ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. ഒരു ഭീകരനെ സൈന്യം വധിച്ചു. കുല്‍ഗാം ജില്ലയിലെ റെഡ്വാനി മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സുരക്ഷാ സേന നടത്തിയ തെരച്ചിലില്‍ ഭീകരരെ കണ്ടെത്തുകയും ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തു. ഏറ്റുമുട്ടലില്‍ അഞ്ചു മണിക്കൂര്‍ നീണ്ടുനിന്നു. കൊല്ലപ്പെട്ട ഭീകരരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പുല്‍വാമ ജില്ലയില്‍ തന്നെയാണ് മറ്റൊരു ഏറ്റുമുട്ടലുണ്ടായത്. ത്രാലിലെ ഹാഫൂ മേഖലയിലായിരുന്നു സുരക്ഷാ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടല്‍. ഭീകരരുണ്ടെന്ന സൂചനയെത്തുടര്‍ന്നു ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സൈന്യം മേഖലയില്‍ തിരച്ചില്‍ ആരംഭിച്ചത്. ഏറ്റുമുട്ടലിനൊടുവില്‍ ഒരു ഭീകരനെ സൈന്യം വധിച്ചതായും ഇയാളുടെ പക്കല്‍നിന്ന് സ്ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തതായും സൈനിക വക്താവ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം തെക്കന്‍ കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേന ആറു ഭീകരരെ വധിച്ചിരുന്നു. മണിക്കൂറുകള്‍ നീണ്ട ഏറ്റുമുട്ടലില്‍ ഒരു സൈനികന് കൊല്ലപ്പെടുകയും അഞ്ചു സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടുതല്‍ ഭീകരര്‍ എത്തിയതായുള്ള വിവരത്തെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലായിടത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: