കോടിക്കണക്കിന് ഹൈന്ദവര്‍ ഹൃദയത്തോട് ചേര്‍ത്ത് വിളിക്കുന്ന ശരണമന്ത്രത്തെ ‘തെറിജപ’മെന്ന് അധിക്ഷേപിച്ച ധനകാര്യമന്ത്രി തോമസ് ഐസക് വ്രണപ്പെടുത്തിയത് ഈ രാജ്യത്തെ ഭൂരിപക്ഷംവരുന്ന ഹൈന്ദവരുടെ മതവികാരത്തെയാണ്. മുസ്ലീം ആയ വാവരുടെ പള്ളിയില്‍പോലും പോയി നാളികേരമുടച്ചും കാണിക്കയിട്ടും ഭേദവിചാരം വെടിഞ്ഞ് എല്ലാം ഒരേ പരമാത്മസത്യത്തിന്റെ വിവിധഭാവങ്ങളാണെന്ന് ചിന്തിക്കുന്ന ഹൈന്ദവരെ സത്യപ്രതിജ്ഞ ചെയ്ത ഒരു മന്ത്രി നിന്ദിച്ചതു നീതിക്കു നിരക്കാത്തതാണ്. മറ്റു മതവിഭാഗങ്ങളെ ഇത്തരത്തില്‍ ഈ മന്ത്രി അധിക്ഷേപിക്കുമോ? എന്ത് അധിക്ഷേപങ്ങള്‍ ചൊരിഞ്ഞാലും എല്ലാം ഹിന്ദുക്കള്‍ സഹിക്കുമെന്ന വിചാരം കമ്മ്യൂണിസ്റ്റ് മന്ത്രിമാര്‍ ഉപേക്ഷിച്ചേ തീരൂ.
കമ്മ്യൂണിസ്റ്റ് അജണ്ടകളൊന്നും ശബരിമലയില്‍ നടപ്പാക്കാന്‍ പറ്റാത്തതിലുള്ള നിരാശയാണ് ഇത്തരത്തില്‍ നിന്ദ്യമായ പ്രയോഗങ്ങള്‍ മന്ത്രിമാരില്നിന്നുവരെയുണ്ടാകാന് കാരണം. ഭണ്ഡാരത്തിലെ വരവ് കുറഞ്ഞത് തെല്ലൊന്നുമല്ല ധനമന്ത്രിയെ ഭ്രാന്തുപിടിപ്പിക്കുന്നത് അതിന്റെകൂടി പ്രതിഫലനമാണ് ഇത്തരം തരംതാണ പരാമര്‍ശങ്ങള്‍. നിന്ദ്യവും നികൃഷ്ടവും നീചവുമായ വാക്കിലൂടെ പവിത്രമായ ശരണമന്ത്രത്തേയും, ശബരിമലയിലെ ആചാരസംരക്ഷണത്തിനായി സമരംചെയ്യുന്നവരേയും അധിക്ഷപിച്ച തോമസ് ഐസക് ഹൈന്ദവസമൂഹത്തോട് മാപ്പു പറഞ്ഞേതീരൂ.
തെരുവത്ത് രവീന്ദ്രന്,
വേങ്ങര
ആദ്യം വേണ്ടത് അവസാനം!
ശബരിമല വിഷയത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വെല്ലുവിളി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള ഏറ്റെടുത്തതു സന്തോഷകരം. ജനാധിപത്യത്തില്‍ സംവാദത്തിനാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ശരിതെറ്റുകള്‍ മനസ്സിലാക്കാനും ജനാധിപത്യത്തെ ശക്തിപ്പെടുത്താനും ഇതുവഴി സാധിക്കും. കാഴ്ചപ്പാടുകള്‍ മാറ്റി സമൂഹത്തെശരിയായ വഴിയേ നയിക്കാനുമാകും. ഈ വിഷയത്തില്‍ സംവാദം വളരെ മുമ്പേവേണ്ടിയിരുന്നു. വീടുകളിലെ പ്രായം ചെന്ന ഈശ്വരവിശ്വാസികളേയും അമ്മമാരേയുമൊക്കെ തെരുവിലിറക്കേണ്ടിയിരുന്നോ? ആയിരക്കണക്കിനാളുകള്‍ക്കെതിരെ പോലീസിന് കേസ്സെടുക്കേണ്ടി വരുമായിരുന്നോ? അയ്യപ്പഭക്തന്മാരെ ജയിലില്‍ കിടത്തേണ്ടിയിരുന്നോ? വൈകിയാണെങ്കിലും കോടിയേരിയുടെ സംവാദ നിലപാട് സ്വാഗതാര്‍ഹമാണ്. ഇരുനേതാക്കളും നടത്തുന്ന പരസ്യസംവാദത്തില്ക്കൂടി ശബരിമല പ്രശ്നം പരിഹരിക്കപ്പെടുമെങ്കില്‍ തീര്‍ച്ചയായും നല്ല കാര്യം.
ശ്രീജിത്ത് മരുതായി,
മട്ടന്നൂര്‍
പോക്സോ നിയമം കാര്യക്ഷമമാക്കണം
ലൈംഗിക അതിക്രമങ്ങളില്‍ നിന്ന് കുട്ടികള്‍ക്ക് സംരക്ഷണം നല്കുന്ന പോക്സോ നിയമം വന്നതിനുശേഷം സംസ്ഥാനത്ത് 11174 കുട്ടികള്‍ പീഡനത്തിനിരയായത്രേ! അണുകുടുംബ സമൂഹത്തില്‍ അരക്ഷിതാവസ്ഥ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ കാര്യംനോക്കാന്‍ സമയമില്ലത്രേ! കുട്ടികളുമായി സംസാരിക്കാനും പ്രശ്നങ്ങള്‍ മനസ്സിലാക്കാനും കണ്ടെത്താനും രക്ഷിതാക്കള്‍ ശ്രമിക്കാത്തത് വലിയതെറ്റാണ്. നവമാധ്യമങ്ങള്‍ കുട്ടികളുടെ ഉറ്റകൂട്ടുകാരായി മാറുന്നു. എന്നാല്‍ അതും അവര്‍ക്ക് ഒരുക്കിക്കൊടുക്കുന്നത് ചതിക്കുഴികളാണ്. ആത്മഹത്യാ ഗെയിമുകളുടെ പിന്നാലെ കുട്ടികള്‍ പോകുന്നതെന്തുകൊണ്ട്? പുത്തന്‍ വിദ്യാഭ്യാസരീതിയും ജീവിതപ്രതിസന്ധികളെ നേരിടാന്‍ പ്രാപ്തരാക്കുന്നുണ്ടോ? കുട്ടികളെ രക്ഷിക്കാന്‍ പോക്സോനിയമംശക്തമാക്കണം.
രാജപ്പന്, നെന്മാറ
പ്രതികരിക്കാൻ ഇവിടെ എഴുതുക: