പമ്പ: ശബരിമലയിലേക്ക് ഭക്തജനത്തിരക്കേറുന്നതോടെ തീര്‍ഥാടനം കൂടുതല്‍ സങ്കീര്‍ണമാകും. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ ആവശ്യത്തിന് വൃത്തിയുള്ള ശുചിമുറികള്‍, ഹോട്ടലുകള്‍, വിരി വയ്ക്കാന്‍ സൗകര്യം എന്നിവ ഇല്ലാത്തതാണ് തീര്‍ഥാടകര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതിന് പുറമേയാണ് പമ്പാ നദിയുടെ അവസ്ഥ. നദിയില്‍ മുട്ടിന് താഴെ മാത്രമാണ്വെള്ളമുള്ളത്.
മണ്ഡലപൂജയുടെ സമയമാകുമ്പോള്‍ നദിയിലെ വെള്ളം ഇനിയും കുറയാന്‍ സാധ്യതയുണ്ട്. നദിയുടെ സ്വാഭാവികത വീണ്ടെടുക്കാന്‍ ഇപ്പോഴും മണല്‍ എടുത്ത് മാറ്റുന്നത് തുടരുകയാണ്.
പോലീസ് രാജ് മൂലം പൊതുവേ തീര്‍ഥാടകരുടെ എണ്ണത്തില്‍ കുറവാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസം മാത്രമാണ് ശരാശരി 45,000 ത്തോളം തീര്‍ഥാടകര്‍ വന്നു പോയത്. സന്നിധാനവും പമ്പയും നിലയ്ക്കലിലും ശാന്തമായതിനാല്‍ വരും ദിവസങ്ങളില്‍ തീര്‍ഥാടകരുടെ എണ്ണം ഉയര്‍ന്നേക്കും. തീര്‍ഥാടകരുടെ എണ്ണം ഉയരുന്നതോടെ ഇപ്പോഴുള്ള സൗകര്യങ്ങള്‍ മതിയാവില്ല. ഇപ്പോള്‍ തന്നെ പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഹോട്ടലുകളില്ല. തീര്‍ഥാടകരില്‍ നല്ലൊരു ഭാഗവും ഹോട്ടലുകളെയാണ് ഭക്ഷണത്തിന് ആശ്രയിക്കുന്നത്. സന്നിധാനത്തെ ഹോട്ടലുകളില്‍ നല്ലൊരു ഭാഗവും അടഞ്ഞ് കിടക്കുകയാണ്. തീര്‍ഥാടകരുടെ എണ്ണം കുറവായതിനാല്‍ ലേലത്തില്‍ പിടിച്ചവര്‍ തുക അടച്ചില്ല. പമ്പയിലും നിലയ്ക്കലിലും ഉള്ള ഹോട്ടലുകളില്‍ തിരക്കോട് തിരക്കാണ്. രാത്രി സമയത്ത് ഭക്ഷണം കിട്ടാത്ത അവസ്ഥയാണ്. പമ്പയില്‍ ഉള്ളത് രണ്ട് ഹോട്ടല്‍ മാത്രമാണ്. ബേസ് ക്യാമ്പായ നിലയ്ക്കലില്‍ ഏഴ് ഹോട്ടലുകളും.
തീര്ഥാടകരേറുമ്പോള് മറ്റൊരു പ്രധാന പ്രശ്നം വൃത്തിയില്ലാത്ത ശുചിമുറികളാണ്. നിലയ്ക്കലില്‍ ആയിരവും പമ്പയില്‍ അഞ്ഞൂറും ശുചിമുറികളുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പലതിനും വാതില്‍, വെള്ളം എന്നിവ ഇല്ല. ചിലയിടത്ത് മനുഷ്യ വിസര്‍ജ്യം കെട്ടിക്കിടക്കുന്നു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം നിലയ്ക്കലില്‍ എത്തിയപ്പോള്‍ ശുചിമുറികളുടെ ദയനീയ അവസ്ഥ നേരിട്ട് ബോധ്യപ്പെട്ടതാണ്.
മണ്ഡലകാലത്തിന്റെ ആദ്യനാളുകളില്‍ ഇതാണ് അവസ്ഥയെങ്കില്‍ തിരക്കേറുമ്പോഴത്തെ സ്ഥിതി ഊഹിക്കാവുന്നതേയുള്ളു. സന്നിധാനത്തെയും പമ്പയിലെയും മാലിന്യ സംസ്കരണവും വരും നാളുകളില്‍ പ്രശ്നം സൃഷ്ടിക്കും. പമ്പയില്‍ തിളപ്പിച്ച വെള്ളമേ കുടിക്കാവൂ എന്നാണ് അവസ്ഥ. ചെറിയാനവട്ടത്തെ മാലിന്യ സംസ്കരണ പ്ലാന്റ് പൂര്‍ണമായും പ്രവര്‍ത്തനക്ഷമമല്ല. പ്രളയത്തെ തുടര്‍ന്ന് മണ്ണിനടിയിലായ കക്കൂസുകളുടെ പൈപ്പുകള്‍ പൂര്‍ണ്ണമായും വീണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. ഇതെല്ലാം ഗുരുതരമായ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. അതു പോലെ തന്നെ ജലവിതാനം കുറഞ്ഞ പമ്പയില്‍ തീര്‍ഥാടകര്‍ വസ്ത്രം ഉപേക്ഷിക്കുന്നതും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: