സിഡ്നി: ഓള് റൗണ്ടര്‍ ക്രുണാല്‍ പാണ്ഡ്യയുടെ മിന്നും സ്പിന്നും നായകന് കോഹ്ലി പുറത്താകാതെ കുറിച്ച അര്‍ധ ശതകവും ഇന്ത്യക്ക് വിജയമൊരുക്കി. നിര്‍ണായകമായ മൂന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ ആറു വിക്കറ്റിന് ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സമനിലയായി 1-1. ആദ്യ മത്സരത്തില്‍ ഓസീസ് നാല് റണ്‍സിന് വിജയം നേടി. മെല്‍ബണിലെ രണ്ടാം മത്സരം മഴയില്‍ മുങ്ങിപ്പോയി.
സിഡ്നിയിലെ തെളിഞ്ഞ ആകാശത്തിന് കീഴില്‍ പന്തുകൊണ്ട് ഇന്ദ്രജാലം കാട്ടിയ ക്രുണാല്‍ നാലു വിക്കറ്റുകള്‍ പിഴുതെടുത്തതോടെ ഓസ്ട്രേലിയ ഇരുപത് ഓവറില്‍ ആറു വിക്കറ്റിന് 164 റണ്‍സിലേക്ക് ഒതുങ്ങി. 165 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് പിടിച്ച ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ നാലു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടി. നായകന് കോഹ്ലി 41 പന്തില്‍ നാല് ഫോറും രണ്ട് സിക്സറും അടക്കം 61 റണ്‍സുമായി അജയ്യനായിനിന്നു. ക്രുണാല്‍ പാണ്ഡ്യയാണ് കളിയിലെ കേമന്‍.
ട്വന്റി 20 യില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ പതിനൊന്നാം വിജയമാണിത്. ഇതോടെ തുടര്‍ച്ചയായ പത്ത് പരമ്പരകളില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് ഇന്ത്യ. 2016 ലാണ് ഇന്ത്യ അവസാനമായി ട്വന്റി 20 പരമ്പര തോറ്റത്. ഓപ്പണര്‍മാരായ ധവാനും രോഹിത് ശര്‍മയും ആദ്യ വിക്കറ്റില്‍ 67 റണ്‍സ് നേടി ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. സ്റ്റാര്‍ക്കിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി ധവാന് വീണതോടെയാണ് ഈ കൂട്ടുകെട്ട് തകര്‍ന്നത്. 22 പന്തില്‍ ആറ് ഫോറും രണ്ട് സിക്സറും അടിച്ച ധവാന് 41 റണ്‍സ് നേടി. ധവാന് പിന്നാലെ ശര്‍മയും (23) പുറത്തായതോടെ ഇന്ത്യ രണ്ടിന് 67. രാഹുലും (14) പന്തും (0) അനായാസം കീഴടങ്ങിയതോടെ ഇന്ത്യ നാലിന് 108.
തുടര്‍ന്നെത്തിയ ദിനേശ് കാര്‍ത്തിക് നായകന് കോഹ്ലിക്കൊപ്പം ശക്തമായി ചെറുത്ത് നിന്നതോടെ ഇന്ത്യന്‍ തോണി വിജയതീരത്തേക്ക് അടുക്കാന്‍ തുടങ്ങി. ഒടുവില്‍ രണ്ട് പന്ത് ശേഷിക്കെ ഇന്ത്യ സിഡ്നിയില്‍ വിജയക്കൊടി നാട്ടി. കാര്‍ത്തിക് പതിനെട്ട് പന്തില്‍ ഒരു ഫോറും ഒരു സിക്സറും അടിച്ച് 22 റണ്‍സുമായി പുറത്താകാതെ നിന്നു. വേര്‍പിരിയാത്ത അഞ്ചാം വിക്കറ്റില്‍ കോഹ്ലിയും കാര്‍ത്തിക്കും 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ടോസ് നേടി ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരായ ഷോര്‍ട്ടും (33) ക്യാപ്റ്റന്‍ ഫിഞ്ചും (28) മികച്ച തുടക്കം സമ്മാനിച്ചു. ക്രുണാല്‍ പാണ്ഡ്യ വിക്കറ്റുകള്‍ ഒരോന്നായി അരിഞ്ഞു വീഴ്ത്തിയതോടെ വമ്പന്‍ സ്കോറെന്ന അവരുടെ സ്വപ്നം തകര്‍ന്നു. നാല് ഓവറില്‍ 36 റണ്‍സ് വിട്ടുകൊടുത്ത് പാണ്ഡ്യ നാലു വിക്കറ്റുകള്‍ കീശയിലാക്കി. കാറി 27 റണ്‍സ്് നേടി. സ്റ്റോയിനിസ് 25 റണ്‍സുമായി പുറത്താകാതെ നിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: