മുപ്പത്തിയഞ്ച് വയസ്സുകാരിയും മൂന്നു മക്കളുടെ അമ്മയുമായ മേരി കോം ഇടിക്കൂട്ടില്‍ ലോകം കീഴടക്കും എന്ന പ്രതീക്ഷയോടെ കാത്തിരുന്നത് ഒരു രാജ്യം മുഴുവനുമാണ്. പിന്നെങ്ങനെ അവള് തോല്‍ക്കും. മാഗ്നിഫിസന്റ് മേരി എന്ന് ആരാധകര്‍ വിളിക്കുന്ന ആ മണിപ്പൂരുകാരിയെ ആറാം വട്ടവും ലോകത്തിന്റെ നെറുകയിലെത്തിച്ചത് ഈ രാജ്യത്തെ ജനങ്ങളുടെ വിശ്വാസമാണെന്ന് അവള് പറയും. പക്ഷെ, നമുക്കറിയാം മേരിയെന്ന പിടിവാശിക്കാരിയായ അമ്മയുടെ നിശ്ചയ ദാര്‍ഢ്യവും കഠിനപ്രയത്നവും തന്നെയാണ് അവളെ വിജയത്തിലെത്തിച്ചത്.
പലവട്ടം ലോകം വിധിച്ചു, അഞ്ചു തവണ ലോകചാമ്പ്യനായ അവള് ഇനി ഇടിക്കൂട്ടിലേക്ക് തിരിച്ചു വരില്ലെന്ന്. പക്ഷെ റിങ് വിടാന്‍ അവള് തയ്യാറായില്ല. പ്രായത്തെവെല്ലുന്ന കരുത്തോടെ വിജയത്തിലേക്ക് ഇടിച്ചുകയറി. ഇടിക്കൂട്ടില്‍ മാത്രമല്ല ജീവിതത്തിലും അവള് പൊരുതി. പല മുന്‍വിധികളും തിരുത്തിക്കുറിച്ചു.
ചെറുപ്പം മുതല്‍ അവള്‍ക്കിഷ്ടം ഫുട്ബോളും അത്ലറ്റിക്സും. അപ്പോഴാണ് ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ സ്വന്തം നാട്ടുകാരനായ ഡിങ്കോ സിങ് ബോക്സിങ്ങില്‍ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. അതാണ് മേരിയെ ബോക്സിങ്ങിലേക്ക് വല്ലാതെ ആകര്‍ഷിച്ചതും.
അവിടം മുതല്‍ ജീവിതത്തിനും ബോക്സിങ്ങിനുമിടയിലെ പോരാട്ടം ആരംഭിക്കുകയായിരുന്നു. ഗുസ്തിക്കാരനായിരുന്നെങ്കിലും അച്ഛന് മാംഗ്തേ തോന്പാ കോം മകളെ ഒരിക്കലും ഇടിക്കൂട്ടില്‍ കാണാന്‍ ആഗ്രഹിച്ചില്ല. പെണ്‍കുട്ടികള്‍ ബോക്സിങ്ങിലേക്ക് തിരിയുന്നതു കേട്ടുകേള്‍വിയില്ലാത്ത കാലം. പക്ഷെ വാശിക്കാരിയായ അവള് പിന്തിരിയാന് തയാറായില്ല. അവിടെ മേരിയെന്ന ബോക്സിങ് താരം ഉദയം ചെയ്തു. മണിപ്പൂരിലെ ഒരു കുഗ്രാമത്തില്‍ നിന്ന് ബോക്സറായി പേരെടുക്കുക എന്ന വെല്ലുവിളിയും പോരാടി ജയിച്ചു . 2000ല്‍ സംസ്ഥാന ബോക്സിങ് ചാമ്പ്യന്‍ഷിപ്പ് മെഡലുമായുള്ള മേരിയുടെ ചിത്രം പത്രത്താളില്‍ കണ്ട അച്ഛന് പിന്നീട് അവളുടെ ആഗ്രഹങ്ങള്‍ക്കൊപ്പം നിന്നു.
2001 ല്‍ മേരി ആദ്യ ലോകകിരീടം ചൂടി. അടുത്ത പത്ത് വര്‍ഷത്തിനിടെ 5 തവണ ലേകചാമ്പ്യനായി. ഇതിനിടെ കരോങ് ഓങ്ക്ലര് കോം എന്ന ഫുട്ബോളറെ ജീവിത പങ്കാളിയാക്കി. ഇന്ന് മേരിയുടെ മാനേജര്‍ കൂടിയാണദ്ദേഹം. വിവാഹത്തോടെ കളം വിട്ടേക്കുമെന്ന് നിനച്ചവര്‍ക്ക് മേരിയുടെ മറുപടി മെഡല്‍ നേട്ടങ്ങളിലൂടെ. 2007 ല്‍ ഇരട്ടക്കുട്ടികളുടെ അമ്മയായ മേരിയുടെ പിന്നീടങ്ങോട്ടുള്ള വിജയഗാഥ ശരിക്കും മാസ്മരികം. അവള് ഈ രാജ്യത്തെ മുഴുവന്‍ അമ്മാമാര്‍ക്കും മാതൃകയായി. മാതൃത്വം ഒന്നിന്റെയും അവസാനമല്ല എന്ന് വീണ്ടും തെളിയിച്ചു.
വനിതാ ബോക്സിങ് ആദ്യമായി ഒളിംപിക് ഇനമായ 2012 ല്‍ മേരി മത്സരിച്ചത് 51 കിലോ.ഗ്രാം വിഭാഗത്തിലായിരുന്നു. സാധാരണ മത്സരിക്കാറുള്ള 48 കി.ഗ്രാം ലൈറ്റ് ഫ്ളൈ വെയിറ്റ് കാറ്റഗറി അല്ലാഞ്ഞിട്ടുകൂടി ഇന്ത്യക്ക് ഒരു വെങ്കലം സമ്മാനിച്ചു ആ പ്രതിഭ.
2013 ല്‍ ഒരു കുഞ്ഞിനു കൂടി ജന്മം കൊടുത്തപ്പോള്‍ മാതൃത്വം അവളുടെ ആത്മധൈര്യം ഒന്നുകൂടി വര്‍ധിപ്പിച്ചു.
2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ആദ്യമായി വനിതകളുടെ ലൈറ്റ് ഫ്ളൈ വെയിറ്റ് ഉള്‍പ്പെടുത്തിയപ്പോഴും സ്വര്‍ണം എം.സി മേരികോം തന്നെ സ്വന്തമാക്കി. 6 വട്ടം ഏഷ്യന്‍ വിമന്‍സ് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം, രണ്ട് ഏഷ്യന്‍ ഗെയിംസില്‍ ഒരു സ്വര്‍ണവും ഒരു വെങ്കലവും, ഒരു കോമണ്‍വെല്‍ത്ത് സ്വര്‍ണം ഇങ്ങനെ ഇന്ത്യയുടെ അഭിമാനം മേരി വാനോളം ഉയര്‍ത്തി.
എട്ടുവര്‍ഷത്തിനു ശേഷം വീണ്ടും ലോക ചാമ്പ്യനായതാകട്ടെ 21 കാരിയായ യുക്രെയ്നിന്റെ ഹന്ന ഒക്കോട്ടയെ 5-0 ന് തോല്പിച്ച്. ഇടിക്കൂട്ടിലെ റാണി ഞാന്‍ തന്നെ എന്ന പ്രഖ്യാപനമായിരുന്നു മേരിയുടെ ഓരോ പോയന്റുകളും.
16 വര്‍ഷത്തിനിടെ പല താരങ്ങളും ബോക്സിങ് റിങ്ങില്‍ ഉദിച്ച്, അസ്തമിച്ചെങ്കിലും സുവര്‍ണ പ്രഭയില്‍ ഒളിമങ്ങാതെ ഇന്നും ജ്വലിക്കുന്നത് അവള് മാത്രം. അതെ സംശയമേതുമില്ലാതെ പറയാം ഇടിക്കൂട്ടിലെ ഇതിഹാസ റാണി എം.സി മേരി കോം തന്നെയെന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: