അങ്കമാലി: വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോയി വഞ്ചിതരാകാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കേരളത്തില്‍ പരിശീലന കേന്ദ്രം തുടങ്ങി. വിദേശ മന്ത്രാലയവും നൈപുണ്യ വികസന-സംരംഭകത്വ മന്ത്രാലയവും ചേര്‍ന്നാണ് അങ്കമാലി ഇന്‍കെല്‍ പാര്‍ക്കിലെ എസ്പോയര് അക്കാദമിയില്‍ കേരളത്തിലെ ആദ്യത്തെ പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയ്നിങ് പ്രോഗ്രാം സെന്റര്‍ രൂപീകരിച്ചത്. പാസ്പോര്‍ട്ട്-വിസ ഡിവിഷന് ആന്‍ഡ് ഓവര്‍സീസ് ഇന്ത്യന്‍ അഫയേഴ്സ് സെക്രട്ടറി കോണ്‍സുലര്‍ ധ്യാനേശ്വര്‍. എം. മൂളേ ഉദ്ഘാടനം ചെയ്തു.
പ്രീ ഡിപ്പാര്‍ച്ചര്‍ ഓറിയന്റേഷന്‍ ട്രെയ്നിങ് പ്രോഗ്രാമില്‍ പങ്കെടുത്ത് പരിശീലനം നേടി സര്‍ക്കാര്‍ അംഗീകൃത മാര്‍ഗങ്ങളിലൂടെ പോകുന്നവര്‍ക്ക് നിസ്സാര പ്രീമിയത്തില്‍ പത്തു ലക്ഷം രൂപ വരെ ലഭിക്കാവുന്ന ഇന്‍ഷൂറന്‍സ് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കും. വിദേശ രാജ്യങ്ങളിലെ തൊഴില്‍ നിയമങ്ങളെക്കുറിച്ചും ഇവരെ ബോധവത്കരിക്കും.
പ്രൊട്ടക്റ്റര്‍ ഓഫ് എമിഗ്രന്റ്സ് ബിന്ദു എന്‍. നായര്‍, എന്‍എസ്ഡിസിയുടെ മനീഷ് ജോഷി, ഇറാം ഗ്രൂപ്പ് ചെയര്‍മാനും എംഡിയുമായ ഡോ. സിദ്ദീഖ് അഹ്മദ്, എസ്പോയര് അക്കാദമി സെന്റര്‍ ഡയറക്ടര്‍ പൗലോസ് തേപ്പാല, ഡെപ്യൂട്ടി ജിഎം ഓസ്റ്റിന്‍. ഇ.എ എന്നിവര്‍ പ്രസംഗിച്ചു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് വിദേശമന്ത്രാലയവും എന്‍എസ്ഡിസിയും ചേര്‍ന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: