സിനിമയില്‍ മാത്രമല്ല, ഓഫീസുകളിലും സ്കൂളിലുമെല്ലാം സ്ത്രീകളും കുട്ടികളും ചൂഷണത്തിന് ഇരയാകുന്നുണ്ട്. പക്ഷെ, ‘മീ ടൂവില്‍’ പോസിറ്റീവും നെഗറ്റീവുമുണ്ടെന്നാണ് തോന്നുന്നത്. പലരും തെറ്റായി ഇതിനെ ഉപയോഗിക്കുന്നു. പ്രശസ്തരായവരെ അപകീര്‍ത്തിപ്പെടുത്താനായൊക്കെ. സ്ത്രീകള്‍ മാത്രം പോരാ കുട്ടികളും പുരുഷന്മാരും ചൂഷണങ്ങള്‍ തുറന്നുപറയണം. അധികാരം കൊണ്ട് എല്ലാവരെയും കീഴ്പ്പെടുത്താനാകുമെന്ന ചിന്ത അപ്പോഴേ മാറൂ. എത്ര വര്‍ഷം കഴിഞ്ഞായാലും തുറന്നുപറച്ചിലിനു തയാറാകുന്നവര്‍ക്ക് നീതി കിട്ടുകയും വേണം. അപ്പോഴേ പേടിയുണ്ടാകൂ.
(വിജയ് സേതുപതി അഭിമുഖത്തില്‍)
‘വരുവാനില്ലാരും’ സിനിമയ്ക്കുവേണ്ടി എഴുതിയതായിരുന്നില്ല. ആ കവിത പല കവിയരങ്ങുകളിലും ചൊല്ലിയിട്ടുണ്ട്. ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടുമ്പോള്‍ ഞങ്ങളുടെതായ ഒരീണത്തില്‍ അത് പാടാറുണ്ടായിരുന്നു. ഏതോ മാസികയില്‍ അച്ചടിച്ചും വന്നിരുന്നു. ആ പാട്ടുകാരണം കുറെയധികം കത്തും പ്രേമലേഖനങ്ങളും അക്കാലത്ത് വന്നു. അതൊക്കെ വന്ന വഴിയെ മടങ്ങി. കണ്ണേട്ടനിലെ ‘കാക്കേം കീക്കേം കാക്കത്തമ്പ്രാട്ടീം’ എന്ന പാട്ടും ഫാസില്‍ കണ്ടെടുത്തു ചേര്‍ത്തതാണ്. ഒരു ബാലമാസികയില്‍ വന്നതാണാ കവിത.
മധു മുട്ടം
വിശ്വാസം പരീക്ഷിച്ചറിയാന്‍ ഒരു വഴിയും ഇല്ലാത്തതുകൊണ്ട് ഇത് ഒരു കോടതിയുടെയും പരിധിയില്‍ വരുന്ന കാര്യമല്ല. സുപ്രിംകോടതി ഈ വസ്തുത കാണാതെ പോയതെന്തുകൊണ്ടെന്നറിയില്ല. സങ്കല്പ്പവിരുദ്ധമായി കടന്നുവരുന്നവരുടെ വിശ്വാസം പരിശോധിക്കാന്‍ ഒരു മുറയുമില്ലാത്തതിനാല്‍ കോടതി വിധി എങ്ങനെ നീതിപൂര്‍വം നടപ്പാക്കാനാണ് എന്ന ശങ്ക സര്‍ക്കാരിന് ഇല്ലാതെ പോയത് അതിലേറെ കഷ്ടം. വീണ്ടുപവിചാരം കൂടാതെയും കൂടിയാലോചനകള്‍ നടത്താതേയും ബദ്ധപ്പെട്ട് ബലപ്രയോഗത്തിനിറങ്ങിയത് അവിവേകവുമായി.
സി. രാധാകൃഷ്ണന്
1942 ല്‍ ഞാന്‍ മയ്യഴിയില്‍ ജനിച്ചു. ഇരുപതു വയസ്സുവരെ അവിടെ ജീവിച്ചു. മറ്റൊരു ഞാന്‍ ഇരുപതാമത്തെ വയസ്സില്‍ ഡല്‍ഹിയില്‍ ജനിച്ചു. അറുപത്തിരണ്ടര വയസ്സുവരെ, ദീര്‍ഘമായ നാലു പതിറ്റാണ്ടുകാലം അവിടെ ജീവിച്ചു. വീണ്ടും ഞാന്‍ മയ്യഴിയിലെത്തി.
ദല്‍ഹിയിലിരുന്ന് ഞാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിളര്‍പ്പ് അനുഭവിച്ചു. നെഹ്റുവിന്റെ മരണം കണ്ടു. അടിയന്തരാവസ്ഥയുടെ കെടുതി അടുത്തറിഞ്ഞു. ഞാനും ശ്രീജയും നടന്നുപോകുന്ന വഴിയില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ജനങ്ങളെ വെടിവെയ്ക്കുന്നതു കണ്ടു. ഹിപ്പികളെയും പട്ടിണിക്കോലങ്ങളെയും കണ്ടു. അധികാരത്തിന്റെ ഗര്‍വ് കണ്ടു. ഇന്ദിരാഗാന്ധിയുടെ വധം ഞെട്ടലോടെ അറിഞ്ഞു.
സിക്കുകാരെ കൂട്ടക്കൊല ചെയ്യുന്നത് ഭയത്തോടെ കണ്ടു. ഇന്ത്യ മാറുന്നത് കണ്ടു. നഗരത്തോടൊപ്പം ഞാനും മാറി എന്ന സത്യം അറിഞ്ഞു. ഞാന്‍ അറിഞ്ഞ ഡല്‍ഹി മുഴുവനും ‘ദല്‍ഹിഗാഥകള്‍’ എന്ന നോവലിലുണ്ട്. പറായനാവാത്ത ചിലതു കൂടിയുണ്ട്.
എം. മുകുന്ദന്
ശാസ്ത്ര വിഷയങ്ങള്‍ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന നാടുകള്‍ പലതുണ്ട്. അവിടെയൊക്കെ പഠനവും ഗവേഷണവും നടക്കുന്നത് ഇംഗ്ലീഷ് ഉണ്ടായിട്ടല്ല. ഉദാഹരണത്തിന് ചൈനയോ ജര്‍മനിയോ ജപ്പാനോ കുട്ടികളെ ശാസ്ത്രം പഠിപ്പിക്കുന്നത് മാതൃഭാഷയിലാണ്. ശാസ്ത്രപഠനവും ഇംഗ്ലീഷ് പഠനവും ഒന്നാണെന്നു നമുക്കു തോന്നുന്നത് ഇരുനൂറു കൊല്ലത്തോളം ഈ നാട് അടക്കിഭരിച്ച ഇംഗ്ലീഷുകാരോട് ഇപ്പോഴും തുടരുന്ന വിധേയത്വം കൊണ്ടാണ്. മാനസികമായ അടിമത്തം അവര്‍ പോയി ഏഴു പതിറ്റാണ്ടായിട്ടും നിലനില്ക്കുന്നു എന്നര്‍ത്ഥം. ഇവിടെ ഇപ്പോഴും പഠിക്കുക എന്നു പറഞ്ഞാല്‍ ഇംഗ്ലീഷ് പഠിക്കുക എന്നാണ്; അറിവുണ്ട് എന്നു പറഞ്ഞാല്‍ ഇംഗ്ലീഷ് അറിയാം എന്നും !
എം.എന്‍. കാരശ്ശേരി
അങ്കമാലി ഡയറീസ് ഇറങ്ങിയപ്പോഴേക്കും കഥയാകെ മാറി. നാടിന്റെ മുത്തായി ഞാന്‍ മാറി. അങ്ങനെ ഒരു കാലമുണ്ടാകുമെന്ന് ഓര്‍ത്തിട്ടുപോലുമുണ്ടായിരുന്നില്ല. അങ്കമാലിയില്‍ അത്രയും ഹാര്‍ഡ് വര്‍ക്ക് എല്ലാവരും ചെയ്തതു കൊണ്ടാണ് നല്ല റിസല്‍ട്ട് കിട്ടിയത്.
സിനിമയില്‍ അവസരം വന്നപ്പോള്‍ നിരുത്സാഹപ്പെടുത്തിയവരും പോയി ചെയ്യൂ ആത്മവിശ്വാസം നല്കിയവരും ഒരുപാടുപേരുണ്ടായിരുന്നു.
സിനിമ എക്കാലത്തെയും പ്രൊഫഷണായി കാണുന്നില്ല. കാരണം അത്രയേറെ അഭിനേതാക്കള്‍ ഓരോ ദിവസവും വരുന്നുണ്ട്. ഓര്‍മിക്കാനായി നല്ല പടങ്ങള്‍ ചെയ്യണം. ലൈഫില്‍ എന്തെങ്കിലും നേടിയതായി തോന്നണം. അത്രമാത്രമാണ് ഇപ്പോഴത്തെ ആഗ്രഹം.
അന്നാരാജന് (ലിച്ചി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: