ആലപ്പുഴ: ശബരിമല യുവതീപ്രവേശനത്തില്‍ വിശ്വാസികള്‍ക്കെതിരായി നിലപാട് സ്വീകരിച്ച സംസ്ഥാന സര്‍ക്കാരിനും സിപിഎമ്മിനും പിന്തുണ പ്രഖ്യാപിച്ച് ചില സമുദായ സംഘടനാ നേതാക്കള്‍ രംഗത്തെത്തിയത് ലോക്സഭാ സീറ്റ് ഉള്‍പ്പടെയുള്ള സ്ഥാനമാനങ്ങള്‍ മോഹിച്ചെന്ന് ആരോപണം.
അടുത്തകാലം വരെ കോണ്‍ഗ്രസിനൊപ്പം നിലനിന്ന സമുദായ നേതാവ് പൊടുന്നനെ സിപിഎം പക്ഷത്തെത്തിയത് അണികളെപ്പോലും ഞെട്ടിച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്റെ സംഘടനയിലെ അണികള്‍ ബഹുഭൂരിപക്ഷവും വിശ്വാസികള്‍ക്കൊപ്പമാണ്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംവരണസീറ്റ് മോഹിച്ചാണ് സ്വന്തം സമുദായത്തെയും സംഘടനയിലെ വിശ്വാസികളായ ബഹുഭൂരിപക്ഷത്തെയും തള്ളിപ്പറഞ്ഞ് സിപിഎമ്മിനൊപ്പം നേതാവ് കൂടിയതെന്നാണ് വിമര്‍ശനം ഉയരുന്നത്.
ശബരിമലയിലെ യുവതീപ്രവേശന വിധിക്കുശേഷം സര്‍ക്കാരും മുഖ്യമന്ത്രിയും നടത്തുന്ന പ്രചാരണപരിപാടികളിലെ പ്രധാന പ്രാസംഗികനും ഇദ്ദേഹമാണ്. മാവേലിക്കരയും ആലത്തൂരുമാണ് ലോക്സഭാ സംവരണസീറ്റുകള്‍. ഇതില്‍ ആലത്തൂരില്‍ സിപിഎമ്മും, മാവേലിക്കരയില്‍ സിപിഐയുമാണ് മത്സരിക്കുന്നത്. മാവേലിക്കര സീറ്റില്‍ സമുദായസംഘടനാ നേതാവിനെ മത്സരിപ്പിക്കാനാണ് ആലോചന നടക്കുന്നത്.
നേരത്തെ കോണ്‍ഗ്രസിന്റെ പോഷക സംഘടനയായി സമുദായസംഘടനയെ അധഃപതിപ്പിച്ചെന്ന് ഇദ്ദേഹത്തിനെതിരെ ആരോപണം ഉയരുകയും ഇതെത്തുടര്‍ന്ന് സംഘടന മൂന്നുഭാഗങ്ങളായി പിളരുകയും ചെയ്തിരുന്നു. ഇതില്‍ ഒരു വിഭാഗം സിപിഎമ്മിനൊപ്പമാണ് നിലനിന്നിരുന്നത്. കോണ്‍ഗ്രസിനെ കൈവിട്ട നേതാവ് നിലവില്‍ സിപിഎമ്മിനൊപ്പം സമുദായപ്രവര്‍ത്തനം തുടങ്ങിയതോടെ വെട്ടിലായത് നേരത്തെ സിപിഎമ്മിന് വേണ്ടി സംഘടനയെ പിളര്‍ത്തിയവരാണ്.
ഭരണത്തിന്റെ ബലത്തില്‍ സമുദായസംഘടനാ നേതാക്കളെ പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയുമാണ് ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കാന്‍ സിപിഎമ്മും, ഇടതുപക്ഷവും ആളെക്കൂട്ടുന്നത്. ഇതിനെ അതിജീവിച്ചാണ് വിശ്വാസം സംരക്ഷിക്കാന്‍ ഭക്തര്‍ പോരാട്ടം തുടരുന്നത്.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: