സന്നിധാനം: ശബരിമലയില്‍ ഡ്യൂട്ടിനോക്കുന്ന പോലീസുകാരില്‍ ഭൂരിപക്ഷവും വൈറല്‍ പനിബാധിച്ച് കിടപ്പില്‍. പതിനഞ്ചുദിവസത്തെ ഡ്യൂട്ടി പലരുടെയും ആരോഗ്യസ്ഥിതി മോശമാക്കി. ഇതൊന്നും പരിഗണിക്കാതെ പതിനഞ്ച് ദിവസത്തേക്ക് കൂടി ഡ്യൂട്ടി നീട്ടിനല്‍കാനാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം.
കഴിഞ്ഞവര്‍ഷം 10 ദിവസം വീതം ആറ് ഘട്ടമായാണ് ഡ്യൂട്ടി നല്‍കിയത്. എന്നാല്‍ ഇത്തവണ കൂടുതല്‍ പോലീസിനെ നിയോഗിച്ചതിനാല്‍ 15 ദിവസം ഉള്ള നാല് ഘട്ടമാക്കി. എന്നാല്‍ 30 ദിവസമുള്ള രണ്ട് ഷെഡ്യൂളാക്കാനാണ് ഇപ്പോള്‍ ശ്രമം. കൃത്യമായ വിശ്രമം ഇല്ലാത്തതിനാല്‍ പലര്‍ക്കും തുടര്‍ന്ന് ഡ്യൂട്ടി ചെയ്യാനാകാത്ത അവസ്ഥയാണ്.
ക്യാമ്പുകളില്‍ തണുത്ത തറയില്‍ വിരിവച്ചാണ് പോലീസുകാര്‍ കിടക്കുന്നത്. പനി ബാധിച്ചവര്‍ക്ക് പോലും തണുപ്പില്‍ നിന്ന് രക്ഷനേടാനുള്ള സൗകര്യമില്ല. ആശുപത്രിയില്‍ അയ്യപ്പന്മാരെക്കാള് പോലീസുകാരാണ് ചികിത്സ തേടി എത്തുന്നത്. അസുഖബാധിതരെ പോലും ഒഴിവാക്കാതെ വീണ്ടും പതിനഞ്ചുദിവസം കൂടി ഡ്യൂട്ടി ചെയ്യണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഇന്നലെ പതിനെട്ടാം പടിക്ക് താഴെയുണ്ടായിരുന്ന ഡിവൈഎസ്പിക്കും സിഐ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥര്‍ക്കും പനി കാരണം ഡ്യൂട്ടിക്ക് കയറാനായില്ല. എസ്പി വയര്‍ലെസ്സിലൂടെ ഉദ്യോഗസ്ഥരെ അന്വേഷിക്കുമ്പോഴാണ് പനിപിടിച്ച ഡിവൈഎസ്പി റൂമിലും സിഐ സന്നിധാനത്തെ ആശുപത്രിയിലും ആണെന്ന് അറിയുന്നത്.
പകരം ഡ്യൂട്ടി നല്കാന് നോക്കുമ്പോള്‍ അതിനുള്ള ഉദ്യോഗസ്ഥരെ ലഭിച്ചതുമില്ല. നാല് മണിക്കൂര്‍ ഡ്യൂട്ടിയും നാലുമണിക്കൂര്‍ വിശ്രമവുമാണ് ഉള്ളത്. മരക്കൂട്ടത്തും ശരംകുത്തിയിലുമൊക്കെ ഡ്യൂട്ടിക്ക് പോകുന്നവര്‍ക്ക് യാത്രയ്ക്ക് മാത്രം ഒരുമണിക്കൂര്‍ നഷ്ടമാകും. ശേഷിക്കുന്ന സമയമാണ് വിശ്രമത്തിന് ലഭിക്കുക.
പമ്പയിലും നിലയ്ക്കലിലും അഭയാര്‍ഥി ക്യാമ്പുകളേക്കാള്‍ ദുരിതമാണ് പോലീസ് ബാരക്കുകള്‍. തലചായ്ക്കാന്‍പോലും ഇടമില്ലാത്ത അവസ്ഥ. വനിതാ പോലുകാരുടെ സ്ഥിതി അതിനേക്കാള്‍ സങ്കടകരമാണ്. ഡ്യൂട്ടി ഷെഡ്യൂള്‍ മാറ്റി എന്ന് വരുത്തിത്തീര്‍ക്കാന്‍ ഡ്യൂട്ടിപോയിന്റുകള് മാറ്റി നല്കാണ് ഉന്നത ഉദ്യോഗസ്ഥരുടെ തീരുമാനം. അതായത്, നിലയ്ക്കലില്‍ ഉള്ളവരെ പമ്പയിലും പമ്പയിലുള്ളവരെ സന്നിധാനത്തേക്കും ഒക്കെ മാറ്റാനാണ് ശ്രമം. ഇടത് അനുഭാവികളായ അസോസിയേഷന് നേതാക്കളെയും ഇടത് അനുഭാവികളെയും ഡ്യൂട്ടി നീട്ടി നല്കുന്നതില് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഡ്യൂട്ടി നീട്ടി നല്‍കുന്നതിനെതിരെ ശക്തമായ പ്രതിഷേധം പോലീസുകാര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: