മുംബൈ: 2008 നവംബര്‍ 26… ഇന്ത്യന്‍ ചരിത്രത്തില്‍ നിണമണിഞ്ഞ കറുത്ത നാളുകളിലൊന്ന്. അന്നാണ് ഒരു സംഘം പാക് ഭീകരര്‍ കടല്‍ കടന്നെത്തി രാജ്യത്തിന്റെ വാണിജ്യ സിരാകേന്ദ്രമായ മുംബൈയില്‍ അക്രമണം അഴിച്ചുവിട്ടത്.
ആ ഭീകരാക്രമണ പരമ്പരയില്‍ മരിച്ചുവീണത് 168 പേര്. രാജ്യത്തിന്റെ യശസ്സുയര്‍ത്തിയ ധൈര്യശാലികളായ കമാന്‍ഡോ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരായ ഹേമന്ത് കര്‍ക്കറെ, വിജയ് സലാസ്ക്കര്‍, അശോക് കാംതെ എന്നിവര്‍ അന്ന് വീരബലിദാനികളായി. 308 പേര്‍ക്ക് പരിക്കേറ്റു.
അജ്മല്‍ കസബ് അടക്കം ലഷ്ക്കര്‍ ഇ തൊയ്ബയുടെ ഭീകരരാണ് നവംബര്‍ 29 വരെയുള്ള ദിവസങ്ങളിലായി ഛത്രപതി ശിവജി ടെര്‍മിനസ് റെയില്‍വേ സ്റ്റേഷന്, ലിയോപോള്‍ കേഫ്, താജ് ഹോട്ടല്‍, ഹോട്ടല്‍ ഒബ്റോയി ട്രൈഡന്റ്, നരിമാന് ഹൗസ്, മെട്രോ സിനിമ, വിലേ പാര്‍ലെ, മസഗോണ്‍ ഡോക്ക് തുടങ്ങി ജനത്തിരക്കേറിയ പ്രധാന കേന്ദ്രങ്ങളില്‍ ആക്രമണമഴിച്ചുവിട്ടത്.
വെടിവയ്പ്പും ബോംബ് സ്ഫോടനങ്ങളും മുംബൈ മഹാനഗരത്തെ തകര്‍ത്തെറിഞ്ഞു. എന്‍എസ്ജി കമാന്‍ഡോകളുടെ തിരിച്ചടിയില്‍ അജ്മല്‍ കസബ് ഒഴികെ മുഴുവന്‍ ഭീകരും കൊല്ലപ്പെട്ടു. കമാന്‍ഡോകള്‍ പിടികൂടിയ കസബിനെ പിന്നീട് വിചാരണ ചെയ്ത് 2012 നവംബര്‍ 22ന് തൂക്കിലേറ്റി. ലഷ്ക്കര്‍ സ്ഥാപകനും കൊടും ഭീകരനുമായ ഹാഫീസ് സെയ്ദ്, സഖിയൂര്‍ റഹ്മാന് ലഖ്വി എന്നിവരടക്കമുള്ളവരാണ് ആക്രമണത്തിന്റെ സൂത്രധാരരെന്ന് തെളിഞ്ഞിരുന്നു. എന്നാല്‍, ഈ കൊടുഭീകരര്‍ ഇന്നും പാക്കിസ്ഥാനില്‍ സസുഖം വാഴുന്നു.
ഛത്രപതി ശിവജി ടെര്‍മിനസിലായിരുന്നു ആദ്യ ആ്രകമണം. കസബും ഇസ്മയില്‍ ഖാനെന്ന ഭീകരനും സ്റ്റേഷനില്‍ കടന്നുകയറി തുരുതുരാ വെടിയുതിര്‍ത്തു. രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. 58 പേരാണ് മരിച്ചത്. ഇവിടെ നിന്ന് ഓടിപ്പോയ ഇവര്‍ വഴിയില്‍ കണ്ടവരെയെല്ലാം വെടിവച്ചു. അവിടെ നിന്ന് കാമ ആശുപത്രിയില്‍ എത്തിയെങ്കിലും കടന്നു കയറാന്‍ സാധിച്ചില്ല. ഇതിനിടെയുണ്ടായ ഏറ്റുമുട്ടലിലാണ് കര്‍ക്കറെ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടത്. വഴിയില്‍ നിന്ന് കാര്‍ തട്ടിയെടുത്തു പാഞ്ഞ ഇവരെ പോലീസ് വഴിയില്‍ തടഞ്ഞു. ഏറ്റുമുട്ടലില്‍ ഇസ്മയല്‍ ഖാനെ കൊന്നു. കസബിനെ പിടിച്ചു. തുക്കാറാം ഓംബ്ലെയെന്ന കോണ്‍സ്റ്റബിളും വീരമൃത്യു വരിച്ചു. മറ്റു രണ്ടു ഭീകരരാണ് ലിയോപോള്‍ഡ് കേഫ് ആക്രമിച്ചത്. പത്തുപേരാണ് ഇവിടെ കൊല്ലപ്പെട്ടത്.
ഇതേസമയം വിലേ പാര്‍ലറിനും വാഡി ബന്ദറിലും ടാക്സികളില്‍ സ്ഫോടനമുണ്ടായി. അഞ്ചു പേര് കൊല്ലപ്പെട്ടു. താജ് ഹോട്ടലില്‍ ആറിടത്ത് സ്ഫോടനമുണ്ടായി. വിദേശീയര്‍ അടക്കം അനവധി പേരെ ഭീകരര്‍ ബന്ദികളാക്കി. നരിമാന് ഹൗസില്‍ കടന്നു കയറിയ ഭീകരര്‍ അവിടെയുണ്ടായിരുന്നവരെ ബന്ദികളാക്കി. ഒടുവില്‍ എന്‍എസ്ജി കമാന്‍ഡോകള്‍ എത്തിയാണ് അവരെ മോചിപ്പിച്ചത്. ഏറ്റുമുട്ടലില്‍ ഗജേന്ദ്ര സിങ് ബിഷ്ത് എന്ന കമാന്‍ഡോ വീരമൃത്യു വരിച്ചു. രണ്ടു ഭീകരരെയും കമാന്‍ഡോകള്‍ വധിച്ചു.
നവംബര്‍ 29നാണ് താജ്, ട്രൈഡന്റ് ഹോട്ടലുകളിലെ ബന്ദിയാക്കല്‍ അവസാനിച്ചത്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന് അടക്കമുള്ള കമാന്‍ഡോകള്‍ നടത്തിയ ഓപ്പറേഷനില്‍ ഒന്‍പത് ഭീകരരെയും കൊന്നു. ട്രൈഡന്റില്‍ 32 ബന്ദികളെ ഭീകരര്‍ വധിച്ചു. പരിക്കേറ്റ സിനില്‍ യാദവ് എന്ന കമാന്‍ഡോയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മേജര്‍ സന്ദീപ് വീരമൃത്യു വരിച്ചത്. ഇതിനു ശേഷമാണ് കമാന്‍ഡോകള്‍ നരിമാന് ഹൗസിലെ ബന്ദികളെ രക്ഷപ്പെടുത്തിയത്.
നവംബര്‍ 29ന് രാവിലെ എട്ടു മണിയോടെ താജില്‍ ഒളിച്ച ബാക്കി മൂന്നു ഭീകരരെയും വകവരുത്തി. ഒബ്റോയി ട്രൈഡന്റില്‍ നിന്ന് 250 പേരെയും താജില്‍ നിന്ന് 300 പേരെയും നരിമാന് ഹൗസില്‍ നിന്ന് 60 പേരെയും കമാന്‍ഡോകള്‍ മോചിപ്പിച്ചു.
സന്ദീപ് ഉണ്ണികൃഷ്ണന്
കോഴിക്കോട് സ്വദേശിയായ സന്ദീപ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായ കെ. ഉണ്ണികൃഷ്ണന്റെയും ധനലക്ഷ്മിയുടെയും ഒരേയൊരു മകനായിരുന്നു. ജനനം 1977 മാര്‍ച്ച് 15. ഉണ്ണികൃഷ്ണന്റെ ജോലിയുമായി ബന്ധപ്പെട്ട് ബെംഗളൂരുവിലായിരുന്നു താമസം.
1995ല്‍ നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ ചേര്‍ന്നു. അങ്ങനെ സൈനത്തിലെത്തി. 99ല്‍ കരസേനയില്‍ ലഫ്റ്റനന്റായി. കടുത്ത പരിശീലനങ്ങള്‍ക്കു ശേഷം 2007ല്‍ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ അംഗമായി. എന്‍എസ്ജി കമാന്‍ഡോ ആയ ശേഷം പല ഓപ്പറേഷനുകളിലും പങ്കെടുത്തു.
ഓപ്പറേഷന് ബ്ലാക്ക് ടൊര്‍ണാഡോ
താജ് ഹോട്ടലില്‍ ഭീകരരെ വധിക്കാനും ബന്ദികളെ മോചിപ്പിക്കാനുമുള്ള ഓപ്പറേഷന് ടൊര്ണാഡോയില് സന്ദീപിന്റെ നേതൃത്വത്തില്‍ പത്തു കമാന്‍ഡോകളാണ് ഉണ്ടായിരുന്നത്. ഇതിനിടയിലാണ് പിന്നില്‍ നിന്നുള്ള വെടിയേറ്റ് സന്ദീപ് വീരചരമം പ്രാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: