കണ്ണൂര്‍: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ മണ്ഡലക്കാലം കഴിയുംവരെ ജയിലില്‍ നിന്നു പുറത്തിറക്കാതിരിക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി പുതിയ കേസുകള്‍ കെട്ടിച്ചമയ്ക്കാന്‍ ശ്രമം. മുഖ്യമന്ത്രിയുടെ ഉപദേശകനായ കണ്ണൂരില്‍ നിന്നുളള സിപിഎം നേതാവാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. വനാവകാശ നിയമം ലംഘിച്ചെന്നും സ്റ്റേഷനില്‍ ബഹളം വച്ചെന്നാരോപിച്ചും പുതിയ കേസുകളെടുക്കാനാണ് നീക്കം.
ശബരിമല ദര്‍ശനത്തിന് ഇരുമുടിക്കെട്ടുമായി എത്തിയ സുരേന്ദ്രനെ കരുതല്‍ തടങ്കലിലെടുത്ത് ആദ്യ ദിവസം റാന്നി ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചിരുന്നു. പിറ്റേന്ന് പുലര്‍ച്ചെ മൂന്നിന് പോലീസ് മജിസ്ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. ഈ സമയം സ്റ്റേഷനില്‍ ബഹളം വച്ച് അക്രമം നടത്തിയെന്ന പേരില്‍ കള്ളക്കേസെടുക്കാനാണ് നീക്കം. പത്തനംതിട്ടയിലെ ഒരു ഡിവൈഎഫ്ഐ നേതാവിനെ ഉപയോഗിച്ച് വനാവകാശ നിയമം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി ചിറ്റാര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി കേസെടുപ്പിക്കാനുള്ള ശ്രമവും ഊര്‍ജിതം.
കെട്ടുനിറച്ച് മല കയറിയ സുരേന്ദ്രന് നിരോധനാജ്ഞ ലംഘിച്ചുവെന്നും ചിത്തിര ആട്ടവിശേഷദിവസം മാളികപ്പുറം ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള രണ്ടു കേസുകള്‍ ഇപ്പോഴുണ്ട്. ഒന്നാമത്തെ കേസില്‍ ആദ്യം തന്നെ ജാമ്യം ലഭിച്ച സുരേന്ദ്രന്, ഗൂഢാലോചനക്കേസില്‍ ജാമ്യം നിഷേധിച്ചു. ഈ കേസില്‍ ഇന്ന് ജാമ്യാപേക്ഷ പരിഗണിക്കും. ഇതില്‍ ഇന്ന് ജാമ്യം ലഭിച്ചാല്‍ വീണ്ടും ജയിലിലടയ്ക്കാനാണ് പുതിയ കേസെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: