അയോധ്യ: രാമക്ഷേത്ര നിര്‍മാണത്തിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രിസഭയിലെ മുതിര്‍ന്ന അംഗം തനിക്ക് ഉറപ്പ് നല്‍കിയതായി ചിത്രകൂടിലെ രാംഭദ്രാനന്ദ്ജി മഹരാജ് വിരാട ധര്‍മസഭയില്‍ അറിയിച്ചു. ഡിസംബര്‍ 11നു ശേഷം കേന്ദ്രമന്ത്രിസഭ ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം സ്വീകരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭാരതത്തിലെ സന്ന്യാസിമാരുടെ ആശീര്‍വാദത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രസര്‍ക്കാരും പ്രവര്‍ത്തിക്കുന്നത്. സന്ന്യാസി സമൂഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹമായ അയോധ്യയിലെ പുണ്യഭൂമിയിലെ ക്ഷേത്ര നിര്‍മാണം സാധ്യമാവുക തന്നെ ചെയ്യുമെന്നും കേന്ദ്രമന്ത്രി തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്, രാംഭദ്രാനന്ദ്ജി മഹരാജ് വ്യക്തമാക്കി.
ഭാരതത്തിലെ എല്ലാ സന്ന്യാസി സഭകളുടേയും പ്രതിനിധികള്‍ അയോധ്യയില്‍ എത്തിക്കഴിഞ്ഞതായും രാജ്യത്തെ എല്ലാ നഗരങ്ങളിലും വിരാട ധര്‍മസഭകള്‍ ആരംഭിച്ചതായും സന്ന്യാസിസഭാ സെക്രട്ടറി ഹരിദ്വാറിലെ സ്വാമി ഹന്‍സ്ദേവാചാര്യ പറഞ്ഞു. ശാന്തിയുടേയും സമാധാനത്തിന്റെയും മാര്‍ഗത്തിലാണ് എല്ലാം മുന്നോട്ടു പോകുന്നത്. അയോധ്യ മാത്രമല്ല കാശിയും മഥുരയും ബാക്കിയാണെന്നും ഹന്‍സ്ദേവാചാര്യ ഓര്‍മിപ്പിച്ചു.
ക്ഷേത്ര നിര്‍മാണത്തിന് ഏതുനിമിഷവും സജ്ജമാണെന്ന് നിര്‍മോഹി അഖാടയുടെ പ്രതിനിധിയായെത്തിയ മഹന്ത് ഗൗരീദാസ് പറഞ്ഞു. എത്രയും വേഗം ക്ഷേത്രനിര്‍മാണത്തിന് തുടക്കമിടണമെന്നാണ് എല്ലാവരുടേയും ആഗ്രഹമെന്ന് ദിഗംബര്‍ അഖാടയിലെ മഹന്ത് രാംകിഷോര്ദാസ് പറഞ്ഞു. കേരളത്തില്‍ നിന്ന് ശ്രീരാമദാസ മിഷനിലെ സ്വാമി ശാന്താനന്ദ വിരാട ധര്‍മസഭയെ അഭിസംബോധന ചെയ്തു. ക്ഷേത്ര നിര്‍മാണത്തിനായി രാമേശ്വരത്തുനിന്ന് രഥയാത്ര ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു. ക്ഷേത്ര നിര്‍മാണം ഉടന്‍ നടക്കുമെന്ന് എല്ലാവര്ക്കും വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: