നിലയ്ക്കല്‍: നിരോധനാജ്ഞയും കടുത്ത നിയന്ത്രണങ്ങളുമായി പോലിസ് തീര്‍ഥാടകരെ ശബരിമലയില്‍ നിന്ന് അകറ്റുന്നത് പ്രാദേശിക സമ്പദ്ഘടനയേയും ദോഷകരമായി ബാധിക്കുന്നു. ഭക്തരുടെ മേല്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡിന്റെ ലേലത്തില്‍ നിന്ന് കച്ചവടക്കാര്‍ വിട്ടുനിന്നിരുന്നു.
പ്രളയാനന്തരം പമ്പയില്‍ കച്ചവട സ്ഥാപനങ്ങള്‍ തുടങ്ങാന്‍ കഴിയാത്തതിന് പുറമെ സന്നിധാനത്തേതടക്കം കടകളുടെ ലേലം മുടങ്ങിയതും ദേവസ്വം ബോര്‍ഡിനും വലിയ തിരിച്ചടിയായി. എന്നാല്‍ ഇതോടൊപ്പം തീര്‍ഥാടകരുടെ വരവ് കുറഞ്ഞത് പത്തനംതിട്ട ജില്ലയുടെ സമ്പദ്ഘടനയേയും സാരമായി ബാധിച്ചിട്ടുണ്ട്. ശബരിമലയുടെ പ്രവേശന കവാടം എന്ന നിലയില്‍ പത്തനംതിട്ടയില്‍ ശബരിമല തീര്‍ഥാടനകാലം വലിയ വ്യാപാര സാധ്യതയാണ് സംഭാവന ചെയ്തിരുന്നത്. പ്രളയക്കെടുതിയില്‍ നിന്നും കരകയറുന്ന വ്യാപാര മേഖല ഏറെ പ്രതീക്ഷയോടെയാണ് തീര്‍ഥാടന കാലത്തെ നോക്കിയിരുന്നത്. എന്നാല്‍ നിരോധനാജ്ഞയും പോലീസ് നിയന്ത്രണങ്ങളും സന്നിധാനത്തെ കൂട്ട അറസ്റ്റും ഭക്തരെ ഏറെ ആശങ്കയിലാക്കി. ഇതോടെ തീര്‍ഥാടകരുടെ എണ്ണവും പരിമിതമായി. ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ഥാടകരാണ് ഇപ്പേള്‍ എത്തുന്നവരില്‍ അധികവും.
പത്തനംതിട്ട മുതല്‍ പമ്പ വരെയുള്ള തീര്‍ഥാടന പാതയില്‍ മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്ത് സ്ഥിരമായി ചെറുതും വലുതുമായ കടകള്‍ നടത്തുന്ന നിരവധിയാളുകളുണ്ട്. പലരും ഇതില്‍ നിന്നും ലഭിക്കുന്ന ലാഭം കൊണ്ടാണ് അടുത്ത തീര്‍ത്ഥാടനക്കാലം വരെ ഉപജീവനം നടത്തിയിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇവരെല്ലാം കടുത്ത ആശങ്കയിലാണ്.
വനമേഖലകളില്‍ വന സംരക്ഷണ സമിതികളാണ് കടകള്‍ നടത്തുന്നത്. ഇവിടെയും കാര്യമായ കച്ചവടം ലഭിക്കുന്നില്ല. പത്തനംതിട്ട കഴിഞ്ഞാല്‍ വടശേരിക്കര, പെരുനാട്, ളാഹ, നിലയ്ക്കല്‍ തുടങ്ങിയവയാണ് പ്രധാന വ്യാപാര കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ സ്ഥിരം കടകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വളരെ ചുരുക്കം സീസണ് കച്ചവടക്കാര്‍ മാത്രമാണ് ഈ വര്‍ഷം എത്തിയിട്ടുള്ളത്. നിലയ്ക്കല്‍ ഇടത്താവളത്തില്‍ ഏതാനും ഹോട്ടലുകള്‍ അടക്കം പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഇതേ സാഹചര്യം തുടര്‍ന്നാല്‍ അവരും പ്രതിസന്ധിയിലാകും. നിലയ്ക്കലില്‍ പമ്പ പാതയോരത്ത് ധാരാളം കടകളാണ് എല്ലാ വര്‍ഷവും ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം നിലയ്ക്കല്‍ ഗോപുരത്തിന് എതിര്‍ഭാഗത്ത് ഒരു ഹോട്ടല്‍ മാത്രമാണുള്ളത്.
പ്ലാപ്പള്ളി മുതല്‍ എരുമേലി വരെയുള്ള പാതയിലും ഇതാണ് സ്ഥിതി. വലിയ കച്ചവടകേന്ദ്രമായ എരുമേലിയില്‍ സ്ഥിതി ഏറെ മോശമാണെന്ന് വ്യാപാരികള്‍ പറയുന്നു. നഗരഹൃദയത്തില്‍ തന്നെ നിരവധി കടമുറികള്‍ സീസണിലേക്ക് വാടകക്കാരെ കാത്ത് കിടക്കുന്നത് ഇത് ശരിവെക്കുന്നു. മുന്‍ വര്‍ഷങ്ങളില്‍ കുറികള്ക്കായി കച്ചവടക്കാര്‍ നെട്ടോട്ടമായിരുന്നെന്നും പ്രദേശവാസികള്‍ പറയുന്നു. പോലീസിന്റെ നിയന്ത്രണങ്ങള്‍ തുടര്‍ന്നാല്‍ അത് ദേവസ്വം ബോര്‍ഡിനെ മാത്രമല്ല പ്രാദേശിക സമ്പദ്ഘടനയേയും തകര്‍ക്കുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: