മാവേലിക്കര: പ്രളയം തകര്‍ത്ത ആലപ്പുഴയില്‍ ജില്ലാ സ്കൂള്‍ കലോത്സവം ദുരിതമയമായി. ഈ ദുരവസ്ഥ വരാനിരിക്കുന്ന സംസ്ഥാന കലോത്സവത്തിലും ആവര്‍ത്തിക്കുമെന്ന് ആശങ്ക. നടത്തിപ്പിലെ പാളിച്ചയും പരിമിതികളും മത്സരാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സമ്മാനിച്ചത് ദുരിതങ്ങളും പ്രയാസങ്ങളും. ഡിസംബര്‍ ഏഴ് മുതല്‍ മൂന്നു നാള് ആലപ്പുഴ വേദിയാകുന്ന സംസ്ഥാന കലോത്സവവും പോരായ്മകളുടെ തനിയാവര്ത്തനമായേക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ആയിരക്കണക്കിന് കലാപ്രതിഭകള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ക്ക് താമസസൗകര്യമൊരുക്കാന്‍ ആലപ്പുഴ പോലൊരു ചെറുപട്ടണത്തില്‍ അസൗകര്യങ്ങള്‍ ഏറെ. മാത്രമല്ല ആറു ദിവസം നടത്തിയിരുന്ന കലോത്സവം മൂന്ന് ദിവസമായി കുറയ്ക്കുമ്പോള്‍ അതനുസരിച്ച് വേദികള്‍ കണ്ടെത്തണം.
ചെലവു കുറയ്ക്കുന്നതിന് വേദികളായി ഉപയോഗിക്കുന്നത് സ്കൂളുകളാണ്. സൗകര്യമുള്ള സ്കൂളുകള്‍ കുറവായതിനാല്‍ വേദികള്‍ തമ്മില്‍ കിലോമീറ്ററുകളുടെ അകലം ഉണ്ടാകാന്‍ സാധ്യത. ഒരു ദിവസം തന്നെ നിരവധി മത്സരങ്ങള്‍ നടത്തേണ്ടതിനാല്‍ പിറ്റേന്ന് വെളുപ്പിനും മത്സരങ്ങള്‍ അവസാനിപ്പിക്കാനായെന്നു വരില്ല. ജില്ലാ കലോത്സവത്തില്‍ ഇത് വ്യക്തമായിരുന്നു.
രണ്ടു ദിനങ്ങളില്‍ ആര്‍ഭാടരഹിതമായി നടത്തിയ ജില്ലാ കലോത്സവത്തില്‍ വേദികളില്‍ നിന്ന് വേദികളിലേക്ക് മത്സരാര്ഥികളുടെയും രക്ഷിതാക്കളുടെയും നെട്ടോട്ടമായിരുന്നു. മാവേലിക്കര നഗരസഭയിലെയും ചെട്ടികുളങ്ങര പഞ്ചായത്തിലെയും 15 വേദികളിലായാണ് മത്സരം നടന്നത്. ചെട്ടികുളങ്ങര ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മൂന്നു വേദികളില്‍ നിന്ന് മാവേലിക്കര ഗവ. ടിടിഐയിലെ വേദിയിലേക്ക് ആറു കിലോമീറ്ററാണ് ദൂരം.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വേണ്ടത്ര ഫണ്ട് ലഭിക്കാത്തതിനാല്‍ കലോത്സവത്തെ സംഘാടകര്‍ തന്നെ വഴിപാടാക്കി. പിടിഎകളില്‍ നിന്നും സ്പോണ്സര്മാരില് നിന്നും പണം സ്വരൂപിച്ചാണ് ചെലവ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: