കോട്ടയം: സന്നിധാനത്ത് പോലീസ് ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്ന് ശബരിമല കര്‍മസമിതി ഉപാദ്ധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ പറഞ്ഞു. പോലീസ് നിശ്ചയിക്കുന്ന സമയത്ത് എങ്ങനെ മലകയറി തിരികെവരും. കഴിഞ്ഞവര്‍ഷം വരെ ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റില്‍ പറയുന്നത് പതുക്കെ മലകയറണം, വിശ്രമിച്ച് വേണം മലചവിട്ടാന്‍ എന്നാണ്. ഈ വര്‍ഷം പോലീസ് ആജ്ഞാപിക്കുന്നു സന്നിധാനത്ത് വേഗം കയറി വേഗം ഇറങ്ങണമെന്ന്.
കോടതി വിധിയും പത്തനംതിട്ട ജില്ലാ കളക്ടറുടെ നിര്‍ദേശവും അനുസരിച്ചാണ് സന്നിധാനത്ത് ശരണം വിളിച്ചത്. ഈ അയ്യപ്പഭക്തരെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നും അവര്‍ പറഞ്ഞു.
ശബരിമല കര്‍മസമിതി പ്രതിഷേധം ശക്തമാക്കും. 28ന് 12 വിളക്കിന് ഗ്രാമങ്ങളില്‍ നാമഘോഷവും ദീപക്കാഴ്ചയും സംഘടിപ്പിക്കും. 30ന് ഹിന്ദു സംഘടനാ നേതാക്കളും സംന്യാസിവര്യന്മാരും സമുദായ സംഘടനാ നേതാക്കളും അയ്യപ്പഭക്ത സംഘടനകളും സെക്രട്ടറിയേറ്റിന് മുമ്പില്‍ ധര്‍ണ നടത്തും.
ഡിസംബര്‍ 1, 2, 3 തീയതികളില്‍ ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് ഗൃഹസമ്പര്‍ക്കവും ഒപ്പുശേഖരണവും നടക്കും. 4 മുതല്‍ 9 വരെ ഗ്രാമീണ മേഖലകളില്‍ കുടുംബസംഗമം, അയ്യപ്പഭക്ത സംഗമം, ജില്ലാ കേന്ദ്രങ്ങളില്‍ യുവതീസംഗമം എന്നിവ നടക്കും.
10ന് പത്തനംതിട്ടയില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് അടക്കും 1500 ഓളം ഗുരുസ്വാമിമാര്‍ പങ്കടുക്കുന്ന ഗുരുസ്വാമി സംഗമം സംഘടിപ്പിക്കുമെന്നും ശശികല ടീച്ചര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന കണ്‍വീനര്‍ ഇ.എസ്.ബിജു, അയ്യപ്പസേവാസമാജം ദേശീയ വൈസ് പ്രസിഡന്റ് സ്വാമി അയ്യപ്പദാസ്, ഹിന്ദുഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: