കണ്ണൂര്‍: പ്രളയത്തെതുടര്‍ന്ന് മണ്ണടിഞ്ഞും ഗതിമാറിയൊഴുകിയും നാശോന്മുഖമായ പുഴകളുടെ സംരക്ഷണത്തിനായി അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് യോഗത്തില്‍ തീരുമാനം. ജില്ലാ കളക്ടറുമായി ഇക്കാര്യം ചര്‍ച്ചചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ..വി.സുമേഷ് അറിയിച്ചു. പ്രളയത്തില്‍ ബാവലിയടക്കമുള്ള പുഴകള്‍ നികന്ന് കേവലം നീര്‍ച്ചാലായി മാറിയതായും സ്വകാര്യവ്യക്തികളുടെ പറമ്പുകളിലൂടെ വഴി മാറി ഒഴുകുകയാണെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. ഇതേക്കുറിച്ച് പഠിക്കാന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. ജില്ലാ റിവര്‍ മാനേജ്മെന്റ് അതോറിറ്റിയുമായി ചേര്‍ന്ന് നടത്താവുന്ന സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആലോചിക്കാന്‍ ജില്ലാ കളക്ടറുമായി ചര്‍ച്ച നടത്തും. പുഴയോര സംരക്ഷണത്തിന് ഉതകുന്ന വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതി ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്നതായും പ്രസിഡണ്ട്് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് 2018-19 വര്‍ഷത്തില്‍ നടപ്പിലാക്കുന്ന പട്ടികവര്‍ഗ സാംസ്കാരിക നിലയത്തിന് അടിസ്ഥാന സൗകര്യ വികസനത്തിനായി ഗ്രാമപഞ്ചായത്തുകള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയില്‍ നരിക്കോട്ടുമല എസ്.ടി കോളനി-തൃപ്രങ്ങോട്ടൂര്‍, നരിമട എസ്.ടി കോളനി-പായം, വിയറ്റ്നാം കുറിച്യ കോളനി-ആറളം, കറ്റിയാട് ചെക്യേരി എസ്.ടി കോളനി-കോളയാട് എന്നീ കോളനികളിലെ സാംസ്കാരിക നിലയങ്ങള്‍ ഉള്‍പ്പെടുത്താന്‍ യോഗം തീരുമാനിച്ചു.
കൊമ്മേരി ആടുവളര്‍ത്തു കേന്ദ്രത്തിന്റെ ന്യൂനതകള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് പ്രസിഡണ്ടിന്റെ അധ്യക്ഷതയില്‍ ഡിസംബര്‍ ഒന്നിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് യോഗം ചേരും. ജില്ലാ പഞ്ചായത്തിന് കീഴിലെ സ്കൂളുകളിലും ഘടക സ്ഥാപനങ്ങളിലും കിണര്‍ റീചാര്‍ജിംഗ് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനായി സര്‍ക്കാര്‍ അക്രഡിറ്റഡ് ഏജന്‍സിയായ കണ്ണൂരിലെ സോഷ്യോ ഇക്കണോമിക് ഫൗണ്ടേഷനെ നിര്‍വഹണ ഏജന്‍സിയാക്കാന്‍ തീരുമാനിച്ചു.
ജില്ലാ പഞ്ചായത്ത് 2018-19 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന വിസിബി നിര്‍മ്മാണ പദ്ധതിയില്‍ ചെങ്ങളായി ഗ്രാമപഞ്ചായത്ത് (ജില്ലാ പഞ്ചായത്ത് വിഹിതം 45,50,000 രൂപ), കുറുമാത്തൂര്‍ (20 ലക്ഷം), മാട്ടൂല്‍ (ഒമ്പത് ലക്ഷം) എന്നീ ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ, വി.കെ.സുരേഷ് ബാബു, കെ.പി.ജയബാലന്‍, ടി.ടി.റംല, കെ.മഹിജ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: