അഹമ്മദാബാദ്: 2002ല്‍ അഹമ്മദാബാദിലെ അക്ഷര്‍ധാം ക്ഷേത്രത്തിന് നേരെയുണ്ടായ ആക്രമണക്കേസിലെ പ്രതി മുഹമ്മദ് ഫാരൂഖ് ഷെയ്ക്ക് പിടിയില്‍. 16 വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ കേസില്‍ പിടിയിലായിരിക്കുന്നത്. റിയാദില്‍ നിന്നും വിമാനത്തില്‍ അഹമ്മദാബാദിലെത്തിയപ്പോഴാണ് മുഹമ്മദിനെ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
ഗുജറാത്തിലെ ജുഹാപൂരില് താമസിച്ചിരുന്ന ഇയാള്‍ ക്ഷേത്രത്തിലുണ്ടായ ആക്രമണത്തിന് ശേഷം റിയാദിലേക്ക് കടക്കുകയായിരുന്നു.ആക്രമണത്തിന് വേണ്ട സാമ്പത്തിക സഹായങ്ങള്‍ പാകിസ്ഥാനിലെ ഭീകര സംഘടനകള്‍ വഴി ഒരുക്കിയത് ഇയാളാണെന്നും അസി.കമ്മീഷണര്‍ ഭഗ്രിത് സിംഗ് ഗോഹില്‍ പറഞ്ഞു.
2002 സെപ്തംബര്‍ 24നാണ് അഹമ്മദാബാദിലെ അക്ഷര്‍ധാം ക്ഷേത്ര സമുച്ചയത്തിലേക്ക് ഇരച്ചു കയറിയ ഭീകരര്‍ 32 പേരെ വെടിവച്ച് കൊലപ്പെടുത്തിയത്. രണ്ട് ദേശീയ സുരക്ഷ സേന കമാന്‍ഡോകളും രണ്ട് പൊലീസ് കമാന്‍ഡോകളും ഉള്‍പ്പെടെയാണ് അന്ന് കൊല്ലപ്പെട്ടത്. എണ്‍പതിലേറെ പേര്‍ക്ക് ഈ ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.
സൈനിക വേഷത്തില്‍ അംബാസിഡര്‍ കാറിലെത്തിയ ഭീകരര്‍ വേലി ചാടിക്കടന്ന് ക്ഷേത്രത്തിലേക്ക് പായുകയായിരുന്നു. യന്ത്രത്തോക്കുകള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയും ആളുകള്‍ക്കിടയിലേക്ക് ഗ്രനേഡുകള്‍ എറിയുകയും ചെയ്തു. സ്വാമി നാരായണ്‍ പ്രസ്ഥാനത്തിന്റെ ചുമതലയിലുള്ളതാണ് ക്ഷേത്രം.
അഹമ്മദാബാദിലും ഹൈദരാബാദിലുമുള്ള ചില മതനേതാക്കളും തീവ്രവാദി നേതാക്കളും ചേര്‍ന്ന് റിയാദില്‍ വച്ച് നടത്തിയ ഗൂഢാലോചനയെ തുടര്‍ന്നായിരുന്നു ആക്രമണമെന്ന് വിചാരണക്കിടെ 2005ല്‍ പ്രത്യേക കോടതിയില്‍ വെളിപ്പെടുത്തലുണ്ടായിരുന്നു.
റിയാദില്‍ നിന്ന് മടങ്ങിയവര്‍ അഹമ്മദാബാദിലും ഹൈദരാബാദിലും വച്ച് ആക്രമണ പദ്ധതിയുടെ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. രണ്ട് പാക് ഭീകരര്‍ക്കായിരുന്നു ആക്രമണത്തിന്റെ നിര്‍വഹണച്ചുമതല. ആക്രമണ ദിവസം സുരക്ഷ സേനയുടെ വെടിയേറ്റ് ഈ ഭീകരരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: