ടാവണം അടച്ചിട്ട മുറിയില്‍ ഇത്തരമൊരു ധാരണ ഉണ്ടാക്കാന്‍ കമല്‍നാഥ് ശ്രമിച്ചത്. അതാണിപ്പോള്‍ ബിജെപിയുടെ മധ്യപ്രദേശിലെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് പ്രചാരണായുധങ്ങളില്‍ ഒന്ന്. ഗ്രാമഗ്രാമാന്തരങ്ങളില്‍ ആ വീഡിയോ പ്രചരിക്കുന്നു…. ഹിന്ദു വീടുകളിലേക്ക് കോണ്‍ഗ്രസുകാര്‍ക്ക് വോട്ട് ചോദിച്ചുചെല്ലാന്‍ പറ്റാത്ത സാഹചര്യം പല ഗ്രാമങ്ങളിലും രൂപപ്പെട്ടു കഴിഞ്ഞിരിക്കുന്നു. മധ്യപ്രദേശില്‍ സ്വതവേ ദുര്‍ബലമായ കോണ്‍ഗ്രസിന് ഇത് വേണ്ടതിലധികം പ്രഹരം നല്‍കുമെന്ന് തീര്‍ച്ച.
അതിനിടെയാണ് രാജസ്ഥാനില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിപി ജോഷി ജാതിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ചത്. അത് യഥാര്‍ഥത്തില്‍ മോഡി വിമര്‍ശനത്തിന് അപ്പുറം പിന്നാക്ക ജാതിക്കാരെ ആക്ഷേപിക്കലും അപമാനിക്കലുമായി. ‘നരേന്ദ്രമോദി പിന്നാക്ക ജാതിക്കാരനാണ്, അയാള്‍ക്ക് ഹിന്ദുത്വത്തെക്കുറിച്ച് പറയാന്‍ എന്താണ് അവകാശം; അതിനുള്ള അധികാരം ബ്രാഹ്മണര്‍ക്ക് മാത്രമാണ്….. അങ്ങിനെപോയി ജോഷിയുടെ പ്രസംഗം. മുന്‍ എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം; രാജസ്ഥാനില്‍ കോണ്‍ഗ്രസ് പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാവണം, താനും അതിന് യോഗ്യനാണ് എന്ന് കരുതുകയും പറയുകയും ചെയ്യുന്നയാളാണ്. ഇത് അക്ഷരാര്‍ഥത്തില്‍ പിന്നാക്ക ഹിന്ദുക്കളെ അധിക്ഷേപിക്കുകയാണ് എന്നതിലെന്താണ് സംശയം? എന്തായാലും ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നിലപാട് വ്യക്തമാക്കണം എന്ന് ബിജെപി ആവശ്യപ്പെട്ടുകഴിഞ്ഞു; രാഹുല്‍ ഗാന്ധി പരസ്യമായി മാപ്പ് പറയണം എന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും, സ്ഥാനാര്‍ഥി നിര്‍ണ്ണയമൊക്കെ പൂര്‍ത്തിയായി പ്രചാരണം ചൂടുപിടിക്കുമ്പോള്‍ സിപി ജോഷിയുടെ വീഡിയോ ആ നാട്ടില്‍ പ്രകമ്പനം കൊള്ളിച്ചില്ലെങ്കിലേ അതിശയിക്കേണ്ടതുള്ളൂ. ഇത്രയേറെ പ്രാധാന്യം പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഒരു സംസ്ഥാനത്ത് ഇതുപോലെ ഒരു പ്രചാരണത്തിന് കോണ്‍ഗ്രസ് നേതാവ് തയ്യാറായതിന്റെ യുക്തി ആര്‍ക്കും മനസിലാവുന്നുമില്ല.
ഇതിനൊക്കെയൊപ്പം ചേര്‍ത്തുവെക്കേണ്ടതാണ് ഉത്തര്‍പ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബബ്ബാര്‍ നരേന്ദ്രമോദിയുടെ അമ്മയെ വലിച്ചിഴച്ച സംഭവം. മോദിയുടെ അമ്മക്ക് 98 വയസ്സായി; അത്രത്തോളമായി ഡോളറിന്റെ നിരക്ക് എന്നാണ് ആ കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. ഡോളറിന്റെ നിരക്കിലുണ്ടായ മാറ്റങ്ങള്‍ അദ്ദേഹം അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു; അതൊക്കെ പോട്ടെ ദല്‍ഹിയില്‍ വന്ന് മകന്റെയൊപ്പം താമസിക്കാന്‍ പോലും മുതിരാത്ത ആ അമ്മയെ എന്തിനാണ് ആക്ഷേപിക്കുന്നത് എന്ന് ജനങ്ങള്‍ ചോദിച്ചുതുടങ്ങി. നിരാശയില്‍ നിന്ന് ഉടലെടുക്കുന്നതാണ് ഇതൊക്കെ എന്നതാര്‍ക്കാണ് അറിയാത്തത്? എന്നാല്‍ അതും ഇത്തവണ രാജസ്ഥാനിലും മധ്യപ്രദേശിലും മറ്റും തിരഞ്ഞെടുപ്പ് വിഷയമാവുമെന്ന് തീര്‍ച്ചയാണ്.
ഒരു ആനുകാലിക സംഭവം കൂടി സ്മരിക്കേണ്ടതുണ്ട്; അത് തെലങ്കാനയില്‍ നിന്നാണ്. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട, തന്റെ പാര്‍ട്ടിയുടെ ഹൈദരാബാദിലെ ഒരു റാലി ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസ് തങ്ങള്‍ക്ക് പണം ഓഫര്‍ ചെയ്തു എന്നാണ് അസാസുദിന്‍ ഒവൈസി പറഞ്ഞത്. 25 ലക്ഷമാണത്രെ കോണ്‍ഗ്രസ് അതിനായി കൊടുക്കാമെന്ന് ഏറ്റത്. ഒവൈസി നിസാരക്കാരനല്ല എന്നതോര്‍ക്കുക; ലോകസഭാംഗമാണ്. ഒരു റാലി നടത്തിയാല്‍ മുസ്ലിം വോട്ട് അങ്ങോട്ട് പോകുമെന്ന് കരുതിയാണോ അതോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണോ എന്നതറിയില്ല. എന്നാല്‍ അത് കോണ്‍ഗ്രസിന്റെ തനിനിറം തുറന്നുകാട്ടാന്‍ വേണ്ടത്രയില്ലേ?.
ഇതുപോലെ വേറെയും ചില സംഭവങ്ങള്‍, പ്രസംഗങ്ങള്‍ വലിയ കോളിളക്കങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. നരേന്ദ്രമോദിയെ ചായക്കച്ചവടക്കാരനെന്ന് വിളിച്ച് ആക്ഷേപിച്ചത് ഓര്‍ക്കുക; 2014 ലെ തിരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് അതുണ്ടായത്; മണിശങ്കരയ്യര്‍ വകയും. അയ്യര്‍ തന്നെയാണ് പിന്നീട് പാക്കിസ്ഥാനില്‍ ചെന്ന് മോദിയെ തോല്‍പ്പിക്കാന്‍ സഹായം തേടിയത്… അതൊക്കെയും തിരഞ്ഞെടുപ്പിനെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. രാജീവ് ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ ഹൈദരാബാദ് വിമാനത്താവളത്തില്‍ വെച്ച് മുഖ്യമന്ത്രി ടി അഞ്ജയ്യയെ ആക്ഷേപിച്ചത് വലിയ വിവാദമായതോര്‍ക്കുക. ആ ഒരു സംഭവം ഉയര്‍ത്തിക്കാട്ടിയാണ് എന്‍ടി രാമറാവു തെലുങ്കുദേശം പാര്‍ട്ടി ഉണ്ടാക്കിയത്; ‘തെലുങ്ക് അഭിമാനം’ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട്. ടിഡിപി നേടിയ വിജയം മറക്കുക വയ്യല്ലൊ. പറഞ്ഞുവന്നത്, ടിവി ചാനല്‍ മൈക്ക് കാണുമ്പൊള്‍ നിലമറക്കുന്നവര്ക്കും ആത്മാര്‍ഥത ഇല്ലാതെ കാര്യങ്ങള്‍ സംസാരിക്കുന്നവര്‍ക്കും തിരിച്ചടി എപ്പോള്‍ കിട്ടി എന്ന് വിചാരിച്ചാല്‍ മതി…… രാഷ്ട്രീയക്കാര്‍ക്ക് ഇതൊക്കെ ഒരു പാഠമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: