പാലക്കാട്: ലൈംഗികാരോപണവിധേയനായ പി.കെ. ശശി എംഎല്‍എക്കെതിരായ അന്വേഷണറിപ്പോര്‍ട്ട് അട്ടിമറിച്ചതില്‍ ഒരു വിഭാഗം സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കടുത്ത അമര്‍ഷത്തില്‍. തരംതാഴ്ത്തല്‍ നടപടി പ്രതീക്ഷിച്ചിരുന്നവരെ നിരാശരാക്കി നേതൃത്വം ശശിയെ രക്ഷിച്ചു.
സസ്പെന്ഷന് നടപടിയിലൂടെ തെറ്റിദ്ധാരണ പരത്താനാണ് നീക്കമെങ്കിലും, അമ്മമാര്‍ക്കും മറ്റു വനിതാപ്രവര്‍ത്തകര്‍ക്കും പാര്‍ട്ടിയോടുള്ള വിശ്വാസം നഷ്ടപ്പെടുമെന്നും ഒരു വിഭാഗം പ്രതികരിച്ചു. അതേസമയം, ജില്ലയിലെ കരുത്തനായ നേതാവിനെതിരെ വീണുകിട്ടിയ അവസരം മുതലെടുക്കാനൊരുങ്ങുകയാണ് ഇവര്‍. പുതിയ രാഷ്ട്രീയസമവാക്യങ്ങള്‍ക്ക് ഇതോടെ വഴിയൊരുങ്ങും.
കേന്ദ്രത്തില്‍ നിന്നുള്ള ഇടപെടലിന്റെ ഫലമാണ് നടപടി. എന്നാല്‍, കേസൊതുക്കാന്‍ ശ്രമിച്ച ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പ്രേംകുമാര്‍, കെജിഒഎ സെക്രട്ടറി ഡോ. നാസര്‍ ഉള്‍പ്പെടെ ചില നേതാക്കാള്‍ക്കെതിരെ നടപടിയുണ്ടായിട്ടില്ല. ശശി ഉന്നയിച്ച ഗൂഢാലോചനയും പരിഗണിച്ചില്ല.
ഡിവൈഎഫ്ഐ വനിതാ നേതാവിന്റെ പരാതിയുയര്‍ന്നപ്പോള്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സംസ്ഥാന നേതൃത്വം എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയനും അന്വേഷണ കമ്മീഷനംഗം മന്ത്രി എ.കെ. ബാലനുമൊപ്പം വേദി പങ്കിട്ടാണ് ശശി നേതൃത്വത്തെ വെല്ലുവിളിച്ചത്.
ശശി നയിച്ച സിപിഎം ജാഥയുടെ സമാപന സമ്മേളനം ജാഥ എത്തും മുന്‍പ് എം.ബി. രാജേഷ് എംപി ഉദ്ഘാടനം ചെയ്ത് മടങ്ങിയതും, ചെര്‍പ്പുളശേരിയിലെ സമാപന യോഗം ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന സിപിഎം സംസ്ഥാന കമ്മറ്റി അംഗം എം. ചന്ദ്രന് വിട്ടുനിന്നതും പാര്‍ട്ടിയിലെ വിഭാഗീയത അടിവരയിടുന്നു.
നടപടിയില്‍ തൃപ്തയെന്ന് യുവതി
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശിക്കെതിരായ പാര്‍ട്ടി നടപടിയില്‍ തൃപ്തയെന്ന് പരാതിക്കാരിയായ ഡിവൈഎഫ്ഐ വനിതാ നേതാവ്. ഇതിനെതിരെ തുടര്‍നീക്കങ്ങളുമായി മുന്നോട്ടു പോവില്ലെന്നും പരസ്യപ്രതികരണത്തിന് തയാറല്ലെന്നും അവര്‍ പറഞ്ഞു.
പാര്‍ട്ടിയില്‍ വിശ്വാസമുള്ളതുകൊണ്ടാണ് മറ്റെവിടെയും ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും അവര്‍ പറഞ്ഞു. അതേസമയം, പാര്‍ട്ടി തന്റെ ജീവനാണെന്നും പാര്‍ട്ടിയുടെ ഏത് നടപടിയും സ്വീകരിക്കുമെന്നുമായിരുന്നു ശശിയുടെ പ്രതികരണം. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും മാധ്യമങ്ങള്‍ ഇനിയും വേട്ടയാടരുതെന്നും ശശി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: