കണ്ണൂര്‍: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ സമരം ചെയ്തതിന്റെ പേരില്‍ പോലീസ് കളളക്കേസില്‍പ്പെടുത്തി ജയിലിലടച്ച ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ കാണാനും സമരപോരാട്ടത്തിന് ജയിലില്‍ കിടക്കേണ്ടി വന്ന നേതാവിന് അഭിവാദ്യമര്‍പ്പിക്കാനും ഇന്നലെ കണ്ണൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിക്ക് പുറത്ത് സ്റ്റേഡിയത്തിന് എതിര്‍വശം എത്തിച്ചേര്‍ന്നത് നൂറുകണക്കിന് ബിജെപി നേതാക്കളും പ്രവര്‍ത്തകരും ഹൈന്ദവ വിശ്വാസികളും. പാര്‍ട്ടിയുടെ സമുന്നതനേതാവും പൊതുസമൂഹത്തില്‍ ആരാലും ബഹുമാനിക്കുകയും ആരാധിക്കപ്പെടുകയും ചെയ്യുന്ന പ്രിയപ്പെട്ട നേതാവിനെ കോടതിയില്‍ ഹാജരാക്കുന്നതറിഞ്ഞ് സുരേന്ദ്രനെ ഒരുനോക്ക് കാണാന്‍ അതിരാവിലെ മുതല്‍തന്നെ കണ്ണൂരിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രവര്‍ത്തകരും നേതാക്കളും വിശ്വാസികളും എത്തിച്ചേര്‍ന്നിരുന്നു. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വിമര്‍ശനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പോലീസെടുത്ത കേസില്‍ കോടതി പുറത്തിറക്കിയ പ്രൊഡക്ഷന്‍ വാറന്റിനെ തുടര്‍ന്നായിരുന്നു ഇന്നലെ സുരേന്ദ്രനെ കണ്ണൂര്‍ കോടതിയില്‍ എത്തിച്ചത്.
ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്, സെല്‍ കോഡിനേറ്റര്‍ കെ.രഞ്ചിത്ത്, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ്കുമാര്‍, സെക്രട്ടറിമാരായ എന്‍.ഹരിദാസ്, വി.പി.സുരേന്ദ്രന് മാസ്റ്റര്‍, ട്രഷറര്‍ എ.ഒ.രാമചന്ദ്രന്, കെ.രാധാകൃഷ്ണന്, കൂട്ട ജയപ്രകാശ്, ആര്.കെ.ഗിരിധരന്, പ്രഭാകരന് കടന്നപ്പളളി സംസ്ഥാന സമിതിയംഗങ്ങളായ വി.വി.ചന്ദ്രന്, എ.ദാമോദരന്‍, യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ബിജുഏളക്കുഴി, എന്‍.രതി, സി.പി.സംഗീത, കാസര്‍കോട് ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് തുടങ്ങി നിരവധി ബിജെപി നേതാക്കള്‍ സുരേന്ദ്രനെ കാണാനെത്തിയിരുന്നു. കൂടാതെ സുരേന്ദ്രന്റെ ഭാര്യയും മകളും കോടതിയില്‍ എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: