കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനായായ അമ്മയുടെ സ്റ്റേജ് ഷോ അബുദാബിയില്‍ നടത്തുന്ന സാഹചര്യത്തില്‍ റിഹേഴ്സലിലും യാത്രകളിലും ഷോയിലും ഉള്‍പ്പെടെ ലൈംഗികാതിക്രമമുണ്ടായാല്‍ പരിഗണിക്കാന്‍ പരാതി കമ്മിറ്റിയുണ്ടാക്കാന്‍ നിര്‍ദേശം നല്‍കണമെന്ന് വനിതാ സിനിമാ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഡബ്ല്യുസിസി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.
അമ്മയില്‍ പീഡന പരാതികള്‍ പരിഗണിക്കാന്‍ നിയമപ്രകാരമുള്ള സമിതിക്ക് രൂപം നല്‍കണമെന്നാവശ്യപ്പെട്ട് ഡബ്ല്യുസിസി നേരത്തെ നല്കിയ ഹര്‍ജിയില്‍ സമിതി നിലവിലുണ്ടെന്ന് അമ്മയുടെ അഭിഭാഷന് ചൂണ്ടിക്കാട്ടി. എന്നാല്‍ 2013ലെ ലൈംഗികപീഡന നിരോധന നിയമപ്രകാരമുള്ള സമിതിയല്ല നിലവിലുള്ളതെന്നും പുറത്തു നിന്നുള്ള സ്വതന്ത്ര അംഗം സമിതിയിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ അഭിഭാഷകന്റെ വാദം. തുടര്‍ന്ന് ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം നല്കാന് താരസംഘടനയുടെ അഭിഭാഷകനോട് ഹൈക്കോടതി നിര്‍ദേശിച്ചു. കേരള ഫിലിം ചേംബര്‍ ഉള്‍പ്പെടെ രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്താന്‍ ഡിസംബര്‍ ഏഴിന് അബുദാബി ആംഡ് ഫോഴ്സസ് ഗ്രൗണ്ടിലാണ് ഒന്നാണ് നമ്മള് എന്ന പേരില്‍ അമ്മ സ്റ്റേജ് ഷോ സംഘടിപ്പിക്കുന്നത്. ഹര്‍ജികള്‍ മൂന്നാഴ്ച കഴിഞ്ഞ് ഹൈക്കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: